Editorial

വിട, ഹൃദയപൂര്‍വ്വം

Published by
എഡിറ്റോറിയൽ ഡെസ്ക്

രനൂറ്റാണ്ടു കാലം മാധ്യമ രംഗത്ത് ഞങ്ങളുടെ മുഖമായിരുന്നയാള്‍ ഇനിയില്ല. ഓര്‍മ്മകള്‍ വന്നുനിറയുന്ന ദുഃഖഭരിതമായ ഈ നിമിഷങ്ങളില്‍, ഞങ്ങള്‍ക്കിടയില്‍ നിന്ന് ഇങ്ങനെയൊരാള്‍ വിടപറഞ്ഞു പോയെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഇക്കഴിഞ്ഞ ദിവസം സ്വവസതിയില്‍ മസ്തിഷ്‌കാഘാതം സംഭവിച്ച് വീണുപോകുന്നതുവരെ ജന്മഭൂമിയുമായുള്ള നാഭീനാള ബന്ധം നിലനിര്‍ത്തിയ ഒരു മനുഷ്യനെയാണ്, ഒരു ജ്യേഷ്ഠ സഹോദരനെയാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ജന്മഭൂമിയുടെ കാര്യത്തില്‍ ഈ നഷ്ടം നികത്താനാവില്ല.

കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന കെ.കുഞ്ഞിക്കണ്ണന്‍ വളരെ യാദൃച്ഛികമായാണ് പത്രപ്രവര്‍ത്തനത്തിലേക്ക് വന്നതെങ്കിലും ഈ രംഗത്ത് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ ജനിച്ച് ആര്‍എസ്എസിലും ജനസംഘത്തിലും ബിജെപിയിലും പ്രവര്‍ത്തിച്ചാണ് ജന്മഭൂമിയിലെത്തുന്നത്. 1977 ല്‍ കോഴിക്കോട് സായാഹ്ന പത്രമായി ജന്മഭൂമി ആരംഭിച്ച കാലം മുതല്‍ കുഞ്ഞിക്കണ്ണന്‍ ഈ പത്രത്തിനൊപ്പമുണ്ട്. ജില്ലാ ലേഖകനില്‍ തുടങ്ങി റസിഡന്റ് എഡിറ്റര്‍ വരെ തുടര്‍ന്ന ആ യാത്ര സംഭവബഹുലമായിരുന്നു.

പത്രപ്രവര്‍ത്തനവും രാഷ്‌ട്രീയവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞവരില്‍ ഒരാളായിരുന്നു കുഞ്ഞിക്കണ്ണന്‍. അടിയന്തരാവസ്ഥയ്‌ക്കുശേഷം ജനതാ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതിന്റെ യുവജന വിഭാഗം നേതാവായിരുന്നു. പിന്നീട് ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. രണ്ടുപ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. വളരെക്കാലം ബിജെപിയുടെ സംസ്ഥാന സമിതി അംഗവും മീഡിയ കണ്‍വീനറുമായിരുന്നു. ഇക്കാലമത്രയും പത്രപ്രവര്‍ത്തനം സജീവമായി നിലനിര്‍ത്തുകയും ചെയ്തു.

പത്രപ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുമ്പോള്‍ത്തന്നെ പത്രപ്രവര്‍ത്തക സംഘടനാ രംഗത്തും നേതൃപരമായ പങ്കുവഹിക്കാന്‍ കഴിഞ്ഞു. പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയ രംഗത്തും വ്യക്തി ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്തു. ആര്‍ക്കും എന്ത് സഹായത്തിനും സമീപിക്കാമായിരുന്നു. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയതിനാല്‍ മറ്റിടങ്ങളിലുള്ളവര്‍ക്ക് സര്‍ക്കാരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നിസ്വാര്‍ത്ഥമായി ചെയ്തു കൊടുത്തു. ഇക്കാര്യത്തില്‍ ഒഴികഴിവുകള്‍ പറയുന്ന ശീലം ഉണ്ടായിരുന്നില്ല.

മാധ്യമപ്രവര്‍ത്തകന്‍ എന്നതിനുപരി ഗ്രന്ഥകാരന്‍ എന്ന നിലയ്‌ക്കും ശ്രദ്ധേയമായ സംഭാവനകള്‍ കുഞ്ഞിക്കണ്ണന്‍ നല്‍കുകയുണ്ടായി. ബിജെപിയുടെ ചെറുതും വലുതുമായ നിരവധി പ്രസിദ്ധീകരണങ്ങള്‍ക്ക് പിന്നില്‍ ഈ പത്രപ്രവര്‍ത്തകന്റെ തൂലികയായിരുന്നു. തന്റെ രാഷ്‌ട്രീയ ഗുരുനാഥന്‍ കൂടിയായിരുന്ന കെ.ജി. മാരാരെക്കുറിച്ചുള്ള പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവചരിത്രമാണ് ശ്രദ്ധേയമായ മറ്റൊന്ന്. ജന്മഭൂമിയില്‍ എഴുതിയിരുന്ന ‘മറുപുറം’ എന്ന പംക്തി പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു. ഇവയെല്ലാം രാഷ്‌ട്രീയ മേഖലയെക്കുറിച്ച് തനിക്കുള്ള അറിവിന്റെയും അനുഭവസമ്പത്തിന്റെയും സാക്ഷ്യപത്രമായിരുന്നു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുള്ള കേരള നിയമസഭയുടെ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ കെ. കുഞ്ഞിക്കണ്ണന് ലഭിച്ചിട്ടുള്ളത് അര്‍ഹതയുടെ അംഗീകാരമാണ്. ജന്മഭൂമിക്ക് ലഭിച്ച അംഗീകാരം കൂടിയാണത്. ജന്മഭൂമിയിലുള്ള എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറിയിരുന്ന ഒരാള്‍ ഇനി ഒപ്പമുണ്ടാവില്ല എന്ന അറിവ് വേദനാജനകമാണ്. എല്ലാവരുടെയും ‘കുഞ്ഞിക്കണ്ണേട്ടന്‍’ ആയിരുന്നല്ലോ. ജനിമൃതികള്‍ കാലത്തിന്റെ നിശ്ചയമാണെന്ന് സമാധാനിക്കാം. ഏഴ് പതിറ്റാണ്ടിലധികം നീണ്ട തന്റെ കര്‍മ്മനിരതമായ ജീവിതത്തില്‍ അഭിമാനകരമായ ചിലത് അവശേഷിപ്പിച്ചാണ് കെ. കുഞ്ഞിക്കണ്ണന്‍ പടിയിറങ്ങിയത്. പ്രിയ സഹയാത്രികന്റെ ആത്മാവിന് സദ്ഗതി നേരുന്നു.