ന്യൂഡൽഹി : ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ. സർക്കാർ പരിപാടികളിലും മറ്റും ഗാനം പൂർണമായി ആലപിക്കുമ്പോഴും എഴുന്നേറ്റുനിൽക്കാൻ കോൺഗ്രസിന് യാതൊരു മടിയുമില്ലെന്നാണ് തരൂർ പറയുന്നത്.
‘ സ്വാതന്ത്ര്യസമര കാലഘട്ടം മുതൽക്കേ രവീന്ദ്രനാഥ ടാഗോർ ഉൾപ്പെടെയുള്ള നേതാക്കൾ അംഗീകരിച്ചതും ഭരണഘടനാ നിർമ്മാണ സഭ സ്വീകരിച്ചതുമായ ചരിത്രപരമായ കീഴ്‌വഴക്കമാണ് ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുകയെന്നത്. എല്ലാ മതവിഭാഗങ്ങൾക്കും സ്വീകാര്യമായ രീതിയിലാണ് അന്ന് ആ തീരുമാനം എടുത്തത്.
ദേശീയ ചിഹ്നങ്ങളെയും ഗാനങ്ങളെയും കോൺഗ്രസ് എപ്പോഴും പൂർണ ആദരവോടെയാണ് കാണുന്നത്. ഗാനത്തിന്റെ പൂർണരൂപം ആലപിക്കുന്നതിൽ പാർട്ടിക്ക് യാതൊരു തടസ്സവുമില്ല .
ഭരണഘടനാപരമായ മര്യാദകളെയും രാജ്യത്തിന്റെ ബഹുസ്വരതയെയും മാനിച്ചാണ് കോൺഗ്രസ് എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ദേശീയ ഗാനത്തെയോ ഗീതത്തെയോ ദുരുപയോഗം ചെയ്യുന്നത് രാജ്യതാൽപ്പര്യത്തിന് നിരക്കുന്നതല്ല. “ എന്നും തരൂർ പറഞ്ഞു.














