India

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ ; വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ വിഗ്രഹക്കടത്ത് തടയൽ സംഘത്തിന്റെ റെയ്ഡ് . ആന, നന്ദി, സിംഹം എന്നിവയുൾപ്പെടെ അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ റെയ്ഡിൽ കണ്ടെത്തി . കോടികൾ വില മതിക്കുന്ന വിഗ്രഹങ്ങളാണിവ.

2016ൽ നടന്ന വിഗ്രഹക്കടത്തു കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. ആ വർഷം ചെന്നൈയിൽ നിന്ന് ദീനദയാലൻ എന്നയാളെ വിഗ്രഹക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ അന്വേഷണമാണ് ദീനദയാലനുമായി ബന്ധപ്പെട്ടിരുന്ന വ്യവസായി രൺവീർ ഷായിലേക്ക് പോലീസിനെ എത്തിച്ചത്.

പൊൻ മാണിക്കവേലിന്റെ നേതൃത്വത്തിലുള്ള വിഗ്രഹക്കടത്ത് തടയൽ വിഭാഗം ഷായെയും കൂട്ടാളി കിരൺ റാവുവിനെയും കുറിച്ച് അന്വേഷണം നടത്തി. മാണിക്കവേലിനെ തുരത്താൻ ഇതിനിടെ രൺവീർ ഷാ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു.

2018-ൽ, ഷായുടെ കാഞ്ചീപുരം, തഞ്ചാവൂർ ജില്ലകളിലെ ഫാം ഹൗസുകളിൽ പൊലീസ് റെയ്ഡ് നടത്തുകയും ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ലോഹ പ്രതിമകൾ, വിഗ്രഹങ്ങൾ, തൂണുകൾ, കമാനങ്ങൾ, എന്നിവയുൾപ്പെടെ 91 ഓളം പുരാതന വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

അതേ വർഷം രണ്ടാമത് നടന്ന റെയ്ഡിൽ , റാവുവിന്റെ തെയ്നാംപേട്ടിലെ വസതിയിൽ നിന്ന് 23 ഓളം വിഗ്രഹങ്ങളും പ്രതിമകളും അന്വേഷകർ കണ്ടെത്തി, അവയിൽ ചിലത് വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിലായിരുന്നു . ദീനദയാലൻ ജീവിച്ചിരിപ്പില്ലാത്തതിനാൽ രൺവീർ ഷായ്‌ക്കും കിരൺ റാവുവിനുമെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

Recent Posts