തിരുവനന്തപുരത്തെ മുതിർന്ന പത്രപ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണനെ കോഴിക്കോട്ട് ജന്മഭൂമി സുവർണ ജയന്തിയാഘോഷവേദിയിൽ ക്ഷണിച്ചുവരുത്തി ആദരിച്ചതിന്റെ ചിത്രം പത്രത്തിൽ കണ്ടപ്പാൾ ഞാൻ അക്ഷരാർത്ഥത്തിൽ വികാരവിവശനായിപ്പോയി. മൂന്നാം തീയതി ആഘോഷങ്ങളുടെ ആദ്യ ദിവസം ഈയുള്ളവനും, ജന്മഭൂമിയുടെ പിറവിക്കാലത്ത് സബ് എഡിറ്ററായിരുന്ന രാമചന്ദ്രൻ കക്കട്ടിലും ആദൃതരായിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ ജന്മഭൂമിയുടെ ഭാഗമായിരുന്ന പുത്തൂർ മഠം ചന്ദ്രൻ, കായലാട്ട് സിദ്ധാർത്ഥൻ എന്നിവർ അന്ന് എത്തിയിരുന്നില്ല. കോഴിക്കോട്ടും പിന്നീട് എറണാകുളത്തും ജന്മഭൂമിയുടെ ആദ്യകാലത്തു ചന്ദ്രൻ ഡസ്‌കിൽ മികച്ച സേവനം ചെയ്തിരുന്നു. അദ്ദേഹത്തിന് പരിപാടികളുടെ വിശദാംശത്തെപ്പറ്റി വിവരം ലഭിച്ചില്ലെന്നാണ് അന്വേഷിച്ചപ്പോൾ മനസ്സിലായത്. സിദ്ധാർത്ഥനും അതുതന്നെ പറഞ്ഞു.
ഉദ്ഘാടന സത്രത്തിൽ കുഞ്ഞിക്കണ്ണൻ വരാതിരുന്നത് എനിക്ക് നഷ്ടബോധമുണ്ടാക്കി. ജന്മഭൂമി ആരംഭിക്കുന്നതിനും മുമ്പ് അദ്ദേഹം കണ്ണൂർ, കാസർകോട് ജില്ലകളിൽ ജനസംഘത്തിന്റെ സംഘടനാ കാര്യദർശിയായി ഏറെക്കാലം പ്രവർത്തിച്ചിരുന്നു. ജനസംഘത്തിന്റെയും ബിജെപിയുടെയും ശബ്ദവും, വക്താവുമായിരുന്ന കെ.ജി.മാരാരാണ് അദ്ദേഹത്തെ ജനസംഘത്തിന്റെ ആ ഭാഗത്തെ അണികളുടെ മുൻനിരയിലേക്കെത്തിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിത്വ വികാസത്തിനും മാരാർജി വലിയ
പങ്കുവഹിച്ചിരുന്നു.
1976 ൽ കണ്ണൂരിൽ നടത്തപ്പെട്ട ജനസംഘ സംസ്ഥാന സമ്മേളനത്തിലാണ് എനിക്കു കുഞ്ഞിക്കണ്ണന്റെ, ഭാഷണ, സംഘാടന കുശലത ശരിക്കും മനസ്സിലാകാൻ അവസരമുണ്ടായത്. പിന്നീടദ്ദേഹം കണ്ണൂരിലെയും കാസർകോട്ടെയും ജില്ലാ സംഘടനാകാര്യദർശിയായി. അടിയന്തരാവസ്ഥക്കാലത്തെ പ്രവർത്തനരംഗത്ത് പുലർത്തിയ ജാഗ്രതയും സാമർത്ഥ്യവും അത്ഭുതാവഹം തന്നെയായിരുന്നു. അതിനിടയിൽ ഒരു ദിവസം ഇരിക്കൂറിനടുത്തു പെരുവളത്തു പറമ്പയിലുള്ള കുഞ്ഞിക്കണ്ണന്റെ
വീട്ടിൽ പോകുകയും രാത്രി പുറത്തെ കോലായയിൽ ഉറങ്ങുകയും ചെയ്തു. ആ ഗ്രാമം നിറയെ കശുമാവു തോട്ടങ്ങളാണ്. ലോകത്തിലെ ഏറ്റവും മികച്ച കശുവണ്ടി വിളയുന്ന പ്രദേശങ്ങളിൽ പെടുന്ന സ്ഥലമാണത്. കൊല്ലത്തെ വൻ കശുവണ്ടി വ്യവസായികൾ കശുവണ്ടി ശേഖരണത്തിനായി അവിടെയും ഇരിട്ടിയിലും സീസണായാൽ ക്യാമ്പ്
ചെയ്യാറുണ്ടായിരുന്നു. ഭരതൻ പിള്ളയെന്ന വ്യവസായിയുടെ ആളായി ചാവക്കാട് കുണ്ടഴിയൂരിലെ രാഘവൻ എന്ന പഴയ സ്വയംസേവകനെ കാണാനിടയായതും അതിനിടെ വിസ്മയമായി. കശുമാമ്പഴവും ഒരു വ്യവസായത്തിന്റെ അസംസ്‌കൃത വിഭവമാണല്ലൊ. സീസണിൽ കുടിൽ വ്യവസായത്തിന് മാമ്പഴച്ചാർ അസംസ്‌കൃത വസ്തുവായി പ്രയോജനപ്പെട്ടുവന്നു. അന്നു മദ്യനിരോധം നിലവിലിരുന്നുവെന്ന് പ്രത്യേകം ഓർക്കണം.
അടിയന്തരാവസ്ഥക്കാലത്തു കണ്ണൂർ, കാസർകോട് ജില്ലകളിലെ മിക്ക സംഘകേന്ദ്രങ്ങളിലും പോകാൻ അവസരമുണ്ടായി. സത്യഗ്രഹത്തിൽ പങ്കെടുക്കാൻ ആദ്യ ബാച്ചായി ഉദുമയിൽ നിന്നു പുറപ്പെട്ട സംഘത്തെ കാണാനും സാധിച്ചു. പിറ്റേന്നു വൈകുന്നേരമായപ്പോൾ ആ സന്നദ്ധ ഭടന്മാർക്കു കണ്ണൂർ മുനീശ്വരൻ കോവിലിനു സമീപം അനുഭവിക്കേണ്ടിവന്ന പൈശാചികമായ മർദ്ദനത്തെപ്പറ്റിയും അറിഞ്ഞു.
കാസർകോട് താലൂക്ക് സംഘദൃഷ്ട്യാ അന്നു കർണാടക പ്രാന്തത്തിന്റെ ഭാഗമായിരുന്നതിനാൽ പല പ്രവർത്തകയോഗങ്ങൾക്കും അദ്ദേഹത്തിനു മംഗലാപുരത്തു പോകേണ്ടിയിരുന്നു. ജനസംഘ സംസ്ഥാന ചുമതല വഹിച്ചിരുന്നതിനാൽ എന്നെ കാണാൻ അവിടത്തെ പ്രചാരക് കൃഷ്ണപ്പാജി താൽപ്പര്യം കാട്ടി. എന്നെയും കൂട്ടി കുഞ്ഞിക്കണ്ണൻ മംഗലാപുരത്തെ ഒട്ടേറെ ഊടുവഴികൾ താണ്ടി താമസസ്ഥലത്തെത്തി, തലമൊട്ടയടിച്ചു പിൻകുടുമയുമായി കഴിഞ്ഞ കൃഷ്ണപ്പാജിയെ തിരിച്ചറിയാൻ
പോലും എനിക്കു കഴിഞ്ഞില്ല. കണ്ണൂർ ജയിലിൽ കഴിഞ്ഞ എ.ഡി.നായരുടെ അഭിവന്ദ്യ പിതാവ് അന്തരിച്ചതിനാൽ അദ്ദേഹം പരോൾ ലഭിച്ച് മരണാനന്തര കർമ്മങ്ങൾക്കായി സ്വഗൃഹത്തിലെത്തിയതും മറ്റും മുമ്പ് ഈ പംക്തിയിൽ വിവരിച്ചിട്ടുണ്ട്.
ജന്മഭൂമിയുടെ പുനപ്രകാശനം 1977 ൽ എറണാകുളത്തു നടന്നപ്പോൾ കണ്ണൂർ ജില്ലാ ലേഖകനായി കുഞ്ഞിക്കണ്ണനെ നിയോഗിക്കുകയായിരുന്നു. ജന സംഘത്തിന്റെയും യുവമോർച്ചയുടെയും ഭാരവാഹിത്വവും തുടർന്നു. വളരെ വേഗത്തിൽ തന്നെ യഥാസമയം ജില്ലാ ലേഖകർക്ക് പിആർഡിയുടെ അക്രഡിറ്റേഷൻ ലഭിച്ച കൂട്ടത്തിൽ അദ്ദേഹവും പെട്ടു. അതിനിടെ വിവാഹം കഴിഞ്ഞു. എറണാകുളത്തേക്കു സ്ഥലംമാറ്റപ്പെട്ടു. ഏതാനും വർഷങ്ങൾക്കുശേഷം തിരുവനന്തപുരത്തായി. തലസ്ഥാനത്തു ശ്രീ കൃഷ്ണശർമാജിയെപ്പോലുള്ളവരുടെ മാർഗദർശനം പ്രയോജനകരമായി. മുമ്പ് രണ്ടു തെരഞ്ഞെടുപ്പുകളിൽ രണ്ട് പ്രമുഖ മാർക്‌സിസ്റ്റ് നേതാക്കൾക്കെതിരെ കണ്ണൂർ ജില്ലയിൽ മത്സരിച്ചതിനാൽ ഇ.കെ.നായനാർ അടക്കമുള്ള നേതാക്കൾക്കു ആദരവും വാത്സല്യവും തോന്നിയെന്നു പറഞ്ഞാൽ തെറ്റില്ല. തങ്ങളുടെ പഴയ സഖാവിന്റെ
മകനാണല്ലൊ.
ആദ്യമായി മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പത്ര സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ ”നീയേതാടോ കടലാസ്” എന്നദ്ദേഹം അന്വേഷിച്ച കാര്യം കുഞ്ഞിക്കണ്ണൻ പറഞ്ഞതോർക്കുന്നു. തിരുവനന്തപുരത്തും പരിസരങ്ങളിലും ബിജെപിയുടെ പൊതുയോഗങ്ങളിൽ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ട പ്രാസംഗികനായിത്തീർന്നു. കന്യാകുമാരി ജില്ലയിൽ തെരഞ്ഞെടുപ്പു വന്നപ്പോൾ യോഗങ്ങളിൽ മലയാള പ്രസംഗങ്ങൾ പലയിടങ്ങളിലും ആവശ്യമായി. അതിനും കുഞ്ഞിക്കണ്ണൻ നിയുക്തനായി. പത്രക്കാരനായും പ്രാസംഗികനായും ആൾ പേരെടുത്തു. ഒരു തിരുവനന്തപുരം യാത്രയിൽ അദ്ദേഹത്തിന്റെ വസതിയിൽ താമസിക്കാൻ എനിക്കവസരമുണ്ടായി.
25 വർഷം നിയമസഭാ റിപ്പോർട്ടിങ് തികച്ചവരെ സർക്കാർ ആദരിച്ചവരുടെ കൂട്ടത്തിൽ കുഞ്ഞിക്കണ്ണനുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തിന്റെ ശൈലി വല്ല ഭത്വം വിശിഷ്ടമാണ്. കെ.ജി.മാരാരായിരുന്നു
അദ്ദേഹത്തെ രാഷ്‌ട്രീയത്തിലേക്കും പൊതുരംഗത്തേക്കും കൊണ്ടുവന്നതും. മാരാർജിയോടു അദ്ദേഹത്തിനുള്ള ആദരവ് അത്യധികമാണ്. ”കെ.ജി.മാരാർ രാഷ്‌ട്രീയത്തിലെ സ്‌നേഹസാഗരം”, ”മാരാർജി മനുഷ്യപ്പറ്റിന്റെ പര്യായം” എന്നീ രണ്ടു പുസ്തകങ്ങൾ കുഞ്ഞിക്കണ്ണന്റെതായിട്ടുണ്ട്. മലയാളത്തിലെ ജീവചരിത്രഗ്രന്ഥങ്ങളുടെ
നിരയിൽ മികച്ച സ്ഥാനം ലഭിക്കേണ്ടവയാണ് ഇതുരണ്ടുമെന്നതിനു സംശയമില്ല. മലയാള സാഹിത്യരംഗത്തും, പ്രസിദ്ധീകരണരംഗത്തും അയിത്തം കൽപ്പിക്കപ്പെടുന്ന വ്യക്തിയും പ്രസ്ഥാനവുമാണ് മാരാരുടേതെന്ന മട്ടിലാണല്ലൊ കാര്യങ്ങൾ.
ഇംഗ്ലീഷ് പരിജ്ഞാനവും ജേർണലിസ ഉപരിപഠനവും വിദേശ സർവകലാശാലകളുടെ അംഗീകാരവും ഇല്ലാതെ തന്നെ ‘സ്വ’ത്വം കൊണ്ട് ഒരാൾക്ക് എത്ര ഉയരം കൈവരിക്കാമെന്നതിന് കുഞ്ഞിക്കണ്ണൻ ഉത്തമ മാതൃകയാണ്.
‘വിക്രമാർജിത സ്വത്വസ്യ
സ്വയമേവ മൃഗേന്ദ്രതാ’
എന്നാണല്ലൊ ആപ്തവാക്യം.
കോഴിക്കോട്ട് അദ്ദേഹത്തിന്റെ ആദരണത്തിൽ പങ്കെടുക്കാനാവാത്തതിലെ ഖേദം ഒരിക്കൽ കൂടി വ്യക്തമാക്കട്ടെ.
















