കട്ടപ്പന: ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തൊഴിലാളികളിൽ നിന്ന് പണം തട്ടിയെടുത്തിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വലിയപാറ സ്വദേശികളായ സുധീഷ് തകടിയേൽ (35), പ്രമോദ് തയ്യിൽ (38) എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്.
കട്ടപ്പന ബിവറേജസ് ഔട്ട്‌ലെറ്റ് കേന്ദ്രീകരിച്ച് നാളുകളായി ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനിടെ, ഝാർഖണ്ഡ് സ്വദേശികളായ ബിസോണ മുർമു, ബെനഡിക്ട് സോറൻ എന്നീ തൊഴിലാളികളുടെ കൈയിൽ നിന്ന് 3500 രൂപ വീതം പ്രതികൾ ഭീഷണിപ്പെടുത്തി ബലമായി കൈക്കലാക്കി. ഇതോടെ ഇരകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതികളെ വലയിലാക്കുകയുമായിരുന്നു.
സംഘത്തിൽ ഉൾപ്പെട്ട മറ്റ് രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ് അറിയിച്ചു. എസ്.ഐ. മഹേഷ്, സി.പി.ഒ.മാരായ വിജിൻ, ജോസഫ്, ശരണ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
















