
ഇടുക്കി: ആനക്കുളത്ത് ലഹരിക്കടിമയായ മകനെ അച്ഛൻ അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ അച്ഛൻ ജോയി ജോസഫിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
കൊല്ലപ്പെട്ട ജസ്റ്റിൻ ലഹരിക്കടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കാറുള്ള മകനെ ഭയന്ന് മാതാപിതാക്കൾ ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും തുടർന്ന് വീടിനോട് ചേർന്ന് ചായ്‌പ്പിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് പിതാവ് ജസ്റ്റിന്റെ തലയ്‌ക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ ഉടൻതന്നെ മരണം സംഭവിച്ചു.
ഇതിനുശേഷം പിതാവ് വിഷം കഴിക്കുകയായിരുന്നു. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.