
നെടുമങ്ങാട്: തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന അരുവിക്കര ഡാമും പരിസരവും കനത്ത സുരക്ഷാ ഭീഷണിയില്‍. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സുരക്ഷാ വേലികള്‍ തകര്‍ത്ത് സാമൂഹ്യവിരുദ്ധര്‍ റിസര്‍വോയറിനുള്ളിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് പതിവായി മാറിയിരിക്കുകയാണ്. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി.
ഡാമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍പ് സ്ഥാപിച്ച ഫെന്‍സിംഗുകളില്‍ ഭൂരിഭാഗവും നിലവില്‍ കാടുമൂടി നശിച്ച അവസ്ഥയിലാണ്. ഇത് മുതലെടുക്കുന്ന സാമൂഹ്യവിരുദ്ധര്‍ സുരക്ഷാ വേലികള്‍ അറുത്തുമാറ്റി റിസര്‍വോയറിനുള്ളിലേക്ക് കടന്നുകയറുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍, മറ്റ് മലിനവസ്തുക്കള്‍ എന്നിവ നേരിട്ട് വെള്ളത്തിലേക്ക് വലിച്ചെറിയുന്നത് കുടിവെള്ള സ്രോതസ്സിനെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
രാത്രികാലങ്ങളില്‍ പ്രദേശം പൂര്‍ണ്ണമായും ഇരുട്ടിലാകുന്നതും ആവശ്യത്തിന് നിരീക്ഷണ ക്യാമറകളോ വെളിച്ചമോ ഇല്ലാത്തതും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നു. പ്രദേശത്ത് വാട്ടര്‍ അതോറിറ്റിയുടെയോ പോലീസിന്റെയോ ഭാഗത്തുനിന്ന് യാതൊരുവിധ പരിശോധനകളും നടക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ശുദ്ധീകരിച്ചാണ് വെള്ളം വിതരണം ചെയ്യുന്നതെങ്കിലും തുടര്‍ച്ചയായ മാലിന്യനിക്ഷേപം ഭാവിയില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിനും കാരണമാകും.
ഉടന്‍ തന്നെ തകര്‍ന്ന ഫെന്‍സിംഗുകള്‍ പുനര്‍നിര്‍മ്മിക്കാനും, ഡാം പരിസരത്ത് രാത്രികാല പട്രോളിംഗും സി.സി.ടി.വി നിരീക്ഷണവും ശക്തമാക്കാനും അധികൃതര്‍ തയ്യാറാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വീഴ്ച തുടര്‍ന്നാല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.