Samskriti

ആലോചനാമൃതം: സത്സംഗത്തിന്റെ സൗന്ദര്യം

Published by
അമ്പലപ്പുഴ രാജഗോപാല്‍

‘സജ്ജനങ്ങളുടെ സഹവാസംകൊണ്ട് ദുഃസ്വഭാവികള്‍ നന്മയുള്ളവരായിമാറുന്നു. എന്നാല്‍ ദുര്‍ജ്ജനങ്ങളുടെ സഹവാസംകൊണ്ട് സജ്ജനങ്ങളുടെ നല്ലസ്വഭാവം നഷ്ടമാകുന്നില്ല. പുഷ്പങ്ങളുടെ സാമീപ്യംകൊണ്ട് മണ്ണിനു പൂവിന്റെ സുഗന്ധം ഭവിയ്‌ക്കാം; എന്നാല്‍ മണ്ണിന്റെ ഗന്ധം ഒരിക്കലും പുഷ്പങ്ങള്‍ സ്വീകരിക്കുന്നില്ല.’ ജീവിതം നന്മയില്‍ അധിഷ്ഠിതമാണ്. സജ്ജനസാമീപ്യം സുഗന്ധവാഹിയായ സമീരണനെപ്പോലെയാണ് മനുഷ്യജീവിതത്തില്‍ പലപ്പോഴും അനുഭവപ്പെടുന്നത്. അതൊരു സൗഭാഗ്യമായിത്തോന്നാറുണ്ട് എവിടെയും എപ്പോഴും. ജീവിതത്തില്‍ നന്മയെ സ്വാംശീകരിക്കുകയും നന്മകൊടുക്കുകയുമാണ് അഭികാമ്യം. ഏതൊരിടത്തുനിന്നും സല്‍സ്വഭാവത്തിന്റെ സുഗന്ധം വ്യാപിയ്‌ക്കുമ്പോഴാണ് ജീവിതം സുകൃതപൂര്‍ണ്ണമാകുന്നത്. അത് സ്വാധീനിക്കുമ്പോഴാണ് അനുകരണീയമാകുന്നതും നല്ലതു കണ്ടെത്തുകയും നമ്മളതിന് ഭാഗഭാക്കാകുയും ചെയ്യുമ്പോള്‍ ജന്മമേ ധന്യമാകും.

അജ്ഞാനംകൊണ്ടോ നിര്‍ഭാഗ്യതകൊണ്ടോ സംസര്‍ഗ്ഗം കൊണ്ടോ പൂര്‍വ്വജന്മകൃതമെന്നോണമോ വന്നുചേര്‍ന്നിട്ടുള്ള സ്വഭാവത്തിലെ അപചയങ്ങള്‍ സജ്ജനങ്ങളോടുള്ള സഹവാസത്തിലൂടെ അചിരേണ മാറുന്നതും അവരിലെ നന്മനിറഞ്ഞ ഗുണാനുഭൂതി നമ്മിലേക്ക് വ്യാപാരിക്കുന്നതും പലപ്പോഴും സാധിതമാണ് . ജീവിതത്തില്‍ സാധ്യമായതിനെ കണ്ടെത്തുകയും സാധിതമാക്കുകയും ചെയ്യുക നമ്മുടെ കടമയും കര്‍ത്തവ്യവുമാണ്. മുന്‍സൂചിപ്പിച്ചപോലെ, സുഗന്ധവാഹിയായ പുഷ്പത്തിന്റെ ഗുണാനുഭൂതി മണ്ണിനെ സ്വാധീനിയ്‌ക്കുന്നു. ആ പ്രക്രിയ പുഷ്പത്തിന്റെ ജന്മസൗഭാഗ്യവും സ്വഭാവഗുണവുമാണ് എന്നാല്‍ മണ്ണിന്റെ മണം പുഷ്പം സ്വീകരിക്കണമെന്നില്ല അഥവാ ഏതെങ്കിലും സാഹചര്യത്തില്‍ അല്പമാത്രമായി അങ്ങിനെ സംഭവിച്ചാലും അത് തികച്ചും നാമമാത്രവും, തീര്‍ത്തും ക്ഷണികവുമായിരിക്കും. പുഷ്പത്തില്‍ നിന്നു ലഭിച്ച ഗന്ധമാകട്ടെ ഏറെ നിലനില്‍ക്കുകയും ചെയ്യും .

ഈ പറഞ്ഞ സ്വഭാവവ്യതിരിക്തതകള്‍ക്ക് പരമോദാഹരങ്ങളാണ്. മഹര്‍ഷീശ്വരന്മാരുടെ ദര്‍ശന ഉപദേശാനുഗ്രഹത്താല്‍ വാല്മീകിയായിമാറിയ പൂര്‍വ്വാശ്രമത്തിലെ രത്നാകരനും, സത്സംഗത്തെ എതിര്‍ത്ത് സദാ ആക്രമണോല്‍സുകനായ രാക്ഷസരാജാവായ രാവണനും, സഹോദരനായിട്ടും രാവണന്റെ ദുരുപദേശങ്ങളൊന്നും കേള്‍ക്കാതെ നന്മയെ പ്രാര്‍ഥിച്ചുകഴിഞ്ഞ വിഭീഷണനും, ദേവസ്പര്‍ശത്തിനായി തപസ്സുചെയ്ത് മോക്ഷഗതിനേടിയ മറ്റു ജന്മസുകൃതികളുമെല്ലാം ഇവിടെ അനുസ്മരണീയരാണ്. പുരാണത്തിലും ചരിത്രത്തിലും നിത്യജീവിതത്തിലെ വര്‍ത്തമാനകാല ജീവിതചിത്രങ്ങളിലും ഈ സ്വഭാവ സാന്ദര്‍ഭികതകള്‍ നമുക്ക് ആത്മദര്‍ശനമെന്നോണം പ്രകടമാണ്. നന്മയുടെ വഴിയേ സഞ്ചരിക്കുക, നന്മയില്‍ അഭിരമിയ്‌ക്കുക, നന്മപകരുക, നന്മയെ സ്വാംശീകരിക്കുക ഇതെല്ലാമാണ് ജീവിതത്തിന് അഭികാമ്യവും പ്രപഞ്ചം നമ്മെ പഠിപ്പിക്കുന്നതും ഏവര്‍ക്കും സര്‍വ്വഥാ അനുകരണീയമായിട്ടുള്ളതും.