
ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
ന്യൂദൽഹി: അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്റെ മുൻ മാനേജരായ ദിഷ സാലിയന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ബോംബെ ഹൈക്കോടതി നിർദ്ദേശിച്ചതിനെത്തുടർന്ന്, സിബിഐ (CBI) തിങ്കളാഴ്ച എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തു. ഈ കേസില്‍ ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറേയുടെ പേര്‍ ഉള്‍പ്പെടുത്തിയത് മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ വൃത്തങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ആദിത്യ താക്കറേയുടെ പങ്ക് അന്വേഷിക്കണമെന്നാണ് സിബിഐ എഫ് ഐ ആറില്‍ പറഞ്ഞിരിക്കുന്നത്.
ക്രിക്കറ്റ് താരം ദിനോ മോറിയ, നടി റിയ ചക്രവര്‍ത്തി, സൂരജ് പഞ്ചോളി, മുന്‍ മഹാരാഷ്‌ട്ര പൊലീസ് കമ്മീഷണര്‍ പരം ബീര്‍ സിങ്ങ് എന്നിവരുടെ പേരുകളും ഉണ്ട്. ഉദ്ധവ് താക്കറെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ദിഷ സാലിയന്റെ മരണം സംഭവിച്ചത്.
മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ സുശാന്ത് സിംഗ് രജ്‌പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, 2020 ജൂൺ 8-നാണ് സാലിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവരുടെ മരണം നേരത്തെ ‘അപകടമരണ റിപ്പോർട്ട്’ (ADR) ആയാണ് രേഖപ്പെടുത്തിയിരുന്നത്.
സാലിയന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും സിബിഐയോട് ബോംബെ ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഈ നടപടി.