
ന്യൂഡൽഹി: ഉസ്‌ബെക്കിസ്ഥാനിലെത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രികർക്കും വിദ്യാർഥികൾക്കും ഇനി തങ്ങളുടെ പതിവ് യുപിഐ ആപ്പുകൾ ഉപയോഗിച്ച് രാജ്യത്തെ ദേശീയ ക്യുആർ കോഡായ ‘UZQR’ സ്കാൻ ചെയ്ത് വ്യാപാരികൾക്ക് തൽക്ഷണം പണമടയ്‌ക്കാം.
ഇന്ത്യയുടെ നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷന്റെ അന്താരാഷ്‌ട്ര വിഭാഗമായ എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡും, ഉസ്‌ബെക്കിസ്ഥാനിലെ ദേശീയ പേയ്‌മെന്റ് സംവിധാനം കൈകാര്യം ചെയ്യുന്ന നാഷണൽ ഇന്റർബാങ്ക് പ്രോസസ്സിങ് സെന്ററും ഓഗസ്റ്റ് 30ന് വാണിജ്യ കരാറിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉസ്‌ബെക്കിസ്ഥാൻ സന്ദർശനത്തിനിടെയാണ് കരാർ പ്രഖ്യാപിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഉസ്‌ബെക്കിസ്ഥാൻ സെൻട്രൽ ബാങ്കിന്റെയും (CBU) അനുമതിയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഉസ്‌ബെക്കിസ്ഥാൻ കൂടി ഉൾപ്പെടുന്നതോടെ സിംഗപ്പൂർ, യുഎഇ, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ, ഖത്തർ, ശ്രീലങ്ക, കംബോഡിയ, ഗ്രീസ് എന്നിവയുൾപ്പെടെ പത്ത് രാജ്യങ്ങളിൽ യുപിഐ സേവനം ലഭ്യമാണെന്ന് ധനമന്ത്രാലയം അറിയിച്ചു. മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള നയതന്ത്ര-വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം യുപിഐയുടെ അന്താരാഷ്‌ട്ര സാന്നിധ്യം വിപുലീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.