ശ്രീനഗർ : ഇസ്ലാമിസ്റ്റ് ഭീകരർ കത്തിച്ച ക്ഷേത്രത്തിന് പകരം രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി കശ്മീർ പണ്ഡിറ്റുകൾ . പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഷോപ്പിയാനിലെ തക് മൊഹല്ലയിലെ കശ്മീരി പണ്ഡിറ്റ് സമൂഹം സാംസ്കാരികവും മതപരവുമായ പൈതൃകം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവയ്‌പ്പ് നടത്തിയത് . നൂറുകണക്കിന് കശ്മീരി പണ്ഡിറ്റുകൾ ഒത്തുകൂടി, പരമ്പരാഗത പ്രാർത്ഥനകളോടും ഹവനത്തോടും കൂടിയാണ് രാമക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിട്ടത് .
പുരാവസ്തു, പൈതൃക വകുപ്പ് അതിന്റെ പൈതൃക സംരക്ഷണ പദ്ധതി പ്രകാരം ക്ഷേത്ര നിർമ്മാണത്തിനുള്ള ഫണ്ട് അനുവദിച്ചിരുന്നു . വർഷങ്ങൾക്ക് മുൻപ് പ്രദേശത്ത് പുരാതന ക്ഷേത്രം ഉണ്ടായിരുന്നു . 1989-ൽ ഈ ക്ഷേത്രം ഇസ്ലാമിസ്റ്റ് ഭീകരർ തീയിട്ട് നശിപ്പിച്ചു. തുടർന്ന്, സ്ഥലം നിയമവിരുദ്ധമായി കൈവശപ്പെടുത്തി. വളരെക്കാലമായി, ഭരണകൂടവും ബന്ധപ്പെട്ട അധികാരികളും ഭൂമി തിരിച്ചുപിടിക്കാൻ ശ്രമിക്കുകയായിരുന്നു .
പരിപാടിയിൽ പങ്കെടുത്ത നാട്ടുകാരും സന്തോഷം പ്രകടിപ്പിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവും അവരുടെ മതകേന്ദ്രങ്ങളുടെ പുനർനിർമ്മാണവും കശ്മീരിന്റെ സംയോജിത സാംസ്കാരിക സ്വത്വത്തെ ശക്തിപ്പെടുത്തുമെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം, ഷോപ്പിയാനിലെ അതേ ചരിത്ര സ്ഥലത്ത് രാമക്ഷേത്രം പുനർനിർമ്മിക്കാനുള്ള സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമാകുകയാണ്.
















