
കൊല്ലം : കഴിഞ്ഞ വർഷം ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിൽ ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി പൂക്കളമിട്ടവർക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത് വിവാദമായിരുന്നു. സുരേഷ് ഗോപി, സന്തോഷ് പണ്ഡിറ്റ് എന്നിവരടക്കം അത്തപ്പൂക്കളമൊരുക്കിയവർക്ക് പിന്തുണയുമായി എത്തിയിരുന്നു. ഈ വർഷവും ക്ഷേത്രമുറ്റത്ത് ഒരുക്കിയത് വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുള്ള പൂക്കളം തന്നെയാണ്.
കാളിയമർദ്ദനം നടത്തുന്ന ശ്രീകൃഷ്ണന്റെ രൂപമാണ് പൂക്കളത്തിലുള്ളത് . “യതോ ധർമ്മ സ്തതോ ജയ” എന്നാണ് പൂക്കളത്തിന് സമീപം എഴുതിയിരിക്കുന്നത് . ധർമ്മമുള്ളിടത്ത് വിജയവും സുനിശ്ചിതമാണെന്ന് അർത്ഥം വരുന്ന വാക്കുകൾ ഇവിടെ അക്ഷരാർത്ഥത്തിൽ സത്യമാവുകയാണ് .
അത്തപ്പൂക്കളമിട്ടത് ക്ഷേത്രഭരണസമിതി തന്നെ വിവാദമാക്കിയതിന് പിന്നാലെ ഈ വർഷം ജനുവരിയിൽ പാര്‍ത്ഥസാരഥി ക്ഷേത്ര സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 സീറ്റും പാർത്ഥ സാരഥി ഭക്തജന സമിതി നേടിയിരുന്നു . കേസ് നൽകിയ ഭരണസമിതി കൂടിയായ സിപിഎം,സിപിഐ,കോൺഗ്രസ്, ആർഎസ്പി സംയുക്ത പാനലായ സേവാ സമിതിയെ നിഷ്പ്രഭമാക്കിയായിരുന്നു ഭക്തജന സമിതിയുടെ വിജയം. ധർമ്മം അവരുടെ പക്ഷത്തായിരുന്നു അതുകൊണ്ടുതന്നെ തങ്ങൾ വിജയിച്ചുവെന്നാണ് അന്ന് ഭക്തജനസമിതി പറഞ്ഞതും.