India

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണം വാരാഘോഷങ്ങള്‍ക്കു സമാപനം കുറിച്ചുള്ള ഘോഷയാത്ര ഇന്ന്. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ നടക്കുന്ന ഓണം വാരാഘോഷ സമാപന ഘോഷയാത്രയില്‍ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും ഫ്‌ളോട്ടുകളും നിശ്ചല ദ്യശ്യങ്ങളും അണി നിരക്കും. രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള കലാരൂപങ്ങളും കലാപ്രകടനങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. പോലീസ്, അശ്വാരൂഢ സേന, ബാന്‍ഡ് സംഘങ്ങള്‍ തുടങ്ങി വിവിധ സേനാ വിഭാഗങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. വൈകിട്ട് 5ന് ലോക്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ സമാപന ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരന്‍, സി.പി. ജോണ്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

ലോക്ഭവനില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യൂ വഴി കിഴക്കേകോട്ടയില്‍ സമാപിക്കും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലുള്ള ആകര്‍ഷകമായ നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രയ്‌ക്ക് മാറ്റുകൂട്ടും.

കേരളത്തിന്റെ വളര്‍ച്ചയും പാരമ്പര്യവും സംസ്‌കാരവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആവിഷ്‌കരിക്കുന്ന 69 ഓളം ഫ്‌ളോട്ടുകളും ഇന്‍സ്റ്റലേഷനുകളുമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ അണിനിരക്കുന്നത്. നാടന്‍ കലകളും തനത് രൂപങ്ങളും ഉള്‍പ്പടെ 99 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. പുലിക്കളി, ഗരുഡന്‍ പറവ, മുത്തപ്പന്‍, തെയ്യം തുടങ്ങിയ പരമ്പതാഗത കലാരൂപങ്ങള്‍ ഘോഷയാത്രയെ വ്യത്യസ്തമാക്കും. തമിഴ്‌നാട്, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാസംഘങ്ങളും ഘോഷയാത്രയില്‍ പങ്കെടുക്കും. വിദേശങ്ങളില്‍ നിന്നുള്ള കലാപ്രകടനങ്ങളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ കലാകാരന്മാരുടെ പ്രകടനങ്ങള്‍, പോലീസ് ബാന്‍ഡ്, അശ്വാരൂഢ സേന തുടങ്ങിയവയും അണിനിരക്കും.

ഉപരാഷ്‌ട്രപതിയുടെ സന്ദര്‍ശനവും നഗരത്തിലെ വന്‍ ജനത്തിരക്കും കണക്കിലെടുത്ത് ഇന്ന് ഉച്ചയ്‌ക്ക് 2 മണി മുതല്‍ നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഘോഷയാത്ര കടന്നുപോകുന്ന റോഡുകളിലും സമീപ പ്രദേശങ്ങളിലും വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.

കനകക്കുന്നിലും നഗരത്തിന്റെ വിവിധ വേദികളിലുമായി സിസിടിവി ക്യാമറകളും ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്‌ക്കായി പോലീസ് ഉദ്യോഗസ്ഥരെയും മഫ്തി പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.