India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: യുദ്ധ വിമാനങ്ങളുടെ സ്പെയര്‍ പാര്‍ടുകള്‍ക്ക് വന്‍ തോതില്‍ വിദേശ വിതരണക്കാരെ ആശ്രയിച്ചിരുന്നത് അവസാനിപ്പിച്ച് ഭാരതം. യുദ്ധ വിമാനങ്ങളുടെ സ്പെയര്‍ പാര്‍ടുകളില്‍ 97 ശതമാനവും തദ്ദേശീയമായി നിര്‍മിക്കാന്‍ കരുത്താര്‍ജ്ജിച്ച് വ്യോമസേന. പ്രതിരോധ മേഖലയിലെ തദ്ദേശീയവത്കരണ കരുത്തിലാണ് വ്യോമസേനയുടെ വലിയ മുന്നേറ്റം.

യുദ്ധവിമാനങ്ങളിലെ ബാറ്ററികള്‍, പൈലറ്റ് പാരച്യൂട്ടുകള്‍, ഇജക്ഷന്‍ സീറ്റുകളിലെ എസ്‌കേപ്പ് എയര്‍ എക്സ്പ്ലോസീവുകള്‍, ടയറുകള്‍, പവര്‍ കാര്‍ട്ടുകള്‍ തുടങ്ങി നിത്യേനയുള്ള പറക്കലുകള്‍ക്ക് ആവശ്യമായ ഘടകങ്ങള്‍ക്കെല്ലാം വിദേശ വിതരണക്കാരെയാണ് ആശ്രയിച്ചിരുന്നത്. ഇവയെല്ലാം ഇനി ഭാരതത്തില്‍ത്തന്നെ നിര്‍മിക്കുകയാണ്. സേനയുടെ വിവിധ യൂണിറ്റുകള്‍ക്ക് ആവശ്യമായ 97% സ്പെയര്‍ പാര്‍ടുകളും തദ്ദേശീയമായാണ് നിര്‍മിക്കുന്നത്. സുഖോയ്-30 എംകെഐ, മിഗ്- 29, മി -17 ഹെലികോപ്ടറുകള്‍, എഎന്‍-32 വിമാനങ്ങള്‍ എന്നിവയും ഫ്രഞ്ച് നിര്‍മിത മിറാഷ്- 2000, റഫാല്‍ വിമാനങ്ങളും ഉള്‍പ്പെടുന്ന വലിയ വിദേശ നിര്‍മിത വിമാന വ്യൂഹം വ്യോമ സേന ഉപയോഗിക്കുന്നു. ഇതിന്റെ സ്പെയര്‍ പാര്‍ടുകള്‍ ഭാരതത്തില്‍ത്തന്നെ നിര്‍മിച്ച് അറ്റകുറ്റപ്പണിക്കായി റഷ്യന്‍ കമ്പനികളുമായും വ്യോമ സേന ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.

പടിപടിയായുള്ള മുന്നേറ്റത്തില്‍ വ്യോമ സേനയുടെ മെയിന്റനന്‍സ് കമാന്‍ഡ് മാത്രം ഏകദേശം 62,300 സ്പെയര്‍ പാര്‍ടുകളാണ് തദ്ദേശീയമായി വികസിപ്പിച്ചത്. അഞ്ച് വര്‍ഷത്തിനിടെ 582 കോടി രൂപയുടെ വിദേശ നാണ്യം ലാഭിക്കാന്‍ വ്യോമസേനയ്‌ക്ക് കഴിഞ്ഞു. വിദേശ ഘടകങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കാന്‍ 2022 മുതല്‍ വ്യോമ സേന 3ഡി പ്രിന്റിങ്ങും സജ്ജമാക്കി.