ബെംഗളുരു: കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്ന് ആരോപിച്ച് യുവതിയെ മർദിച്ച് നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി. സംഭവത്തില്‍ ദമ്പതിമാരടക്കം മുന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രേഷ്മ ബാനു, നസാത്ത്, രേഷ്മയുടെ ഭർത്താവ് സുഹൈൽ എന്നിവരാണ് അറസ്റ്റിലായത്. മഗഡി റോഡിലെ സുങ്കടകട്ടെയിൽ താമസിക്കുന്ന 31 കാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി.
രണ്ട് വർഷം മുമ്പ് പരാതിക്കാരി നസാത്ത് ബീഗം എന്ന വ്യക്തിയിൽ നിന്ന് 50,000 രൂപയും രേഷ്മ ബാനുവിൽനിന്ന് ഒരു ലക്ഷം രൂപയും പലിശയ്ക്ക് കടം വാങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി തവണകളായി അടയ്ക്കാൻ കഴിഞ്ഞില്ലെന്ന് അവർ പറഞ്ഞു. തവണ മുടങ്ങിയതോടെ രേഷ്മ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും യുവതി പറഞ്ഞു.
തുടർന്ന് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും നഗ്നയാക്കി വീഡിയോ ചിത്രീകരിച്ച ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വാഷ്റൂമിൽ പോകാൻ അനുവാദം കിട്ടിയപ്പോൾ യുവതി വിവരം പോലിസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇവരെ മോചിപ്പിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
















