Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

Published by
എഡിറ്റോറിയൽ ഡെസ്ക്

ല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ സമവായം രൂപപ്പെടുത്തുകയും, കൂട്ടായി അംഗീകരിച്ച ഒരു പ്രഖ്യാപനം അംഗരാജ്യങ്ങള്‍ സ്വീകരിക്കുകയും ചെയ്തത് സംഘടനയുടെ ഏറ്റവും സുപ്രധാനമായ മുന്നേറ്റമായിരുന്നു. എതിരാളികളായ ഇറാനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) ഈ സംയുക്ത പ്രഖ്യാപനത്തെ പിന്തുണച്ചതു തന്നെ ഭാരതത്തിന്റെ നയതന്ത്ര വിജയമാണ്. ഇരു രാജ്യങ്ങളും പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നതിന് മുന്‍പുതന്നെ ഭിന്നാഭിപ്രായങ്ങളുള്ള ശബ്ദങ്ങളെ ഒരു പൊതുനിലപാടിലേക്ക് കൊണ്ടുവരാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ കഴിവിനെയാണ് ഇത് കാണിക്കുന്നത്. പരമ്പരാഗത സംഘര്‍ഷങ്ങള്‍ക്കൊപ്പം പുതുതായ ചില സാമ്പത്തിക യുദ്ധവും ലോകക്രമത്തെ വിഘടിപ്പിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍, ഇത്തരം ഭിന്നതകളുടെ വിള്ളലുകള്‍ക്ക് പാലം പണിയാനുള്ള ഭാരതത്തിന്റെ ശേഷിയെയാണ് പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയുടെ വിജയം സൂചിപ്പിക്കുന്നത്.

ഭാരതത്തിന്റെ വിദേശനയത്തെയും അതിന്റെ നേട്ടങ്ങളെയും പരിമിതികളെയും സംബന്ധിച്ച് വ്യത്യസ്ത വിലയിരുത്തലുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടന്നത്. രാജ്യത്തിനകത്തും വിദേശത്തുമുള്ള പലരും മോദി സര്‍ക്കാര്‍ അധികാരം തന്ത്രപരമായി വിനിയോഗിച്ചതിനെ അഭിനന്ദിക്കുകയുണ്ടായി. പരസ്പരം യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന ഇസ്രായേല്‍, ഇറാന്‍, ജിസിസി രാജ്യങ്ങളുടെ ബന്ധങ്ങളില്‍ സൂക്ഷ്മമായ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഭാരതത്തിന് കഴിഞ്ഞുവെന്നാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍ ചിലര്‍ ഈ മേഖലയിലെ ഭാരതത്തിന്റെ രാഷ്‌ട്രീയ നിലപാടിനെ ചോദ്യം ചെയ്യുന്നുണ്ട്. ഭാരതത്തിന്റെ ഇടപെടല്‍ പ്രധാനമായും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അവര്‍ വാദിക്കുന്നു. ഇത് മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. കാരണം ഈ വിമര്‍ശനം നിലനില്‍ക്കുന്നതല്ല. ഇറാനെയും യുഎഇയേയും സംയുക്ത പ്രഖ്യാപനത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞത് സംശയാലുക്കള്‍ക്കും ദോഷൈകദൃക്കുകള്‍ക്കുമുള്ള മറുപടിയാണ്. യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ട് കക്ഷികളെയും സംയമനത്തിലേക്ക് നയിക്കാനുള്ള ഭാരതത്തിന്റെ നയതന്ത്ര ശേഷിയാണ് ഉച്ചകോടിയില്‍ പ്രകടമായത്. ഈ സംയമനം ആ രാജ്യങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങളെയും സമ്പദ്വ്യവസ്ഥകളെയും ഗണ്യമായി ബാധിക്കുന്നു. ബ്രിക്‌സ് ഉച്ചകോടിയുടെ മൊത്തത്തിലുള്ള വിജയവും, പ്രത്യേകിച്ച് ഇറാനും യുഎഇയും തമ്മിലുള്ള ഈ മഞ്ഞുരുകലും, അംഗരാജ്യങ്ങളുമായും കൂടുതല്‍ വിശാലമായി പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായും ഭാരതത്തിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. മേഖലയിലെ രണ്ട് ശത്രുക്കളെ ചര്‍ച്ചാമേശയിലേക്ക് കൊണ്ടുവരുന്നതില്‍ ഭാരതം വഹിച്ച പങ്ക് മറ്റ് രാജ്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കില്ല.

ഉച്ചകോടിയില്‍ എന്തൊക്കെയാണ് സംഭവിക്കുകയെന്ന് അറിയുന്നതിന് മുന്‍പു തന്നെ ഈ ഒത്തുചേരല്‍ ഗുണം ചെയ്യില്ലെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. ഉച്ചകോടിയിലെ ഭക്ഷണം വിഭവങ്ങളെക്കുറിച്ച് അതില്‍ പങ്കെടുത്തവര്‍ക്ക് ഇല്ലാത്ത പരാതി ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ പതിവുപോലെ നാണം കെടുകയും ചെയ്തു.
യുദ്ധത്തിലേര്‍പ്പെട്ട രാജ്യങ്ങള്‍ക്ക് ഭാരതം ക്രമേണ ഗുണപരമായ മധ്യസ്ഥസഹായം വാഗ്ദാനം ചെയ്‌തേക്കാമെങ്കിലും, അവരുടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള മുഖ്യമായ പ്രവര്‍ത്തനം സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ കൈകളില്‍ തന്നെയാണ്. ഭാരതത്തിന്റെ പങ്ക് സംവാദത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കലാണ്. അതിന്റെ ഫലം നിര്‍ണയിക്കുന്നതിലല്ല. പൊള്ളയായ അവകാശവാദങ്ങള്‍ ഉന്നയിച്ച് കയ്യടി നേടുകയല്ല ഭാരതം ചെയ്തത്. യാഥാര്‍ഥ്യ ബോധം കൈമോശം വരാതെ അംഗരാജ്യങ്ങളെ പൊതു താല്‍പ്പര്യങ്ങളിലേക്ക് വഴി നടത്തുകയാണ്. തീര്‍ച്ചയായും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെയും നേതൃത്വത്തിന്റെയും വിജയമാണ്.

Recent Posts