‘എല്ലാവര്‍ക്കും വന്ന് താമസിക്കാവുന്ന ധര്‍മ്മശാലയല്ല ഭാരത’ മെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുകയുണ്ടായി. ദേശീയ സുരക്ഷയിലൂന്നിയുള്ളൊരു കാഴ്ചപ്പാടായിരുന്നു അത്. കുടിയേറ്റം, 2026ലെ വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ലോകത്തും ഭാരതത്തിലും നടക്കുന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ഈ പരാമര്‍ശമുണ്ടായതെന്നതാണ് ശ്രദ്ധേയം. വിദേശധനത്തിന്റെ നിയമവിരുദ്ധമായ ഉറവിടവും ഉപയോഗവും നിയന്ത്രിക്കുക, അതിലൂടെ രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയസുരക്ഷയ്‌ക്കും ഭീഷണിയാകുന്ന സ്വാധീനങ്ങള്‍ തടയുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. 1976 ല്‍ ഉണ്ടാക്കിയ നിയമത്തില്‍ കാലഘട്ടത്തിനനുസരിച്ചുള്ള ഭേദഗതിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
എന്നാല്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, ചില ക്രൈസ്തവ സഭാനേതൃത്വങ്ങള്‍, സംഘടനകള്‍ എന്നിവര്‍ ഈ ഭേദഗതിയെ ശക്തമായി എതിര്‍ക്കുന്നു. എങ്കിലും ഇവരുടെ രാഷ്‌ട്രീയ-വൈചാരിക ബന്ധങ്ങളോട് അടുത്തുനില്‍ക്കുന്ന അമേരിക്കയുടെയും ചൈനയുടെയും വത്തിക്കാന്റെയും നിയമസംവിധാനങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ കാണുന്ന ചിത്രം മറ്റൊന്നാണ്.
അമേരിക്കയെ ജനാധിപത്യത്തിന്റെ മാതൃകയായി ചൂണ്ടിക്കാണിക്കുന്നവര്‍ അവരുടെ നിയമപുസ്തകം കൂടി തുറന്നുനോക്കണം. 1938 മുതല്‍ അമേരിക്കയില്‍ നിലവിലുള്ള വിദേശ ഏജന്റുമാരുടെ രജിസ്‌ട്രേഷന്‍ നിയമം (Foreign Agents Registration Act – FARA) വിദേശ സര്‍ക്കാരുകളുടെയോ വിദേശ രാഷ്‌ട്രീയ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്നവരുടെ ബന്ധം പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നു.
വിദേശ സര്‍ക്കാരുകളുടെയോ സ്ഥാപനങ്ങളുടെയോ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുകയും അവരുടെ ബന്ധങ്ങളും ലഭിക്കുന്ന വിദേശ ധനസഹായവും ചെലവുകളും വെളിപ്പെടുത്തുകയും വേണം. നിയമലംഘനങ്ങള്‍ക്ക് പിഴയും ക്രിമിനല്‍ ശിക്ഷയുമുണ്ട്. വിദേശ പണം വന്നാല്‍ സ്വീകരിക്കുകയില്ലെന്നല്ല ഇതിനര്‍ത്ഥം. പണം എവിടെനിന്നാണ് വന്നത്? ആരുടെ താല്‍പര്യത്തിനാണ് പ്രവര്‍ത്തിക്കുന്നത്? സമൂഹത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? ഇങ്ങനെയെല്ലാം ചോദിക്കുകയാണ് വാഷിങ്ടണ്‍ ചെയ്യുന്നത്. അതേ ചോദ്യം ന്യൂദല്‍ഹി ചോദിച്ചാല്‍ മാത്രം അത് ജനാധിപത്യത്തിനെതിരായ കുറ്റമായി മാറുന്നത് എന്തുകൊണ്ടാണ്?.
ചൈനയോട് ചോദിച്ചാല്‍ മറുപടി ഇതിലും കടുപ്പമായിരിക്കും
‘ചൈനയുടെ ഭൂപ്രദേശത്തെ വിദേശ സര്‍ക്കാരേതര സംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ ഭരണനിയമം’ (Law on the Administration of Activities of Overseas Non-Governmental Organizations in Mainland China) വഴിയാണ് വിദേശ സര്‍ക്കാരേതര സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സംവിധാനത്തെ ബെയ്ജിങ് നിയന്ത്രിക്കുന്നത്. വിദേശ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍, അംഗീകാരം, മേല്‍നോട്ടം എന്നിവ ആവശ്യമാണ്. അവരുടെ പ്രവര്‍ത്തനപദ്ധതികളും സാമ്പത്തിക ഇടപാടുകളും ധനസ്രോതസ്സുകളും ബാങ്കിങ് സംവിധാനങ്ങളും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിരീക്ഷണത്തിന് വിധേയമാണ്.
രാഷ്‌ട്രീയ പ്രവര്‍ത്തനം, ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇടപെടല്‍, ചൈനീസ് നിയമത്തിന് വിരുദ്ധമായ പ്രവര്‍ത്തനം എന്നിവ നടത്തിയാല്‍ സംഘടനകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും മറ്റ് നിയമനടപടികള്‍ സ്വീകരിക്കാനും അധികാരികള്‍ക്ക് കഴിയും. വിദേശ സംഘടനയാണെന്ന പേരില്‍ രാജ്യത്തിന്റെ നിയമത്തിന് മുകളിലേക്ക് ആരെയും വളരാന്‍ അനുവദിക്കില്ല. സംഘടനകളുടെ കാര്യം മാറ്റിവെച്ചാല്‍ പോലും ഇസ്ലാം, ക്രിസ്തുമതം തുടങ്ങിയ വിദേശ മതങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പോലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ്. ജനാധിപത്യാവകാശങ്ങള്‍ പറഞ്ഞുകൊണ്ട് ഭാരതത്തിലെ കമ്യൂണിസ്റ്റുകള്‍ എഫ്സിആര്‍എ ഭേദഗതിയെ വിമര്‍ശിക്കുമ്പോള്‍ ചൈനയില്‍ അംഗീകരിക്കുന്ന ഈ നയം ഭാരതത്തിലെത്തുമ്പോള്‍ എന്തുകൊണ്ടാണ് ഇവര്‍ എതിര്‍ക്കുന്നത്? ആര്‍ക്കുവേണ്ടിയാണ് ഈ എതിര്‍പ്പ്?
വത്തിക്കാന്‍ പറയുന്നതും ചെയ്യുന്നതും
ഇനി വത്തിക്കാനിലേക്ക് വരാം. ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സ്വീകരിക്കണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും നിരന്തരം ആവശ്യപ്പെടുന്നയാളാണ് മാര്‍പാപ്പ. അഭയാര്‍ത്ഥി ജിഹാദിന് വെള്ളവും വളവും നല്‍കി യൂറോപ്പിന്റെ തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടിയതില്‍ മാര്‍പാപ്പമാരും കത്തോലിക്ക സഭയും വഹിച്ച പങ്ക് ചെറുതല്ലലോ. എന്നാല്‍ അതേ വത്തിക്കാന്‍ സ്വന്തം കാര്യങ്ങളില്‍ നിയമവും അതിര്‍ത്തിയും സുരക്ഷയും സാമ്പത്തിക നിയന്ത്രണവും കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്നുള്ളതാണ് വിചിത്രം.
വത്തിക്കാന്റെ സാമ്പത്തിക സംവിധാനത്തില്‍ ‘സൂപ്പര്‍വൈസറി ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി’യാണ് (Supervisory and Financial Information Authority – ASIF) സാമ്പത്തിക സ്ഥാപനങ്ങളുടെയും ഇടപാടുകളുടെയും മേല്‍നോട്ടം വഹിക്കുന്നത്. സംശയാസ്പദമായ ഇടപാടുകള്‍ പരിശോധിക്കുക, കള്ളപ്പണം വെളുപ്പിക്കല്‍ തടയുക, ഭീകരപ്രവര്‍ത്തനത്തിനുള്ള ധനസഹായം തടയുക തുടങ്ങി കര്‍ക്കശമായ സംവിധാനങ്ങള്‍ അവിടെയുണ്ട്.
കൃത്യമായ അതിര്‍ത്തിയുള്ള വത്തിക്കാന്‍ സിറ്റിയില്‍ സ്വിസ് ഗാര്‍ഡിന്റെ സുരക്ഷാ കവചത്തില്‍ ഇരുന്നുകൊണ്ടാണ് ലോകരാജ്യങ്ങളോട് അതിര്‍ത്തികള്‍ തുറക്കാനും കുടിയേറ്റക്കാരെ സ്വീകരിക്കാനും മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ എല്ലാം നഷ്ടപ്പെട്ട ഒരു അഭയാര്‍ത്ഥിക്ക് വത്തിക്കാന്‍ സിറ്റിയിലേക്ക് കയറിച്ചെല്ലാനാകുമോ? സുരക്ഷിത മേഖലകളിലേക്കുള്ള അനധികൃത പ്രവേശനവും നിയമലംഘനവും ശിക്ഷാര്‍ഹമാണ്. നിയന്ത്രിത മേഖലയില്‍ പ്രവേശിച്ചാല്‍ ഒന്ന് മുതല്‍ നാല് വര്‍ഷം വരെ തടവും 10,000 മുതല്‍ 25,000 യൂറോ വരെ പിഴയും ലഭിച്ചേക്കാം. വീണ്ടും ലംഘിച്ചാല്‍ പത്ത് വര്‍ഷം വരെ യാത്രാ വിലക്കേര്‍പ്പെടുത്താന്‍ നിയമം അനുശാസിക്കുന്നു.
ദേശീയ സുരക്ഷ സൈനിക അതിര്‍ത്തിയില്‍ മാത്രം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നില്ല. പണത്തിലൂടെയും സംഘടനകളിലൂടെയും ആശയങ്ങളിലൂടെയും സ്വാധീനം രാജ്യത്തിനുള്ളിലേക്ക് കടന്നുവരാം. ഏതാനും ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ വത്തിക്കാന് പരമാധികാരവും അവകാശവുമുണ്ടെങ്കില്‍ വൈവിധ്യങ്ങള്‍ നിറഞ്ഞ കോടിക്കണക്കിന് ജനങ്ങളും ആയിരക്കണക്കിന് കിലോമീറ്റര്‍ അതിര്‍ത്തിയും ഒരുപോലെ അനുഗ്രഹവും ദൗര്‍ബല്യവുമായുള്ള ഭാരതത്തിന് ആ അവകാശമില്ലെന്ന വാദം എത്ര വിചിത്രമാണ്?
ഭാരതത്തിനും സ്വന്തം നിയമം വേണ്ടേ?
2026-ലെ വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയെ വിദേശ സഹായത്തിനെതിരായ നടപടിയായി കാണേണ്ടതില്ല. വിദേശ പണം സ്വീകരിക്കുന്ന സംഘടനകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാനുള്ള നിയമപരമായ സംവിധാനം നിലനി
ല്‍ക്കുമ്പോള്‍ ആ പണം എവിടെനിന്ന് വരുന്നു, എങ്ങനെ ഉപയോഗിക്കുന്നു, അതില്‍നിന്ന് സൃഷ്ടിക്കപ്പെട്ട ആസ്തികള്‍ ആരുടെ നിയന്ത്രണത്തിലാകും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെടാനുള്ള അവകാശം രാഷ്‌ട്രത്തിനുണ്ട്.
വിദേശ സഹായം മനുഷ്യസേവനത്തിനായി ഉപയോഗിക്കുന്നുവെങ്കില്‍ അതിന് സുതാര്യത ഒരു ഭാരമല്ല. മറിച്ച് സുതാര്യത തന്നെയാണ് അതിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നത്. എന്നാല്‍ സഹായത്തിന്റെ മറവില്‍ രാഷ്‌ട്രീയ സ്വാധീനം, ആശയ പ്രചാരണം, മതംമാറ്റം, സാമൂഹിക വിഭജനം വളര്‍ത്തല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ശൃംഖലകള്‍ ഉണ്ടാകുന്നുവെങ്കില്‍ അവ പരിശോധിക്കുക തന്നെയാണ് ദേശീയ സുരക്ഷയ്‌ക്കായി ചെയ്യേണ്ടത്.
വിദേശ ധനത്തിന്റെ സുതാര്യതയും നിയന്ത്രണവും ഒരു ജനാധിപത്യ രാഷ്‌ട്രത്തിന്റെ സ്വാഭാവിക സുരക്ഷാ സംവിധാനമാണ്. അമേരിക്കയ്‌ക്കും ചൈനയ്‌ക്കും വത്തിക്കാനുമുള്ള ഈ അവകാശം ഭാരതത്തിനും ഉണ്ടാകണം. അതിനെ ചോദ്യം ചെയ്യുന്നത് ഭാരതത്തോട് മാത്രം വേറൊരു മാനദണ്ഡം ആവശ്യപ്പെടുന്നതിന് തുല്യമാണ്. ഇവിടെയാണ് അമിത് ഷാ പറഞ്ഞത് ശരിയായി വരുന്നത്. ആര്‍ക്കും എന്തും ചെയ്യാന്‍ ‘ഭാരതമൊരു ധര്‍മ്മശാലയല്ല’.
















