ഇക്കഴിഞ്ഞ സെപ്തംബര്‍ നാലിന് പുലര്‍ച്ചെ നമ്മുടെ രാജ്യത്തെ ജനങ്ങളിലേറെയും ഗാഢനിദ്രയിലായിരുന്നപ്പോള്‍ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട ദ്വീപില്‍ വ്യത്യസ്തമായ ഒരു കഥ അരങ്ങേറി. രാജ്യത്തുടനീളമായി വ്യാപിച്ചുകിടക്കുന്ന ഐഎസ്ആര്‍ഒയുടെ മിഷന്‍ കണ്‍ട്രോള്‍ മുറികളിലും വിക്ഷേപണ സമുച്ചയങ്ങളിലും ട്രാക്കിങ് സ്റ്റേഷനുകളിലുമുള്ള ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും സഹായികളും ക്ഷീണവും സമ്മര്‍ദ്ദവും മറികടന്ന് പ്രതീക്ഷകളോട് പൊരുതിക്കൊണ്ടിരുന്നു. 19 മിനിറ്റുകള്‍ക്കു ശേഷം അവര്‍ക്ക് ആഘോഷിക്കാനുള്ള അവസരമെത്തി. എല്ലായിടത്തും പുഞ്ചിരികളും ഹസ്തദാനങ്ങളും.
നീണ്ട എട്ട് മാസത്തെ ഇടവേളയ്‌ക്കു ശേഷം ഐഎസ്ആര്‍ഒ ജിഎസ്എല്‍വി എഫ് 17 ദൗത്യം വിജയം കാണുകയായിരുന്നു. രാജ്യസുരക്ഷയ്‌ക്കും ദുരന്തനിവാരണത്തിനും മുതല്‍ക്കൂട്ടാകുന്ന അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്ത് എത്തിച്ചിരിക്കുന്നത്.
ബഹിരാകാശ രംഗത്ത് ഭാരതത്തിന്റെ മറ്റൊരു മഹത്തായ കുതിപ്പാണിത്. ഇഒഎസ്-05 എന്ന പേരിലുള്ള അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമാണിത്. ജിയോസിന്‍ക്രണസ് ഭ്രമണപഥത്തില്‍ നിന്ന് ഭാരതം വിക്ഷേപിക്കുന്ന ആദ്യത്തെ ഇമേജിങ് ഉപഗ്രഹവും. രാജ്യത്തിന്റെ അഭിമാനമായ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി റോക്കറ്റ് തുടര്‍ച്ചയായ പരാജയങ്ങളെ മറികടന്നാണ് വീണ്ടും വിക്ഷേപണത്തറയില്‍ മടങ്ങിയെത്തിയത്. ഉപഗ്രഹത്തെ ബഹിരാകാശത്തിലെ അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് വിജയകരമായി കൊണ്ടുപോയതോടെ ഈ ദൗത്യം മറ്റൊരു വിക്ഷേപണം എന്നതിനെക്കാള്‍ വലിയ ഒന്നായിരുന്നു. തിരിച്ചടികളില്‍ നിന്ന് കരകയറാനും, ശക്തമായി തിരിച്ചുവരാനുമുള്ള പ്രതിരോധശേഷി ഐഎസ്ആര്‍ഒയ്‌ക്ക് ഇപ്പോഴും ഉണ്ടെന്നുള്ള പ്രഖ്യാപനമായിരുന്നു അത്.
ഭാരതത്തിന്റെ ഉപഗ്രഹ വിക്ഷേപണ ശേഷിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്ന സമയത്താണ് ഈ വിജയം ഉണ്ടായത് എന്നതിനാല്‍ അതിന് കൂടുതല്‍ പ്രാധാന്യമുണ്ട്. ഐഎസ്ആര്‍ഒയുടെ നട്ടെല്ലായി ദീര്‍ഘകാലമായി കണക്കാക്കപ്പെട്ടിരുന്ന പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ അഥവാ പിഎസ്എല്‍വി രണ്ട് വര്‍ഷങ്ങളിലായി പരാജയങ്ങള്‍ നേരിട്ടു. ആ തിരിച്ചടികള്‍ വളരെ സൂക്ഷ്മവും കഠിനവുമായ അന്വേഷണ പ്രക്രിയയിലേക്ക് നയിച്ചു.19 വിക്ഷേപണങ്ങളില്‍ ആറ് പരാജയങ്ങളാണ് നേരിട്ടത്. എന്നാല്‍ ഇതേ റോക്കറ്റ് ഭാരതത്തിന്റെ സാങ്കേതിക വിദ്യാ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഭാരമേറിയ ആശയവിനിമയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനായി ഭാരതത്തിന് ക്രയോജനിക് എഞ്ചിന്‍ സാങ്കേതികവിദ്യ അത്യന്താപേക്ഷിതമായിരുന്ന 1990കളുടെ തുടക്കത്തിലാണ് ഈ കഥയുടെ തുടക്കം. അതിശീതീകരിച്ച ദ്രവ ഹൈഡ്രജനും ദ്രവ ഓക്‌സിജനും ഉപയോഗിക്കുന്ന ക്രയോജനിക് എഞ്ചിനുകള്‍ റോക്കറ്റ് സാങ്കേതികവിദ്യയിലെ ഏറ്റവും നൂതനമായ പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളില്‍ ഉള്‍പ്പെടുന്നതാണ്.
സാങ്കേതിക വിദ്യയുടെ വികസനത്തിനായി ഭാരതം ആദ്യം റഷ്യയുടെ സഹായമാണ് തേടിയത്. എന്നാല്‍, അമേരിക്കയുടെ നേതൃത്വത്തിലുള്ള സമ്മര്‍ദ്ദങ്ങളും സാങ്കേതികവിദ്യ നിഷേധ നിയന്ത്രണ സംവിധാനങ്ങളും ഭാരതത്തിന് തിരിച്ചടിയായി. ഒടുവില്‍ റഷ്യ പരിമിതമായ എണ്ണം ക്രയോജനിക് എഞ്ചിനുകള്‍ നല്‍കി. ഭാരതം ആഗ്രഹിച്ച സമ്പൂര്‍ണ സാങ്കേതികവിദ്യ നല്‍കിയില്ല. ഇതിന്റെ സന്ദേശം വ്യക്തമായിരുന്നു. ഭാരതത്തിന് റോക്കറ്റുകള്‍ വാങ്ങാം, പക്ഷേ അവ എങ്ങനെ നിര്‍മ്മിക്കാമെന്ന് പഠിക്കാന്‍ പാടില്ല. നമുക്ക് ഈ തിരിച്ചടിയെ മറികടന്നേ മതിയാവുമായിരുന്നുള്ളൂ.
രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ തദ്ദേശീയ വികസന ശ്രമങ്ങളിലൊന്നിന് നാം തുടക്കമിട്ടു. അസാധാരണമായി ബുദ്ധിമുട്ടേറിയ ഈ സാങ്കേതികവിദ്യ സ്വായത്തമാക്കാന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ 20 വര്‍ഷം ചെലവഴിച്ചു.
ആ സ്ഥിരോത്സാഹമാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒയുടെ കിരീടത്തിലെ ഒരു രത്‌നമായി മാറിയത്.
















