
അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍
നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ചില യൂത്ത് കോണ്‍ഗ്രസുകാര്‍ മനുസ്മൃതി കത്തിച്ച് പ്രതിഷേധിച്ചത് കേരളത്തിലടക്കം വലിയ വാര്‍ത്തയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഉത്തരാഖണ്ഡില്‍ ചിലര്‍ ജാതിയുടെ പേരില്‍ അധിക്ഷേപിച്ചു എന്നു പറഞ്ഞുകൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ മനുസ്മൃതി ദഹനം. ദല്‍ഹിയിലെ ജെഎന്‍യു ഉള്‍പ്പെടെ മറ്റു ചിലയിടങ്ങളിലും ഈ പരിപാടി നടന്നിരുന്നു. ഖാര്‍ഗെ ജാതിയുടെ പേരില്‍ അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെതിരെ ആര്‍ക്കും നിയമനടപടി സ്വീകരിക്കാവുന്നതാണ്. ഇതിന്റെ പേരില്‍ മനുസ്മൃതി കത്തിക്കണമെങ്കില്‍ അതുമാവാം. പക്ഷേ ആര്‍എസ്എസ് ആസ്ഥാനത്ത് മനുസ്മൃതി ദഹനം നടത്തിയത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
ആര്‍എസ്എസിന് മനുസ്മൃതിയുമായി യാതൊരു ബന്ധവുമില്ല. ഏതോ ഒരു കാലത്ത് പ്രചാരത്തിലിരുന്നതായി കരുതപ്പെടുന്ന മനുസ്മൃതിയെ ന്യായീകരിക്കേണ്ട യാതൊരു ആവശ്യവും ആര്‍എസ്എസിനില്ല. പൗരാണിക ഭാരതത്തില്‍ ശ്രുതിയും സ്മൃതിയുമുണ്ട്. വേദവും ഉപനിഷത്തുകളും ഭഗവദ് ഗീതയും ഉള്‍പ്പെടുന്നതാണ് ശ്രുതി. മനുസ്മൃതിയും പരാശര സ്മൃതിയും യാജ്ഞവല്‍ക്യ സ്മൃതിയും ഉള്‍പ്പെടെ നിരവധി സ്മൃതികളുണ്ട്. ശ്രുതികള്‍ക്ക് കലാതീതമായ പ്രസക്തിയുള്ളപ്പോള്‍ സ്മൃതികള്‍ ഓരോ കാലഘട്ടത്തിന്റെയും നിയമങ്ങള്‍ മാത്രമാണ്. കാലം മാറുമ്പോള്‍ സ്മൃതി യും മാറുന്നു. ആര്‍എസ്എസ് അംഗീകരിക്കുന്നതും സ്വീകരിക്കുന്നതും ഇരുപതാം നൂറ്റാണ്ടിലെ അന്ത്യപകുതിയില്‍ ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ രൂപംനല്‍കിയ ഭരണഘടനയാണ്. വേണമെങ്കില്‍ ഇതിനെ അംബേദ്കര്‍ സ്മൃതി എന്നു വിളിക്കാം.
മനുസ്മൃതിയില്‍ സ്ത്രീവിരുദ്ധമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആര്‍എസ്എസിനോ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കോ ഇല്ല. ഹൈന്ദവ സംസ്‌കാരത്തെ അധിക്ഷേപിക്കാനും, ഹിന്ദുക്കള്‍ സംഘടിക്കുന്നതിനെ എതിര്‍ക്കാനും ചിലര്‍ മനുസ്മൃതിയെ ആയുധമാക്കുമ്പോള്‍, വിജ്ഞാന വിരോധികള്‍ അല്ലാത്തതുകൊണ്ട് ഈ ഗ്രന്ഥം സംബന്ധിച്ച ചില വസ്തുതകള്‍ പറയാറുണ്ടെന്ന് മാത്രം.
‘ന സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി’ എന്നൊരു വാക്യം മനുസ്മൃതിയില്‍ ഉണ്ടെന്നത് ശരിയാണ്. അതുപക്ഷേ സ്ത്രീകള്‍ പിതാവിനാലും സഹോദരനാലും ഭര്‍ത്താവിനാലും സംരക്ഷിക്കപ്പെടണം എന്നു പറയുന്ന ശ്ലോകത്തിന്റെ ഒടുവില്‍ വരുന്നതാണ്. എന്നുമാത്രമല്ല, എവിടെയാണോ സ്ത്രീകള്‍ പൂജിക്കപ്പെടുന്നത് അവിടെയാണ് ഐശ്വര്യം കളിയാടുന്നത് എന്നൊരു ശ്ലോകവും മനുസ്മൃതിയിലുണ്ട്. മനുസ്മൃതിയുമായി ബന്ധപ്പെടുത്തി സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ച വരുമ്പോള്‍ ഇക്കാര്യം പലരും ചൂണ്ടിക്കാട്ടാറുണ്ട്. ഇതിനര്‍ത്ഥം ആര്‍എസ്എസും സംഘപരിവാറും മനുസ്മൃതിയെ അംഗീകരിക്കുന്നു എന്നല്ല.
ബി.ആര്‍. അംബേദ്കര്‍ മനുസ്മൃതിയെ അതികഠിനമായി വിമര്‍ശിച്ചിട്ടുണ്ട്. മനുസ്മൃതി കത്തിക്കുകയും ചെയ്തയാളാണ്. പക്ഷേ ഇതിന്റെ പേരില്‍ ആര്‍എസ്എസ് അന്നോ പില്‍ക്കാലത്തോ അംബേദ്കറെ വിമര്‍ശിച്ചിട്ടില്ല, ആ മഹാത്മാവുമായി സഹകരിക്കുകയാണ് ചെയ്തിട്ടുള്ളത്. മനുസ്മൃതിയുടെ അടിസ്ഥാനത്തിലല്ല സ്ത്രീകളെ സംരക്ഷിക്കേണ്ടതും ഹിന്ദുക്കളെ സംഘടിപ്പിക്കേണ്ടതുമെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണിത്.
മനുസ്മൃതിയില്‍ ഉള്ളതായി വ്യാഖ്യാനിക്കപ്പെടുന്നതിനെക്കാള്‍ ആയിരം മടങ്ങാണ് ഖുറാനിലെയും നബിചര്യയെക്കുറിച്ച് പറയുന്ന ഹദീസിലെയും സ്ത്രീ സ്വാതന്ത്ര്യ നിഷേധം. ഖുറാനിലെ എത്രയോ ആയത്തുകള്‍ (വാക്യങ്ങള്‍) ഉദാഹരണമായി ചൂണ്ടിക്കാട്ടാനാവും. എന്നിട്ടും എന്തുകൊണ്ടാണ് മനുസ്മൃതി ചുട്ടെരിക്കുന്ന ജാതിവിരോധികളും വനിതാ വിമോചകരും ഖുറാനെതിരെ നിശ്ശബ്ദത പാലിക്കുന്നത്? അതിനെ വിശുദ്ധ ഗ്രന്ഥമായി കാണുന്നത്?
ഇവിടെയാണ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ സ്ത്രീവിരുദ്ധ മതശാസനയെക്കുറിച്ചും ചര്‍ച്ചചെയ്യേണ്ടത്. സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങിയാല്‍ അത് വലിയ നാശത്തിന് കാരണമാകുമെന്നും, ഈ അപകടം ഒഴിവാക്കാനാണ് ഇസ്ലാം പര്‍ദ്ദ സമ്പ്രദായം നിശ്ചയിച്ചതെന്നും മറ്റുമുള്ള കാന്തപുരത്തിന്റെ മതശാസന പലരും ചിത്രീകരിക്കുന്നതു പോലെ വ്യക്തിപരമായ അഭിപ്രായ പ്രകടനമല്ല. ഖുറാനിലും ഹദീസിലും പറഞ്ഞുവച്ചിരിക്കുന്നത് ആവര്‍ത്തിക്കുക മാത്രമാണ് കാന്തപുരം ചെയ്യുന്നത്. ഇതേ കാര്യം താന്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് ഈ മതപണ്ഡിതന്‍ പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.
കാന്തപുരം മുസ്ലിയാരുടെ മതശാസന സ്ത്രീകളെ വെറും സുഖഭോഗവസ്തുവായി കണ്ട് അവരുടെ വ്യക്തിജീവിതവും സാമൂഹ്യ ജീവിതവും ആത്മീയ ജീവിതവും നിഷേധിക്കുന്നതായിരുന്നിട്ടും അങ്ങനെയൊക്കെ പറയാനും, മതമേധാവിയായതിനാല്‍ അതനുസരിക്കാന്‍ ആ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും, അതില്‍ എന്താണ് തെറ്റെന്നുമാണ് ചിലര്‍ വാദിക്കുന്നത്? ഇസ്ലാമിക മതമേധാവിയാണ് എന്നതിനാല്‍ മുസ്ലിം സ്ത്രീകളുടെ അവകാശാധികാരങ്ങള്‍ നിര്‍ണയിക്കാന്‍ കാന്തപുരത്തിന് ആരും അധികാരം നല്‍കിയിട്ടില്ല. അങ്ങനെയൊരു അധികാരം കാന്തപുരം സ്വയം കൈയാളുന്നതും, അതിനെ മറ്റുചിലര്‍ ശരിവയ്‌ക്കുന്നതും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ലിംഗ സമത്വം ഉള്‍പ്പെടെയുള്ള പൗരാവകാശങ്ങള്‍ അനുഭവിക്കാന്‍ മുസ്ലീം സ്ത്രീകള്‍ക്കും അവകാശമുണ്ട്. രാജ്യത്തിന്റെ നിയമം അനുസരിച്ച് പെരുമാറാന്‍ കാന്തപുരത്തെപ്പോലുള്ളവര്‍ക്ക് ഉത്തരവാദിത്വവുമുണ്ട്. മതത്തിന്റെ പേരില്‍ ഇതിന് വിരുദ്ധമായി പറയുന്നതും പ്രവര്‍ത്തിക്കുന്നതും നിയമലംഘനമാണ്. ഞങ്ങളുടെ സ്ത്രീകള്‍ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു കൊള്ളാം എന്നൊരു തീരുമാനം ഇസ്ലാമിക മതമേധാവിക്കുമെന്നല്ല, ഒരു മതമേധാവിക്കും എടുക്കാനാവില്ല. കാന്തപുരം മുസ്ലിയാര്‍ വെറുമൊരു അഭിപ്രായം പറയുകയല്ല, മുസ്ലിം സ്ത്രീകള്‍ എങ്ങനെ ജീവിക്കണമെന്ന് നിഷ്‌കര്‍ഷിക്കുകയാണ്. താന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിലെ സ്ത്രീകള്‍ക്ക് മാത്രമാണ് താന്‍ പറയുന്നത് ബാധകമെന്നല്ല കാന്തപുരത്തിന്റെ നിലപാട്. മുസ്ലീങ്ങളായ മുഴുവന്‍ സ്ത്രീകളെക്കുറിച്ചുമാണ് കാന്തപുരത്തിന്റെ ആശങ്ക. കാന്തപുരത്തെ പിന്തുണയ്‌ക്കുന്നവര്‍ ഈ വസ്തുത കൗശലപൂര്‍വ്വം മറച്ചുപിടിക്കുകയാണ്.
മനുസ്മൃതിയുടെ പേരില്‍ ഹിന്ദു സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കാന്‍ ഒരു ഹിന്ദു സംഘടനയും ശ്രമിക്കുന്നില്ല. ഇങ്ങനെയൊരു പരാതിയുമായി ഏതെങ്കിലുമൊരു ഹിന്ദു സ്ത്രീ കോടതിയെ സമീപിക്കുകയോ, മനുസ്മൃതി ഹിന്ദു സ്ത്രീകളുടെ അവകാശങ്ങളെ നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടി രാജ്യത്തെ ഏതെങ്കിലുമൊരു കോടതി, വിധി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.
ഇതല്ല മുസ്ലിം സ്ത്രീകളുടെ അവസ്ഥ. ഖുറാനിലും ഹദീസിലും അധിഷ്ഠിതമായ ശരീഅത്ത് നിയമം തങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും നിഷേധിക്കുകയാണെന്ന് പരാതിപ്പെട്ട് നിരവധി മുസ്ലിം സ്ത്രീകള്‍ കോടതികളെ സമീപിച്ചിട്ടുണ്ട്. ഇത്തരം ആയിരക്കണക്കിന് പരാതികള്‍ നിലവിലുണ്ട്. മധ്യപ്രദേശുകാരിയായ ഷാബാനു ബീഗം എന്നൊരു സ്ത്രീയുടെ ഇത്തരമൊരു പരാതിയിലാണ് സുപ്രീംകോടതി അനുകൂലമായി വിധിപറഞ്ഞതും, മുസ്ലിം മതമൗലികവാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇതിനെതിരെ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയതും. മനുസ്മൃതി ദഹനം നടത്തുന്നവര്‍ക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? ശരീഅത്ത് നിയമം മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് തടയാനാണ് മുത്തലാക്ക് നിരോധിച്ചുകൊണ്ടുള്ള നിയമം നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് ഇക്കൂട്ടരെ ഓര്‍മിപ്പിക്കുന്നു.