കഞ്ചിക്കോട്: ബംഗളൂരുവിൽ ഭാര്യയെ മരത്തടികൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയെ കഞ്ചിക്കോട് നിന്ന് കസബ പൊലീസ് അറസ്റ്റ് ചെയ്തു. അസം ലഖിംപുർ സ്വദേശി മുന്ന ദാസ് (33) ആണ് കഞ്ചിക്കോട് ഐഐടി ക്യാമ്പസിൽ നിർമാണ ജോലിക്കെത്തിയ അതിഥിത്തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് പിടിയിലായത്.
ആഗസ്ത് 30നാണ് കേസിനാസ്പദമായ സംഭവം. വഴക്കിനിടെ മുന്ന ദാസ് ഭാര്യ ചമ്പുദാസിന്റെ (25) തലയ്‌ക്ക് മരത്തടികൊണ്ട് അടിക്കുകയായിരുന്നു. ചമ്പുദാസ് മരിച്ചെന്ന് ഉറപ്പാക്കിയതിന് പിന്നാലെ മുറി പൂട്ടി ഇയാൾ കേരളത്തിലേക്ക് കടന്നതായാണ് പൊലീസ് പറയുന്നത്.
കഞ്ചിക്കോട് ഐഐടി ക്യാമ്പസിലെ നിർമാണ ജോലിക്കെത്തിയ അതിഥിത്തൊഴിലാളികൾക്കൊപ്പമാണ് മുന്ന ദാസ് താമസിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ ബംഗളൂരു പൊലീസ് പ്രതിയുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന് കൈമാറിയിരുന്നു.തുടർന്ന് ബംഗളൂരു പരപ്പന അഗ്രഹാര സ്റ്റേഷനിലെ എസ്‌ഐ എം. ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഞ്ചിക്കോട്ടെത്തി പ്രതിയെ ഏറ്റെടുത്തു.
കൊലപാതകത്തിന് ശേഷം സ്വിച്ച് ഓഫായിരുന്ന മുന്ന ദാസിന്റെ മൊബൈൽ ഫോൺ കഞ്ചിക്കോട് ഐഐടി ടവർ പരിധിയിൽ വീണ്ടും പ്രവർത്തനക്ഷമമായതായി പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് അന്വേഷണം കഞ്ചിക്കോട്ടേക്ക് വ്യാപിപ്പിച്ചത്.
പൊലീസ് എത്തിയ വിവരം അറിഞ്ഞാൽ പ്രതി രക്ഷപ്പെടാൻ സാധ്യതയുണ്ടായിരുന്നതിനാൽ കരാർ കമ്പനി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് കസബ പൊലീസ് സംഘം ഐഐടി ക്യാമ്പസിന് സമീപത്തെ അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്ത് പരിശോധന നടത്തിയത്. മൂന്നുദിവസം നീണ്ട പരിശോധനയ്‌ക്കൊടുവിൽ മുന്ന ദാസിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
















