മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞത് പ്രത്യക്ഷത്തില്‍ സ്വാഗതാര്‍ഹമാണെന്ന് തോന്നാമെങ്കിലും നീക്കം ദുരുദ്ദേശപരമാണ്. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് വികസന പിന്നാക്കാവസ്ഥയുടെ പേര് പറഞ്ഞ് പുതിയൊരു ജില്ല രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം മുഖ്യമന്ത്രി പരസ്യമാക്കിയത്. വര്‍ഷങ്ങളായി നേരിടുന്ന വികസന പിന്നാക്കാവസ്ഥയും പാര്‍ശ്വവല്‍ക്കരണവും പരിഹരിച്ച് മൂവാറ്റുപുഴയ്‌ക്ക് അര്‍ഹമായത് പലിശസഹിതം തിരികെ നല്‍കുമെന്ന ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയത്.
സ്ഥലം എംഎല്‍എ മാത്യു കുഴല്‍നാടന്‍ സംസാരിച്ചപ്പോള്‍ ഉന്നയിച്ച ആശങ്കകള്‍ക്ക് മറുപടി നല്‍കിക്കൊണ്ടായിരുന്നു, വികസന പ്രവര്‍ത്തനങ്ങളില്‍ നേരിട്ട തടസ്സങ്ങള്‍ മാറ്റിയെടുക്കുമെന്നും, പുതിയ ജില്ലയായി മാറുമ്പോള്‍ സ്വന്തം ജില്ലയില്‍ നിന്ന് മൂവാറ്റുപുഴ വേര്‍പെട്ടുപോകുമെന്ന നേരിയ വിഷമമുണ്ടെങ്കിലും വിഷയം ഗൗരവത്തോടെ സര്‍ക്കാര്‍ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിനായി നിയോജകമണ്ഡല പുനര്‍നിര്‍ണയ കമ്മിഷനെ സര്‍ക്കാര്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
ശൂന്യതയില്‍ നിന്നുകൊണ്ടല്ല മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം കുറേക്കാലമായി സജീവമാണ്. നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും പോലുള്ള ചില മതതീവ്രവാദ സംഘടനകളാണ് ഈ ആവശ്യം സമീപകാലത്ത് ശക്തമായി ഉന്നയിച്ചതെങ്കിലും മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ മനസ്സില്‍ വളരെ കാലമായി നിലനില്‍ക്കുന്ന ഒന്നാണിത്. മതതീവ്രവാദികളെ പിന്തുണച്ച് ചില ലീഗ് നേതാക്കള്‍ തന്നെ ഈ ആവശ്യമുന്നയിച്ച് രംഗത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ പരസ്പര ധാരണയോടെ മുന്നോട്ട് പോവുക എന്ന തന്ത്രമാണ് ലീഗും മറ്റു മുസ്ലിം സംഘടനകളും സ്വീകരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്തും മലപ്പുറം ജില്ല വിഭജിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി.
മലപ്പുറം ജില്ല രൂപീകരിച്ചതിനു പിന്നിലും മുസ്ലിംലീഗിന്റെ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഭരണ സൗകര്യത്തിന് വേണ്ടിയായിരുന്നില്ല മലപ്പുറം ജില്ലയുടെ രൂപീകരണം. മുസ്ലിങ്ങളുടെ മതപരവും സാംസ്‌കാരികവും രാഷ്‌ട്രീയവുമായ ആവശ്യം മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു ജില്ല രൂപീകരിക്കുന്നതെന്ന് അതിന് അനുമതി നല്‍കിയവര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിന് കീഴടങ്ങി മുസ്ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ സത്യം സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ് ബന്ധപ്പെട്ടവര്‍ പില്‍ക്കാലത്ത് ചെയ്തത്.
ജനസംഖ്യ വര്‍ദ്ധിക്കുന്നത് അനുസരിച്ച് ഭരണസൗകര്യത്തിനും വികസനത്തിനും ജില്ലകള്‍ വിഭജിക്കേണ്ടി വരുമെന്ന് പറയുന്നത് വെറുമൊരു പുകമറ മാത്രമാണ്. രാജ്യത്തിന്റെ വികസനവും വിഭവ ലഭ്യതയും സാമൂഹ്യ സുരക്ഷിതത്വവും കണക്കിലെടുത്ത് പ്രാവര്‍ത്തികമാക്കേണ്ട കുടുംബാസൂത്രണ നിയമങ്ങള്‍ കാറ്റില്‍പ്പറത്തുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയാണ്. കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയിലെ ജനസംഖ്യാ വര്‍ദ്ധനവിന്റെ നിരക്ക് വളരെ കൂടുതലാണെന്ന് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ ജില്ലയിലെ ജനന നിരക്ക് വളരെ കൂടുതലാണ്. ഇതിനെക്കുറിച്ച് കണക്കുകളുടെ അടിസ്ഥാനത്തില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരെ സംഘടിത മതശക്തി കാണിച്ച് ഭീഷണിപ്പെടുത്തിയും മതേതരത്വം എന്ന ഉമ്മാക്കി കാട്ടിയും മറ്റും പിന്മാറ്റുകയാണ് പതിവ്.
മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയില്‍ ഇതര മതവിഭാഗങ്ങള്‍ പലതരത്തിലുള്ള വിവേചനങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരണത്തിനും ഇരയാകുന്നു എന്നുള്ളത് അനിഷേധ്യമായ വസ്തുതയാണ്. നിരവധി ആളുകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്. ഈ ജില്ലയുടെ മതപരമായ സ്വഭാവം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പോലും അട്ടിമറിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ഭാഷാപിതാവായ എഴുത്തച്ഛന്റെ പ്രതിമ ആചാര്യന്‍ പിറന്ന തിരൂര്‍ തുഞ്ചന്‍പറമ്പില്‍ സ്ഥാപിക്കാന്‍ കഴിയാത്ത ദുസ്ഥിതിയെക്കുറിച്ച് ആരെയും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. മതവിശ്വാസത്തിന്റെ പേരില്‍ മലപ്പുറം ജില്ലയില്‍, മലയാളത്തിലെ മഹാസാഹിത്യകാരനായ, ഒ.വി. വിജയന്റെ പ്രതിമക്കും വിലക്കു വന്നു. ഇത്തരം പുതിയൊരു ജില്ല കൂടി രൂപീകരിക്കുക എന്ന ദുഷ്ടലാക്കാണ് മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തിന് പിന്നിലുള്ളതെന്ന് ന്യായമായും കരുതേണ്ടിയിരിക്കുന്നു.
മതതാല്‍പ്പര്യം മുന്‍നിര്‍ത്തി മലപ്പുറം ജില്ല വിഭജിച്ചാല്‍ വലിയ എതിര്‍പ്പ് നേരിടേണ്ടി വരുമെന്ന് ഈ ആവശ്യം ഉന്നയിക്കുന്നവര്‍ക്ക് അറിയാം. ഇത് ഒഴിവാക്കാനുള്ള തന്ത്രമാണ് അണിയറയില്‍ രൂപപ്പെടുന്നത്. മറ്റു ജില്ലകള്‍ വിഭജിക്കുന്നതു പോലെയാണ് മലപ്പുറവും വിഭജിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ്. മൂവാറ്റുപുഴ ജില്ലാ രൂപീകരണവുമായി ഇറങ്ങിത്തിരിക്കുന്നത് ഇതിനാണ്. ഈ സാഹചര്യത്തിലാണ് നിയോജകമണ്ഡല പുനര്‍നിര്‍ണയ കമ്മിഷനെ രൂപീകരിക്കുമെന്ന് പറയുന്നതിനെ സംശയത്തോടെ കാണേണ്ടിവരുന്നത്. മതേതരത്വത്തിന്റെ കാര്യത്തിലായാലും വികസനത്തിന്റെ കാര്യത്തിലായാലും മതസൗഹാര്‍ദ്ദ കാര്യത്തിലായാലും മലപ്പുറം ജില്ല കേരളത്തിന്റെ റോള്‍ മോഡലല്ല. ഇത്തരം പുതിയ ജില്ലകള്‍ രൂപീകരിക്കപ്പെടുന്നത് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും പൊതുതാല്പര്യത്തിന് നിരക്കുന്നതായിരിക്കില്ല.
















