രാജസ്ഥാനിലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലം ബിജെപി വിരുദ്ധരെ വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലുള്ള രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും, പ്രതിപക്ഷമായ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുമെന്നുമാണ് ചില മാധ്യമങ്ങള്‍ അവകാശപ്പെട്ടതും, രാഹുലിനെപ്പോലുള്ള നേതാക്കള്‍ ആഗ്രഹിച്ചതും. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ കാണിക്കുന്നത് രാജസ്ഥാനിലെ ജനങ്ങള്‍ ബിജെപിക്കും വികസനത്തിനും ദേശീയ താല്‍പ്പര്യങ്ങള്‍ക്കുമൊപ്പം നിലയുറപ്പിക്കുന്നതായാണ്. ഈ വര്‍ഷം ജൂണില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ബിജെപി രാജസ്ഥാനില്‍ അധികാരം പിടിച്ചിരുന്നു. ഈ ജനവികാരം ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണ് തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം തെളിയിക്കുന്നത്.
വന്‍ നഗരങ്ങളില്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷവച്ചിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ ബിജെപി ഉജ്ജ്വല വിജയമാണ് കരസ്ഥമാക്കിയത്. ഉദയ്‌പൂര്‍, ഭില്‍വാര, കോട്ട കോര്‍പ്പറേഷനുകളില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തി. ഇതിന് പുറമെ തലസ്ഥാനമായ ജയ്‌പൂരിലും അല്‍വാറിലും കോണ്‍ഗ്രസിനെ ബിജെപി ബഹുദൂരം പിന്നിലാക്കി. വലിയ പരാജയം പ്രതീക്ഷിച്ചിടത്ത് ബിജെപി വന്‍ മുന്നേറ്റം നടത്തിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു.
പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികളെ കൂട്ടുപിടിച്ച് ബിജെപിക്ക് തിരിച്ചടി നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഈ തന്ത്രം പാളിപ്പോയി. കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണന രാഷ്‌ട്രീയത്തെയും ഈര്‍ക്കിലി പാര്‍ട്ടികളുടെ സങ്കുചിത രാഷ്‌ട്രീയത്തെയും രാജസ്ഥാനിലെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ഒരിക്കല്‍കൂടി വ്യക്തമായിരിക്കുകയാണ്.
ഏതോ ഒരു വാര്‍ഡില്‍ ബിജെപി ഒരു വോട്ട് ലഭിച്ചതും, ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ തട്ടകമായ ജലാവറില്‍ പാര്‍ട്ടിക്ക് സീറ്റുകള്‍ കുറഞ്ഞതും, നോഖ മുനിസിപ്പാലിറ്റിയില്‍ ഇടതു പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതും കൊട്ടിഘോഷിച്ച് ബിജെപിയുടെ വിജയത്തെ മറച്ചുപിടിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.
എന്നാല്‍ നാഗൂരിലെ റിയാന്‍ബാരി മുനിസിപ്പാലിറ്റിയിലെ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും ഒരൊറ്റ വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോ ട്ടിന്റെ തട്ടകവും, കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന സ്ഥലവുമായ ജോധ്പൂരില്‍ ബിജെപിയാണ് മുന്നേറിയത്. ഇടതുപക്ഷം ഒരു മുനിസിപ്പാലിറ്റി നേടിയതില്‍ ആവേശം കൊള്ളുന്നവര്‍ ഇടതു പാര്‍ട്ടികള്‍ക്ക് രാജസ്ഥാനില്‍ ഉണ്ടായിരുന്ന രണ്ടുമൂന്ന് എംഎല്‍എമാര്‍ക്ക് എന്ത് സംഭവിച്ചു എന്ന കാര്യം ഓര്‍മിക്കുന്നത് നല്ലതാണ്.
ദല്‍ഹിയിലെ ജെന്‍സി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍, കോട്ട കോര്‍പ്പറേഷനില്‍ വലിയ പ്രചാരണം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളെ രംഗത്തിറക്കിയാണ് ഇത് ചെയ്തത്. അവിടെ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ, അവിടെയും വിജയം ബിജെപിക്കൊപ്പമാണ്. ഇത് രാഹുലിന് വ്യക്തിപരമായി ഏറ്റ വലിയ തിരിച്ചടിയാണ്. ജെന്‍സികള്‍ ബിജെപിക്കൊപ്പമാണ്, കോണ്‍ഗ്രസിനൊപ്പമല്ലെന്ന് ഈ വിജയം ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു. കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും പ്രചരിപ്പിക്കുന്നതുപോലെ രാജ്യത്തെ യുവതീ യുവാക്കള്‍ നരേന്ദ്ര മോദി സര്‍ക്കാരിന് എതിരാണെന്ന പ്രചാരണമാണ് രാജസ്ഥാനിലും പൊളിയുന്നത്.
ഹിമാചല്‍പ്രദേശില്‍ നാല് കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നും ബിജെപി സ്വന്തമാക്കിയിരുന്നു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന കോര്‍പ്പറേഷനും ഇതില്‍പ്പെടുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് ഈ തോല്‍വി എന്നത് ശ്രദ്ധേയമാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ ഈ ഫലം ഭരണകക്ഷിയായ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരാളെ പോലും ജയിപ്പിക്കാന്‍ കഴിയാതിരുന്നതും ഇതിനോട് ചേര്‍ത്തുവയ്‌ക്കണം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി
ക്ക് രാജ്യത്ത് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന അഭിപ്രാ
യ സര്‍വേഫലം അടുത്തിടെ പുറത്തുവരികയുണ്ടായി. ഭാരതത്തില്‍ മോദി യുഗം അവസാനിക്കുന്നില്ല എന്നുതന്നെയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.












