Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: രാഷ്‌ട്രീയ ആക്ഷേപഹാസ്യ സിനിമകളുടെഗണത്തിലേക്ക് വര്‍ത്തമാനകാല സാമൂഹിക രാഷ്‌ട്രീയ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ഹാസ്യാത്മകമായി കഥ പറയുന്ന ഒരു ചിത്രം കൂടിയെത്തുന്നു, ‘മാവേലി കേരളത്തില്‍’. നന്മയും സമത്വവും നിറഞ്ഞ തന്റെ പഴയ രാജ്യം കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ ഭൂമിയിലേക്ക് വരുന്ന മഹാബലിത്തമ്പുരാന്‍ പതിവ് തെറ്റിച്ച് ഏപ്രില്‍ ഒന്നിന് കേരളത്തില്‍എത്തുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. ജനങ്ങള്‍ക്കിടയിലൂടെ ഇറങ്ങിച്ചെന്ന് അവരെ അടുത്തറിയാന്‍ മഹാബലി ശ്രമിക്കുന്നതിലൂടെയാണ് കഥ വികസിക്കുന്നത്.

വീട്ടില്‍ ശൗചാലയം ഇല്ലാത്ത ഒരു സഖാവ് രാവിലെ തന്നെ പ്രഭാതകര്‍മങ്ങള്‍ക്കായി പുഴയരികില്‍ എത്തുന്നതാണ് മാവേലി തമ്പുരാന്‍ ആദ്യം കാണുന്നത്. സഖാവിനോട് അയാളുടെ സുഹൃത്ത് ചോദിക്കുന്നു ‘നിനക്ക് പുഴയരികിലും പൊന്തക്കാട്ടിലും പ്രഭാതകര്‍മ്മം നടത്താം. പക്ഷേ നിന്റെ ഭാര്യയും മക്കളും എന്ത് ചെയ്യും? അതിനാല്‍ വീട്ടില്‍ ഒരു ശൗചാലയം പണിതുകൂടെ ‘ എന്ന് ചോദിക്കുന്ന സുഹൃത്തിനോട് അതിന് പണമില്ലെന്നാണ് സഖാവിന്റെ മറുപടി. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛഭാരത് പദ്ധതിയെക്കുറിച്ച് സഖാവിനെ പറഞ്ഞു മനസിലാക്കുന്ന സുഹൃത്തും, അതുപോലെ മഹാബലി കണ്ടുമുട്ടുന്ന നിരവധി കഥാപാത്രങ്ങള്‍ കേന്ദ്രത്തിന്റെ ജനക്ഷേപകരമായ വിവിധ പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നത് കേട്ട് മഹാബലി തന്റെ മന്ത്രിയോട് ചോദിക്കുന്നു. ‘എന്താ ഈ പദ്ധതികളൊന്നും കേരളത്തില്‍ നടപ്പിലാക്കാത്തത്?’.

അങ്ങനെ മാവേലിയുടെസംശയ നിവാരണത്തിലൂടെയും മറ്റും മുന്നോട്ടുപോകുന്ന ഈ ചിത്രം,മാവേലി നേരിട്ട് കാണുന്ന കേരളത്തിന്റെ ദൗര്‍ഭാഗ്യകരമായ രാഷ്‌ട്രീയ സാഹചര്യങ്ങളെ തികച്ചു ഹാസ്യാത്മകമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആവിഷ്‌കാരം ഡിജിറ്റലിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദാരിയായ രഘുനാഥ് എന്‍. ബി. ആണ്. പ്രേക്ഷകരുടെ സൗകര്യാര്‍ത്ഥം ചിത്രം ഇപ്പോള്‍ യൂട്യൂബിലും ലഭ്യമാക്കിയിട്ടുണ്ട്. ലിങ്ക് ഉപയോഗിച്ചോ ക്യു ആര്‍ കോഡ്സ്‌കാന്‍ ചെയ്‌തോ സിനിമ കാണാം.

Recent Posts