കോഴിക്കോട്: ഇസ്‌ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ പൊതുസ്ഥലങ്ങളിലും സ്റ്റേജുകളിലും പ്രദർശിപ്പിക്കരുതെന്നും, ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണമെന്നുമുള്ള കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ പ്രസ്താവനയെ അനുകൂലിച്ച് സമസ്ത എ.പി. വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം രംഗത്തെത്തി.
മതവിശ്വാസികൾക്ക് നൽകിയ ഒരു ആചാരപരമായ മാർഗ്ഗനിർദ്ദേശത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ടതില്ലെന്നും, ഒരു ഇസ്‌ലാമിക പണ്ഡിതന് തന്റെ അനുയായികളോട് മതനിയമങ്ങൾ വിശദീകരിക്കാൻ പൂർണ്ണ അവകാശമുണ്ടെന്നുമാണ് അദ്ദേഹമുൾപ്പെടെയുള്ള പണ്ഡിതന്മാരുടെ നിലപാടെന്നും റഹ്മത്തുള്ള സഖാഫി എളമരം. മുസ്ലീം സ്ത്രീകൾ മതാഘോഷത്തിന്റെ പേരിൽ തെരുവിൽ പ്രദർശിപ്പിക്കപ്പെടരുത്. ഇത് പറയാനും താൽപ്പര്യമുള്ളവർക്ക് അനുസരിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും റഹ്മത്തുള്ള സഖാഫി.
പി.കെ. ശ്രീമതിയും, കെ.കെ. ശൈലജയും സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടതെന്നും സഖാഫി പറയുന്നു. നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് വിശ്വാസികൾക്ക് ചേർന്നതല്ലെന്ന് കാന്തപുരം വിഭാഗം സമസ്ത മഹല്ലുകൾക്ക് സർക്കുലർ നൽകിയിരുന്നു. ഈ പ്രസ്താവന സ്ത്രീവിരുദ്ധവും കാലഹരണപ്പെട്ടതുമാണെന്ന് കെ.കെ. ശൈലജ ഉൾപ്പെടെയുള്ള രാഷ്‌ട്രീയ-സാമൂഹിക നേതാക്കൾ വിമർശിച്ചിരുന്നു.
















