
കോഷാം: യുകെയിലെ പോർട്സ്‌മത്തിലുള്ള ഒരു ഹോട്ടലിന് മുന്നിൽ തടിച്ചുകൂടിയ കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാർ, അവിടുത്തെ താമസക്കാരായ പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം അംഗങ്ങളെ അഭയാർത്ഥികളാണെന്ന് തെറ്റിദ്ധരിച്ചു. ദക്ഷിണ ഇംഗ്ലണ്ടിലെ കോഷാം (Cosham) സബർബിലുള്ള ഹോട്ടലിന് മുന്നിലാണ് ചൊവ്വാഴ്ച വൈകുന്നേരം കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാർ തടിച്ചുകൂടിയത്.
തുറമുഖത്തിന് സമീപം ഇറങ്ങിയ നിരവധിയായ കുടിയേറ്റക്കാരുടെ യാത്ര പ്രതിഷേധക്കാർ തടസ്സപ്പെടുത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്ത സംഭവത്തിന് രണ്ടു ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസം. ഹോട്ടലിൽ ഉള്ളത് പാകിസ്ഥാന്റെ യൂത്ത് ക്രിക്കറ്റ് ടീം അംഗങ്ങളാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന്, കുടിയേറ്റ വിരുദ്ധ പാർട്ടിയായ ‘റിഫോം യുകെ’യുടെ കൗൺസിലർ ഇടപെട്ടാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടതെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
അതേസമയം, പാകിസ്ഥാന്റെ സീനിയർ പുരുഷ ടീം നിലവിൽ ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരം കളിച്ചുകൊണ്ടിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകുന്നേരം ഹോട്ടലിന് സമീപം ആളുകൾ തടിച്ചുകൂടാൻ തുടങ്ങിയതായി വിവരം ലഭിച്ചിരുന്നുവെന്ന് ഹാംപ്‌ഷെയർ പോലീസ് വക്താവ് പറഞ്ഞു. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ, പ്രദേശത്ത് കണ്ട ബസിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച പ്രതിഷേധക്കാരുമായി സംസാരിക്കുകയും അവരുടെ വിവരങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കി കൊടുക്കുകയും ചെയ്തു.
യൂറോപ്പിൽ നിന്ന് പ്രതിവർഷം പതിനായിരക്കണക്കിന് അഭയാർത്ഥികൾ എത്തുന്ന വിഷയം യുകെയിൽ വലിയ രാഷ്‌ട്രീയ തർക്കങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. സമീപകാലത്ത് ഇത് പലപ്പോഴും അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. ഏഷ്യക്കാരായ യുവാക്കൾ സഞ്ചരിച്ച ബസ് കോഷാമിലെ മാരിയറ്റ് ഹോട്ടലിൽ എത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകളെ തുടർന്നാണ് പ്രതിഷേധക്കാർ ഹോട്ടലിന് മുന്നിൽ തടിച്ചുകൂടിയത്. ഏകദേശം മുപ്പതോളം ആളുകൾ പ്രതിഷേധ സംഘത്തിൽ ഉണ്ടായിരുന്നുവെന്നും, കുറച്ചു സമയത്തിനുള്ളിൽ അവർ പിരിഞ്ഞുപോയെന്നും പോലീസ് അറിയിച്ചു.