2026 ജൂലൈ 28. അമ്മാവന്റെ കൊച്ചുമകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി അഞ്ച് ദിവസം നീളുന്ന യാത്രക്കായാണ് മൗറീഷ്യസില്‍ എത്തിയത്. ബാംഗ്ലൂര്‍ കെമ്പഗൗഡ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് തലേദിവസം രാത്രി ഉയര്‍ന്നുപൊങ്ങിയ ഇന്‍ഡിഗോ എയര്‍ വിമാനം രാവിലെ 9 മണിയോടെ തലസ്ഥാനമായ പോര്‍ട്ട് ലൂയീസിന് തെക്ക് കിഴക്ക് 48 കിലോമീറ്റര്‍ അകലയായി സ്ഥിതിചെയ്യുന്ന രാംഗുലന്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. വിദേശരാജ്യമാണെന്ന് വിശ്വസിക്കാന്‍ പ്രയാസം. എല്ലാം ഭാരതീയര്‍. സംസാരം പ്രധാനമായും ഹിന്ദിയില്‍. ഏറെ അതിശയിപ്പിച്ച കാര്യം അവിടെ സുരക്ഷാ ചുമതലയ്‌ക്കായി കണ്ടത് കയ്യില്‍ ഒരു ലാത്തിപോലും ഇല്ലാത്ത രണ്ട് പോലീസുകാരെ മാത്രം. പാസ്പോര്‍ട്ടുമായി എമിഗ്രേഷന്‍ വിഭാഗത്തിലെത്തി. ഉദ്യോഗസ്ഥര്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും തമിഴും മൗറീഷ്യസിന്റെ ഭാഷയായ ക്രയോളും അറിയാം. 90 ശതമാനം ഉദ്യോഗസ്ഥരും ഭാരത വംശജര്‍.
ഭാരതീയര്‍ക്ക് വിസാ ഫീസില്ല. ഓണ്‍ അറേവല്‍ വിസയാണ്. കൗണ്ടറില്‍ എത്തി എന്തുകാര്യത്തിന് വന്നുവെന്നും, എത്ര ദിവസം കാണുമെന്നും പറഞ്ഞാല്‍ അത്രയും ദിവസത്തെ വിസ പാസ്പോര്‍ട്ടില്‍ അടിച്ചുനല്‍കും. വിസ എടുത്ത ശേഷം പുറത്തിറങ്ങിയ ഞങ്ങളുടെ സംഘത്തെ കാത്ത് പേര് എഴുതിയ ബോര്‍ഡുമായി ഒരാള്‍ കാത്തുനില്‍ക്കുന്നു. അയാള്‍ 10 പേര്‍ക്ക് കയറാവുന്ന തന്റെ ടയോട്ട മിനി വാനിലേക്ക് ഞങ്ങളെ എത്തിച്ചു.
പണ്ട് ബ്രിട്ടീഷുകാര്‍ യുപിയില്‍ നിന്ന് എത്തിച്ച ഒരു കുടുംബത്തില്‍ നിന്നുള്ളയാളാണ് ഡ്രൈവര്‍. വിമാനത്താവളത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ പെറിബേ എന്ന മൗറീഷ്യസിലെ പോഷ് ഏരിയകളില്‍ ഒന്നിലേക്കാണ് പോകേണ്ടത്. ബീച്ച് ടൂറിസം കൊണ്ട് പ്രസിദ്ധമായ പ്രദേശം. വഴിവക്കിലെ കരിമ്പ് പാടങ്ങള്‍ ഉത്തരഭാരതത്തെയോ തമിഴ്നാടിനേയോ അനുസ്മരിപ്പിക്കും.
ഇടയ്‌ക്കിടെ ചെറുപട്ടണങ്ങള്‍. അവിടെ ഹിന്ദു ഭവനങ്ങളുടേയും സ്ഥാപനങ്ങളുടേയും മുകളില്‍ കാവിക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. വലിയ ക്ഷേത്രങ്ങളും, ജയ് ശ്രീറാം ആലേഖനം ചെയ്ത കൊടികളും ദുര്‍ഗ്ഗാദേവിയുടെ ചിത്രമുള്ള കൊടികളും ഹനുമാന്‍ സ്വാമിയുടെ ചിത്രം പതിച്ച പതാകകളും. ഇടയ്‌ക്കിടെ കാണുന്ന ചെറുക്ഷേത്രങ്ങള്‍. ഇവയെല്ലാം ഞങ്ങള്‍ ബാംഗ്ലൂരില്‍ താമസിച്ച സ്ഥലത്തെയോ, ഉത്തരഭാരതത്തിലെ നഗരങ്ങളേയോ ഓര്‍മ്മിപ്പിച്ചു.
വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കരിമ്പു പാടങ്ങള്‍ക്കപ്പുറം കാണുന്ന രണ്ട് മലകള്‍ ചൂണ്ടി പറഞ്ഞു: ”ഇത് മൗറീഷ്യസിലെ രണ്ടാമത്തെ വലിയ മലകളാണ്. അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ നിന്ന് ഉയര്‍ന്നു വന്നതാണ് ഈ ദ്വീപ്. എന്റെ കുടുംബത്തെ ബ്രിട്ടീഷുകാര്‍ യുപിയില്‍ നിന്ന് ബലമായി കരിമ്പു പാടങ്ങളില്‍ പണിക്കായി എത്തിച്ചതാണ്. അവര്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. അങ്ങേയറ്റം മോശമായ സാഹചര്യങ്ങളിലും അവര്‍ ഹിന്ദു വിശ്വാസവും സംസ്‌കാരവും കാത്തുസൂക്ഷിച്ചു. ചൈനക്കാരെ പോലെ അല്‍പ്പം മെച്ചപ്പെട്ട തൊഴിലിനു വേണ്ടി മതം മാറിയില്ല. ഇന്ന് ഇവിടെയുള്ള ക്രിസ്തുമത വിശ്വാസികള്‍ വെള്ളക്കാരും ചൈനീസ് വംശജരുമാണ്. ഞാന്‍ എന്റെ ഭാരതീയ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഹിന്ദുവാണ്. ഇവിടുത്തെ ഹിന്ദുക്കളെല്ലാം അങ്ങനെയാണ്.”
ബ്രിട്ടീഷുകാരുടെ ചതി
40 മിനിറ്റ് യാത്രക്കു ശേഷം ഞങ്ങള്‍ക്കു വേണ്ടി താമസം ഒരുക്കിയിട്ടുളള പെറി ബേയിലെ വെല്‍ക്കം ഇന്നിനു മുന്നില്‍ വാഹനം നിന്നു. ഒരു പഞ്ചാബി ഹിന്ദുവിന്റേതാണ് ഹോട്ടല്‍. നമ്മുടെ നാട്ടിലെ മാധ്യമപ്രവത്തകരും ഇടതു-വലത് ബുദ്ധിജീവികളും, ജനപ്രതിനിധികളായശേഷം കുറിതൊടുമ്പോള്‍ അലര്‍ജി വരുന്നവരും ഒരു പക്ഷേ ഈ ഹോട്ടലില്‍ താമസിക്കാന്‍ മടിക്കും. കാരണം ഈ സ്ഥാപനതിനു മുകളില്‍ ദുര്‍ഗ്ഗാദേവിയുടെ ചിത്രം ആലേഖനം ചെയ്ത വലിയ ഒരു കാവി പതാക ഉയര്‍ത്തിയിട്ടുണ്ട്. ഞങ്ങളെ സ്വീകരിക്കാന്‍ ഹിമാചല്‍ സ്വദേശിയായ ഒരു ചെറുപ്പക്കാരനെത്തി-രജത്കുമാര്‍. എംഎസ്സി മാക്സ് ബിഎഡ് ബിരുദധാരിയാണ്. ഇപ്പോള്‍ ഈ സ്ഥാപനത്തിന്റെ മാനേജരാണ്.
രജതിനെ കൂടാതെ ദല്‍ഹിയില്‍ നിന്നുള്ള ഭാരതി, സുരേഷ് കുമാര്‍, ഉത്തര്‍പ്രദേശിലെ ലിഖ്താ പ്രവീണ്‍, ഉത്തരാഖണ്ഡില്‍ നിന്നുളള രാജീവ്, പഞ്ചാബില്‍ നിന്നുള്ള രാമന്‍ സിങ്, ഭാര്യ സുഖ്ബീര്‍ എന്നിവരും, തമിഴ്‌നാട്ടില്‍ നിന്ന് കുടിയേറിയ കുടുംബത്തിലെ അനുഷ്‌കയുമാണ് ഈ സ്ഥാപനത്തിലെ ജീവനക്കാര്‍.
ത്രിസ്റ്റാര്‍ സൗകര്യങ്ങളുള്ള ഹോട്ടലില്‍ 20 മുറികളുണ്ട്. മൗറീഷ്യസിലെ മറ്റു ഹോട്ടലുകളിലെ പോലെ ശുദ്ധീകരിച്ച വെള്ളം ലഭിക്കുന്ന നീന്തല്‍കുളവും റസ്റ്ററന്റുമുണ്ട്. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമെല്ലാം ഉത്തരേന്ത്യന്‍ മാതൃകയില്‍. നോണ്‍ ആവശ്യമുള്ളവര്‍ക്ക് ചിക്കന്‍ വിഭവങ്ങളും മത്സ്യവും ലഭിക്കും. ഹിന്ദു ഹോട്ടലുകള്‍ ബീഫ് ഒഴിവാക്കും. നല്ല രുചികരമായ ഭക്ഷണം. മൗറീഷ്യസില്‍ ഭക്ഷണത്തിന്റെ നിവാരം നിലനിര്‍ത്താന്‍ കര്‍ശനമായ പരിശോധനകളുണ്ട്.
രാത്രി രജത് കുമാറിനോട് ചോദിച്ച് മൗറീഷ്യസിന്റെ ഏകദേശ രൂപം മനസ്സിലാക്കി. 70 കിലോമീറ്റര്‍ നീളവും ഏകദേശം 50 കിലോമീറ്റര്‍ മാത്രം വീതിയുമുളള ചെറു ദ്വീപ്. പ്രധാന വരുമാനം ഇപ്പോള്‍ ടൂറിസം. ബാക്കി കരിമ്പുകൃഷി. പിന്നെ ചെറിയ തോതില്‍ ടെക്സ്റ്റയില്‍ മേഖല. ഈ രാജ്യത്ത് സൈന്യമില്ല. 12,000 വരുന്ന പോലീസ് സേനയാണ് ക്രമസമാധാന പാലനം നിര്‍വഹിക്കുന്നത്. വരുമാനം പ്രധാനമായും ബീച്ച് ടൂറിസം വഴി.
സ്വാതന്ത്ര്യം നല്‍കുന്ന അവസരത്തില്‍ ബിട്ടീഷുകാര്‍ ചെയ്ത ഒരു ചതിയുടെ കഥകൂടി രജത് പറഞ്ഞു: ”ഒരു ചെറുശതമാനം വെള്ളക്കാരുടെ കയ്യില്‍ രാജ്യത്തിലെ 90% കൃഷി ഭുമിയും പ്രധാന ടൂറിസം മേഖലകളുടെ ഉടമസ്ഥാവകാശവും നല്‍കി. അവര്‍ക്ക് പൗരത്വവും നല്‍കിയാണ് ബ്രിട്ടീഷുകാര്‍ അധികാരം കൈമാറിയത്. നിങ്ങള്‍ വഴിവക്കില്‍ കണ്ട പാടങ്ങള്‍ ഇന്നും അവരുടേതാണ്. പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ പല റിസോര്‍ട്ടുകളും ഇതുപോലെതന്നെ. അധികാരം ഭാരതീയര്‍ക്കെങ്കിലും ഭൂമി സായിപ്പിന്. ഭാരതവംശജര്‍ ഏറെയും സര്‍ക്കാര്‍ ഉദ്യോസ്ഥരും കച്ചവടക്കാരുമാണ്. ഇപ്പോള്‍ ടൂറിസം രംഗത്തും എത്തിയിരിക്കുന്നു.”
മൗറീഷ്യസിലെ ഹിന്ദു വിവാഹം
തങ്ങളുടെ ഹൈന്ദവ പാരമ്പര്യത്തില്‍ എത്രമാത്രം അവര്‍ ഉറച്ചുനില്‍ക്കുന്നു എന്നതിന് തെളിവാണ് മൗറീഷ്യസിലെ ഹൈന്ദവ വിവാഹങ്ങള്‍. രാവിലെ ഏഴ് മണിക്ക് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. വരന്‍ മാവേലിക്കര സ്വദേശി ശശി പിള്ളയുടേയും അനിതാ പിള്ളയുടേയും മകന്‍ അനിരുദ്ധ്. വധു മൗറീഷ്യസ് സ്വദേശിയും ബ്രിട്ടീഷ് കാലത്ത് ബംഗാളില്‍ നിന്ന് പറിച്ചുനടപ്പെട്ട കുടുംബത്തിലെ സുരാജ് ബഗോപന്റേയും വേദിതാ ബഗോപന്റേയും മകള്‍ യാഷ്‌ന.

വരനും വധുവും ഒരുമിച്ച് ലണ്ടനിലാണ് ജോലി ചെയ്യുന്നത്. വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ ഒരു വ്യവസ്ഥ മാത്രം വച്ചു, തങ്ങളുടെ ആചാര പ്രകാരം വിവാഹം നടക്കണം. അങ്ങനെയാണ് വരന്റെ സംഘത്തോടൊപ്പം മൗറീഷ്യസില്‍ എത്തിയത്. രാവിലെ സ്ത്രീകള്‍ നടത്തുന്ന ഭൂമിപൂജയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. അതിന് നേത്യത്വം നല്‍കുന്നത് വനിതാ പുരോഹിയാണ്. മാത്രി പൂജ എന്നാണ് പറയുക. വരന്റെ വീട് ഭാരതത്തിലായതു കാരണം ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ ആയിരുന്നു ചടങ്ങുകള്‍. സൂര്യനുദിച്ചപ്പോള്‍ തന്നെ കനക് പല്ലവി എന്ന വനിതാ പുരോഹിത എത്തി.
ഗണപതിയെ വന്ദിച്ച് ചടങ്ങുകള്‍ ആരംഭിച്ചു. വരന്റെ ബന്ധുക്കളായ വിവാഹിതരായ അഞ്ച് സ്ത്രീകള്‍ വേണം പൂജ ചെയ്യാന്‍. ബ്രഹ്‌മാ വിഷ്ണു മഹേശ്വരന്മാരേയും ലക്ഷ്മിദേവിയെയും ഭൂമിദേവിയേയും സ്തുതിച്ച് പൂജകള്‍ ചെയ്യും. പിന്നീട് അവര്‍ പൂജാ വേദിയിലുളള വരനെ പ്രത്യേകം തയ്യാറാക്കിയ കളഭത്തില്‍ മുക്കിയ കറുകക്കെട്ടുകൊണ്ട് ഉഴിഞ്ഞ് അനുഗ്രഹിക്കും. വരന്റെ കൂട്ടത്തിലെ എല്ലാ സ്ത്രീകളും കളഭം ഉഴിഞ്ഞ് വരനെ അനുഗ്രഹിക്കും. ഈ ചടങ്ങുകള്‍ക്കു ശേഷമാണ് വിവാഹ ചടങ്ങുകള്‍ നടത്തുന്ന പണ്ഡിറ്റ് എത്തുക. ഏഴ് മണിക്ക് ആരംഭിച്ച സ്ത്രീകളുടെ ചടങ്ങുകള്‍ 11 മണിയോടെ അവസാനിച്ചപ്പോള്‍ പിന്നീടുള്ള ചടങ്ങുകള്‍ നടത്തേണ്ട പണ്ഡിറ്റ് എത്തി. ദര്‍ശന്‍ ശര്‍മ്മ എന്നാണ് പേര്. വരനെ വേദിയിലിരുത്തി ശ്രീഗണേശനെ വന്ദിച്ച് ബ്രഹ്‌മാ വിഷ്ണു മഹേശ്വരന്മാരേയും സ്തുതിച്ച് വേദമന്ത്രങ്ങളോടെ മണിക്കൂറുകള്‍ നീളുന്ന പൂജ. പൂജക്കൊടുവില്‍ വരന്റെ പുരുഷന്മാരായ അഞ്ച് ബന്ധുക്കളും വരനെ സ്ത്രീകള്‍ ചെയ്തതു പോലെ പൂജകള്‍ ചെയ്ത് കളഭം ഉഴിഞ്ഞ് അനുഗ്രഹിക്കണം. വരന്റെ ഭാഗത്തുനിന്നുള്ള പുരുഷന്മാരും വരനെ അനുഗ്രഹിക്കണം.
ബനാറസ് ബന്ധങ്ങള്‍
രജത് കുമാര്‍ മൗറീഷ്യസിന്റെ ചരിത്രവും അവിടുത്തെ ഹൈന്ദവജനതയെപ്പറ്റിയും വിശദമായി പറഞ്ഞുതന്നു: ”തലമുറകള്‍ക്കു മുന്‍പ് ബനാറസില്‍ നിന്ന് ഇവിടുത്തെ ഹൈന്ദവ ജനതയുടെ അഭ്യര്‍ത്ഥന പ്രകാരം പൂജാദി കര്‍മ്മങ്ങള്‍ക്ക് എത്തിയ പണ്ഡിറ്റ് ദയാനന്ദ് ദേവനന്ദന്റെ നാലാം തലമുറയാണ് ഞാന്‍. എന്റെ മുത്തച്ഛന്റെ കാലം മുതല്‍ പാലിച്ചുവരുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഭാരതീയര്‍ ഇന്നും പിന്തുടരുന്നു. ചൈനീസ് വംശജര്‍ ഏറെയും പ്രലോഭനങ്ങള്‍ കാരണം ബുദ്ധമതം ഉപേക്ഷിച്ച് ക്രൈസ്തവരായി. എന്നാല്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഏറെ ത്യാഗങ്ങള്‍ സഹിച്ച് തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനിന്നു. ഇവിടെയുള്ള ഓരോ ഭാരത വംശജന്റേയും മുന്‍ തലമുറ ഏറെ അനുഭവിച്ചിട്ടുണ്ട്. അടിമകള്‍ക്ക് പകരമാണ് ബ്രിട്ടീഷുകാര്‍ ഭാരതീയരെ കരിമ്പു പാടങ്ങളില്‍ എത്തിച്ചത്. മൗറീഷ്യസ് ജനസംഖ്യയുടെ 70 ശതമാനത്തോളം ഭാരത വംശജരാണ്. അതില്‍ 75 ശതമാനത്തോളം ഹിന്ദുക്കളും.”
വൈകിട്ട് നാല് മണിക്ക് വിവാഹത്തിന്റെ ബാക്കി ചടങ്ങുകള്‍ ഉണ്ടാവുമെന്ന് രജത് പറഞ്ഞു. മൗറീഷ്യസില്‍ ഹിന്ദു ജനത എത്തിയ കാലത്തെ ചടങ്ങുകള്‍ അതേപോലെ ഇന്നും തുടരുന്നു. മിക്ക ഹിന്ദു ഭവനങ്ങളിലും മാസത്തിലൊരിക്കല്‍ പൂജകളും ഹോമങ്ങളും ഉണ്ടാവും. വൈകിട്ട് കാപ്മല്‍ ഹുറയ്‌കസ് എന്ന സ്ഥലത്തേക്ക് പോകാനുള്ള ബസ്സെത്തി. നമ്മുടെ നിരത്തുകളില്‍ ഓടുന്ന പ്രൈവറ്റ് ബസ് പോലെ ഒരു അശോക് ലൈലാന്‍ഡ് ബസ്. വാതിലില്‍ ഓം സായി റാം എന്ന് എഴുതിയിട്ടുണ്ട്. ഡ്രൈവറും ക്ലീനറും ഭാരത വംശജര്‍. നാല് മണിക്ക് ഓഡിറ്റോറിയത്തില്‍ എത്തിയപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ സ്വീകരിക്കാന്‍ കാത്തിരിക്കുന്നു. മുന്നൂറോളം വരും. വധുവിന്റെ ആള്‍ക്കാര്‍. അവിടുത്തെ ജനസംഖ്യ അനുസരിച്ച് വന്‍ ആള്‍കൂട്ടം.
വരനെയും കൂട്ടരേയും സ്വീകരിക്കുന്നത് പണ്ഡിറ്റിന്റെ മന്ത്രാച്ചാരണങ്ങളുടെ അകമ്പടിയോടെയാണ്. വിവാഹ വേദിയില്‍ വരനെയിരുത്തി ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. പിന്നീട് വധുവിനേയും ഇരുത്തി ഗണപതിയില്‍ തുടങ്ങി ബ്രഹ്‌മാവിഷ്ണു മഹേശ്വരന്മാരടക്കം സകല ദേവീദേവന്‍മാരുടേയും പേര് പറഞ്ഞ് ഹോമകുണ്ഡത്തിലേക്ക് നെയ്യ് അര്‍പ്പിക്കും.
ഈ അവസരത്തില്‍ തന്നെ വിഭവസമൃദ്ധമായ ഉത്തരേന്ത്യന്‍ വെജിറ്റേറിയന്‍ സദ്യ നടക്കും. ചപ്പാത്തി, ബൂരി, വെജിറ്റബിള്‍ പുലാവ്, ബസുമതി റൈസ്, പനീര്‍ കറി, ആലു, വെജിറ്റബിള്‍ സാലഡുകള്‍, ഫ്രൂട്ട് സാലഡ്, ജൂസ്, അച്ചാറുകള്‍, വിവിധതരം മധുര പലഹാരങ്ങള്‍. അധികം മധുരവും നെയ്യുമില്ലാത്തതാണ് മൗറീഷ്യന്‍ മധുര പലഹാരങ്ങള്‍.
ചടങ്ങുകളുടെ അവസാനം മാത്രമാണ് വരന്റേയും വധുവിന്റയും മാതാപിതാക്കള്‍ വിവാഹ വേദിയില്‍ കയറുക. നാല് മണിക്ക് തുടങ്ങിയ ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍ 10 മണി കഴിഞ്ഞു. തിരികെ ഇറങ്ങാന്‍ നേരം മധുരം ചേര്‍ത്ത ഇടിയപ്പം പോലെ ഒരു പലഹാരം വര്‍ണശബളമായ പായ്‌ക്കറ്റിലാക്കി നല്‍കി.
അടുത്ത ദിവസം വൈകിട്ടാണ് വിവാഹ സല്‍ക്കാരം. അന്ന് ബീഫ് ഒഴികെയുള്ള നോണ്‍ വിഭവങ്ങള്‍ ഉണ്ടാവും. പ്രധാനമായും മസ്ത്യ വിഭവങ്ങള്‍. സസ്യഭുക്കുകള്‍ക്കായി പ്രത്യേക വിഭവങ്ങള്‍. സല്‍ക്കാരത്തിനെത്തിയത് കൂടുതലും ഭാരത വംശജര്‍. ഏതാനും ഫ്രഞ്ചുകാരും ചൈനക്കാരുമുണ്ട്. വധുവിന്റെ ബന്ധുക്കള്‍ അടക്കം പരിചയപ്പെട്ട ഭാരത വംശജരെല്ലാം തങ്ങളുടെ പൂര്‍വികര്‍ അനുഭവിച്ച യാതനകളും, സ്വന്തം മതവിശ്വാസം നിലനിര്‍ത്താന്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും എണ്ണിയെണ്ണി പറഞ്ഞു. നല്ല ജോലിയും തിരികെ പോകുമ്പോള്‍ നല്ല സമ്പാദ്യവും വാഗ്ദാനം ലഭിച്ച് കപ്പല്‍ കയറിയ ആര്‍ക്കും തിരികെ പോകാന്‍ കഴിഞ്ഞില്ല.
സ്വാതന്ത്ര്യാനന്തര മൗറീഷ്യസ്
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മൗറീഷ്യസിലെ ഭാരത വംശജര്‍ മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്യത്തിനും വേണ്ടി ശിവസാഗര്‍ രാംഗുലാന്‍, സുഖ്ദേവോ ബിഷ്ണു ദയാല്‍, അബ്ദുള്‍ റസാഖ് മുഹമമദ് എന്നീ നേതാക്കള്‍ക്ക് കീഴില്‍ അണിനിരന്നു.
ഒടുവില്‍ 1968 ല്‍ ശിവസാഗര്‍ രാംഗുലാനെ പ്രധാനമന്ത്രി പദം ഏല്‍പ്പിച്ച് ബ്രിട്ടീഷുകാര്‍ മൗറീഷ്യസ് വിട്ടു. അധികാരം ഏറ്റയുടന്‍ രാംഗുലാന് ഒരു കാര്യം മസ്സിലായി. തീരപ്രദേശങ്ങളിലെ കരിമ്പു പാടങ്ങളില്‍ നിന്നുള്ള വരുമാനം കൊണ്ട് എങ്ങും എത്തില്ല. വരുമാന മാര്‍ഗങ്ങള്‍ തേടിയ രാം ഗുലാന്റെ കണ്ണുകള്‍ തിരകള്‍കുറഞ്ഞ പഞ്ചാരമണല്‍ വിരിച്ച ബീച്ചുകളിലേക്കു തിരിഞ്ഞു.
ദ്വീപിന്റെ മധ്യഭാഗത്തെ മനോഹരമായ പച്ചപ്പ് സംരക്ഷിച്ച് തീരപ്രദേശങ്ങില്‍ ചെറു പട്ടണങ്ങളില്‍ ജനവാസം അനുവദിച്ച് ബീച്ചുകളില്‍ വിവിധ ടൂറിസം സൗകര്യങ്ങളൊരുക്കി. മൗറീഷ്യസിനെ അതിന്റെ ഭരണാധികാരികള്‍ ഇന്ന് ആഫ്രിക്കയിലെ ഏറ്റവും ആളോഹരി വരുമാനമുള്ള രാജ്യമായി മാറ്റിക്കഴിഞ്ഞു.മൗറീഷ്യസിലെ 6 ദിവസത്തെ താമസത്തിനിടെ ഞങ്ങള്‍ താമസിച്ച പെറിബേയിലെ ബീച്ചുകളും മറ്റ് പേരറിയാത്ത ബീച്ചുകളും തലസ്ഥാനമായ പോര്‍ട്ട് ലുയീസും മൗറീഷ്യസിലെ ഏറ്റവും പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വന്യമൃഗ സഫാരി പാര്‍ക്കും സന്ദര്‍ശിക്കാന്‍ കഴിഞ്ഞു.
മൗറീഷ്യസില്‍ എത്തിയ ആദ്യ ദിവസം തന്നെ അവിടെ കാണേണ്ട പ്രധാന സ്ഥലങ്ങളെപ്പറ്റി മസ്സിലാക്കി. ‘യിരിന്നു’ ഒരു ചെറിയ ദ്വീപാണ്. പക്ഷേ ഇവിടുത്തെ പ്രധാന സ്ഥലങ്ങള്‍ മുഴുവന്‍ കാണാന്‍ 20 ദിവസം വേണം. അങ്ങനെയാണ് ഇവിടെ സര്‍ക്കാര്‍ പദ്ധതികള്‍ ഒരുക്കിയിട്ടുള്ളത്. ഇടവേളയില്‍ പെറിബേയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കാം. പിന്നീട് സസീലാ സഫാരി പാര്‍ക്കും പോര്‍ട്ട് ലൂയിസും കാണാം. സമയം കിട്ടിയാല്‍ മറ്റ് ബീച്ചുകളും ബൊട്ടാണിക്കല്‍ ഗാര്‍ഡനും ഭാരതം നിര്‍മിച്ച മിനി ഹൈഡ്രല്‍ പദ്ധതികളും ദേശീയ ഉദ്യാനങ്ങളും കാണാം. പ്രാര്‍ത്ഥിക്കാന്‍ ധാരാളം ക്ഷേത്രങ്ങളുണ്ട്.
ബീച്ചിലെ കാഴ്ചകള്‍
രജത് പറഞ്ഞതനുസരിച്ച് ഉച്ചഭക്ഷണത്തിനു ശേഷം പെറിബേയിലെ ഒരു ബീച്ച് ലക്ഷ്യമാക്കി നടന്നു. റോഡിന്റെ ഇരുവശവും മനോഹരമായ പോഷ് വീടുകളും പഞ്ചനക്ഷത്ര റിസോര്‍ട്ടുകളും. എല്ലാ റിസോര്‍ട്ടിന് മുന്നിലും നീന്തല്‍ക്കുളം. 40 മിനിട്ട് നടത്തത്തിനുശേഷം ബീച്ചിലെത്തി. നട്ടുച്ചക്കും 25 ഡിഗ്രി ചൂടും ചൂടില്ലാത്ത കടല്‍ കാറ്റും. എത്ര നടന്നാലും വിയര്‍ക്കില്ല. ശക്തമായ തിരമാലകള്‍ ഇല്ലാത്ത പഞ്ചാര മണല്‍ നിറഞ്ഞ തീരത്ത് മരങ്ങള്‍ വച്ചുപിടിപ്പിച്ച് തണല്‍ ഒരുക്കിയിരിക്കുന്നു. കുറേനേരം കടല്‍ കാറ്റ് കൊണ്ടിരുന്നു. വിദേശികള്‍ ധാരാളം കടലില്‍ ഇറങ്ങി നീന്തുന്നു. ബോട്ടില്‍ യാത്ര ചെയ്യുന്നു. അസ്തമയവും കണ്ട് തിരിച്ചു നടന്നപ്പോഴാണ് ശരിക്കും ഞെട്ടിയത്.
അടുത്ത ദിവസം കുറച്ചുമാറി ഒരു ബീച്ച് സന്ദര്‍ശിച്ചു. സന്ദര്‍ശകരെ കാത്ത് കുറ്റന്‍ കറ്റമരനുകളും പായ്വഞ്ചികളും തീരത്ത് കിടക്കുന്നു. അവിടെ നിന്ന് മൗറീഷ്യസിന്റെ തലസ്ഥാനമായ പോര്‍ട്ട് ലൂയീസിലേക്ക് ബസ് കയറി. എല്ലാ 20 മിനിറ്റ് ഇടവിട്ടും ഇവിടെ നിന്ന് തലസ്ഥാനത്തേക്ക് ബസ്സുണ്ട്. കരിമ്പു പാടങ്ങളും കാവി കൊടികള്‍ ഉയര്‍ത്തിയ ഹൈന്ദവ ഭവനങ്ങളും സ്ഥപനങ്ങളും ക്ഷേത്രങ്ങളും നിറഞ്ഞ ചെറുനഗരങ്ങളും പിന്നിട്ട് ബസ്സ് മുന്നോട്ട് നീങ്ങി. ലക്ഷ്യസ്ഥാനത്തിന് അടുത്ത് എത്തിയപ്പോള്‍ പച്ചക്കൊടികള്‍ ഉയര്‍ത്തിയ ചെറു പട്ടണങ്ങള്‍. മുസ്ലിം പ്രദേശങ്ങളാണ്. ഒരു മണിക്കൂര്‍ കൊണ്ട് പോര്‍ട്ട് ലൂയീസില്‍ എത്തി.
കണ്ടുപഠിക്കേണ്ട മാതൃക
ലീ പോസെ മലകള്‍ക്കു താഴെ ഫ്രഞ്ച് ചക്രവര്‍ത്തി ലൂയി പതിനാലാമന്റെ പേരില്‍ ഇന്നും ഈ നഗരം അറിയപ്പെടുന്നു. ഭാരതത്തിലെ ഒരു ശരാശരി ചെറു നഗരത്തിലുള്ള ജനസംഖ്യ മാത്രം. കൊളോണിയല്‍ കാലത്തെ പോസ്റ്റ് ഓഫീസ് മനോഹരമായി സംരക്ഷിച്ചിട്ടുണ്ട്. നഗരം ഒന്നു ചുറ്റി കാണാന്‍ തീരുമാനിച്ചു. ഏറെയും ഭാരതീയ മുഖങ്ങള്‍. ഭാരതത്തില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ക്രൂരതയുടെ കഥ പറയുന്ന ഇന്ന് വേള്‍ഡ് ഹെറിറ്റേജ് സെന്ററായി പ്രഖ്യാപിച്ച അപ്രവാസി ഘട്ടിലെത്തി. ഈ ചെറു തുറമുഖത്ത് കാണുന്ന കോട്ട കാലാപാനി ജയിലിനെയോ നാസി തടങ്കല്‍ പാളയത്തേയോ അനുസ്മരിപ്പിച്ചു. നടുക്കു കാണുന്ന ചെറുവാതില്‍ വഴിയാണ് ചെകുത്താന്‍ കോട്ടയിലേക്ക് 70,00,000 ഭാരതീയര്‍ അടിമകളെ പോലെ നടന്നു കയറിയത്. അവിടെ ഓരോ മുറിയിലും അന്ന് എങ്ങനെയെല്ലാമാണ് ഭാരതീയരെ പാര്‍പ്പിച്ചിരുന്നതെന്ന് വിവരിച്ചിട്ടുണ്ട്. അല്‍പ്പനേരം അവിടെ ഇരുന്നാല്‍ അനേകം ആത്മാക്കളുടെ തേങ്ങല്‍ കേള്‍ക്കാന്‍ കഴിയുമെന്ന് ഇന്‍ഫര്‍മേഷന്‍ കൗണ്ടറിലുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നാട്ടിലേക്ക് തിരിക്കുന്നതിന്റെ തലേദിവസമായിരുന്നു സസീലാ സുവോളജിക്കല്‍ പാര്‍ക്ക് വിവാഹത്തിനെത്തിയവര്‍ സന്ദര്‍ശിച്ചത്. ആദ്യം തുറന്ന ബസ്സില്‍ സീബ്ര, മാനുകള്‍, ജിറാഫുകള്‍, ഒട്ടകപ്പക്ഷി തുടങ്ങിയ ജീവികളെ പാര്‍പ്പിക്കുന്ന സ്ഥലത്ത് എത്തുമ്പോള്‍ അവയെല്ലാം ഓടി വാഹനത്തിന് അടുത്തേക്ക് എത്തി. സഞ്ചാരികളെ ഒരുമ്മി സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ മനുഷ്യരുമായി ഇണക്കിയാണ് ഇവിടെ മൃഗങ്ങളെ വളര്‍ത്തുന്നത്. കാണ്ടാമൃഗത്തിനെ പാര്‍പ്പിച്ച ഇടം വഴി തിരികെയെത്തുന്ന സഞ്ചാരികളെ അടച്ചിട്ട വാഹനത്തില്‍ സിംഹത്തിന്റെയും കഴുതപ്പുലിയുടേയും ചീറ്റയുടേയും അടുത്ത് എത്തിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാവും, സസ്യഭുക്കുകളെ പോലെ കുട്ടിക്കാലം മുതല്‍ മനുഷ്യനുമായി സ്നേഹത്തിലാണ് ഇവരും.
തിരികെ എത്തിയാല്‍ നൂറും നൂറ്റമ്പതും വയസ്സ് പിന്നിട്ട ആമകളുടെ അടുത്ത് പോകാം. ഇനി വേലികള്‍ക്കുള്ളിലുള്ള സിംഹവും കഴുത പുലിയും ചീറ്റയും. ഇതില്‍ സിംഹത്തിനും ചീറ്റക്കുമൊപ്പം വേലികള്‍ക്കുള്ളില്‍ കയറി സൂ കീപ്പര്‍മാര്‍ക്കൊപ്പം തീറ്റ കൊടുക്കാനും അവയ്‌ക്കൊപ്പം നടക്കാനും ഫോട്ടോ എടുക്കാനും അനുമതിയുണ്ട്. പക്ഷേ ഇതിനുളള റിക്കറ്റ് നിരക്ക് അല്‍പ്പം കൂടുതലാണ്. സന്ദര്‍ശകര്‍ തങ്ങള്‍ക്ക് അരികിലേക്ക് വരുമ്പോള്‍ അവരുടെ അടുത്തുചെന്ന് പൂച്ചക്കുട്ടികളെ പോലെ സ്‌നേഹം പ്രകടിപ്പിക്കുകയും, അവരുടെ മടിയില്‍ തലവച്ച് കിടക്കുകയും ചെയ്യുന്ന ചീറ്റകള്‍ സന്ദര്‍ശകര്‍ക്ക് പുതുമയുള്ള അനുഭവമാണ്.
പിറ്റേ ദിവസം രാവിലെ രജതിനോടും മറ്റ് ജീവനക്കാരാടും യാത്രപറഞ്ഞ് എയര്‍ പോര്‍ട്ടിലെത്തി പരിശോധനകള്‍ കഴിഞ്ഞ് വിമാനത്തില്‍ കയറിയപ്പോള്‍ രജതിന്റെ വാക്കുകള്‍ ഓര്‍ത്തു: ഭാരതത്തില്‍ നിന്ന് തലമുറകള്‍ക്ക് മുന്‍പ് പറിച്ചുമാറ്റപ്പെട്ടെതെങ്കിലും സ്വന്തം വിശ്വാസം അവര്‍ കാത്തു സൂക്ഷിക്കുന്നു. സ്വാതന്ത്യം കിട്ടിയപ്പോള്‍ ഒന്നുമില്ലാതിരുന്ന ആ ജനത ഈ ചെറു ദ്വീപില്‍ ബീച്ച് ടൂറിസം വഴി എല്ലാം നേടി. ടൂറിസത്തിന്റെ കാര്യത്തിലും വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തിലും ഇവിടെ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട്.
















