പാറശ്ശാല: കേരള തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 6000 കിലോ റേഷനരിപിടിച്ചെടുത്തു. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്ന് റേഷന്‍ അരി സംഭരിച്ച് വില്‍പന നടത്തി വരികയായിരുന്നു സംഘം. പാറശ്ശാല കാരാളിയില്‍ വാടകയ്‌ക്ക് വീട് എടുത്താണ് അരി സംഭരിച്ചിരുന്നത്. റേഷന്‍ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാന്‍ഡാക്കി മറിച്ച് വില്‍പ്പന നടത്തുന്ന തമിഴ്‌നാട് സംഘമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ അടുക്കളയിലും ബാത്ത് റൂമിലുമാണ് ചാക്കില്‍ സൂക്ഷിച്ച നിലയില്‍ 50 കിലോ വീതമുള്ള നൂറിലധികം ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന റേഷന്‍ അരിയാണ് കണ്ടെത്തിയത്.
പുറത്ത് നിന്ന് ആരും കെട്ടിടത്തിന് ഉള്ളിലേക്ക് വരാതിരിക്കാന്‍ രണ്ട് ‘രാജപാളയം’ ഇനത്തില്‍പ്പെട്ട നായ്‌ക്കളെയും വളര്‍ത്തിയിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് സൗജന്യമായി ലഭിക്കുന്ന റേഷന്‍ അരിയും ഗോതമ്പും കാറുകളുടെ ഡിക്കികളിലും സ്‌കൂട്ടറുകളിലും ബസുകള്‍ വഴിയുമാണ് അതിര്‍ത്തി കടത്തി എത്തിച്ചിരുന്നത്. അരി കടത്താന്‍ ഉപയോഗിച്ച ഒരു കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത അരി എന്‍എഫ്എസ്എ ഗോഡൗണിലേക്ക് മാറ്റുമെന്നും കളക്ടറുടെ ഉത്തരവ് പ്രകാരം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റേഷന്‍ അരി സുരേഖ, സോര്‍ടെക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ പേരിലാണ് വില്‍പ്പന നടത്തുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന പരിശോധനയില്‍ ഇതിനകം 62 ടണ്‍ അരിയും നാല് ടണ്‍ ഗോതമ്പും പിടിച്ചെടുത്തിട്ടുണ്ട്. എട്ട് ഗോഡൗണുകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം റേഷന്‍ സാധങ്ങള്‍ പിടിച്ചെടുത്തത്. താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.












