കൊച്ചി: മലയാളത്തിന്റെ മുതിർന്ന നടിയായിരുന്ന സുകുമാരിയുടെ മരണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് സംവിധായകൻ വിനയൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ചർച്ചയായിരിക്കുകയാണ്. അവസാന നാളുകളില്‍ സുകുമാരി ദുഖിതയായിരുന്നു എന്നും പൂജാ മുറിയില്‍ വെച്ച് തീപിടിച്ചു എന്ന വാർത്ത ശരിയാണോ എന്നും വിനയൻ ചോദിക്കുന്നു. സുകുമാരിയുടെ മരണം സിനിമാ ലോകത്ത് ഞെട്ടലായിരുന്നു എങ്കിലും തമിഴ് പത്രങ്ങളിലെ വാർത്തകളിൽ ചെറിയ ഒരു കോളം മാത്രമായിരുന്നു.
. തീപ്പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം വന്നാണ് നടി മരിച്ചത്. ചെന്നെെയിലെ വീട്ടില്‍ പൂജാമുറിയിലെ നിലവിളക്ക് കൊളുത്തുമ്പോള്‍ തീ പടർന്ന് പിടിച്ചാണ് പൊള്ളലേറ്റത് എന്നായിരുന്നു റിപ്പോർട്ട്. നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. 2013 മാർച്ച് 26 നാണ് സുകുമാരി മരിക്കുന്നത്.
വിനയന്റെ പോസ്റ്റിന് പിന്നാലെ സുകുമാരിയുടെ മരണത്തെക്കുറിച്ച് നടൻ അനൂപ് മേനോൻ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
“നമ്മളെത്ര നിസാരരാണെന്ന് മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു ഉദാഹരണം ഞാൻ പറയാം. വർഷങ്ങള്‍ക്ക് മുമ്പ് സുകുമാരിയമ്മയുടെ മരണം. മലയാളികളല്ലാതെ തമിഴിലെ ആക്ടേർസൊന്നും അവിടെ ഉണ്ടായിരുന്നില്ല. ശവസംസ്കാരം നടക്കുന്ന സ്ഥലത്ത് ഞാനും കൃഷ്ണ എന്ന ആർട്ടിസ്റ്റുമുള്‍പ്പെടെ കുറച്ച് പേരേ ഉള്ളൂ.
അമ്മയിലെ അംഗങ്ങളെല്ലാം വന്ന് പോയി. സുകുമാരിയമ്മയെ ക്രിമറ്റോറിയത്തിലേക്ക് എടുത്ത് കിടത്തുന്ന സമയത്ത് അവിടെ നിന്ന അണ്ടർ ടേക്കർ ആയ ഒരു പയ്യൻ ‘യോ, അന്ത പൊണത്തെ എടുത്ത് മാറ്റ് അയ്യാ, റോള്‍ നമ്പർ തെറ്റ്’ എന്ന് പറഞ്ഞു. എനിക്കവനെ അടിക്കാൻ തോന്നി. അവനെ സംബന്ധിച്ച് അവർ അത്രമാത്രമേയുള്ളൂയെന്നും അനൂപ് മേനോൻ അന്ന് പറഞ്ഞു.
സുകുമാരിയമ്മയെ മോർച്ചറിയില്‍ നിന്ന് കൊണ്ടു വന്ന സമയത്ത് ഞാനും മമ്മൂക്കയും മീരയുമെല്ലാമുണ്ട്.
ആംബുലൻസിന്റെ അകത്ത് നിന്നല്ല അടിയിലെ തട്ടില്‍ നിന്ന് എടുത്താണ് പുറത്തേക്ക് കൊണ്ട് വന്നത്. കത്തിയത് കൊണ്ടാണെന്ന് തോന്നുന്നു. റോയപേട്ട ആശുപത്രിയുടെ പടികളിലാണ് സുകുമാരിയമ്മയുടെ മൃതദേഹം കിടന്നത്.” നമ്മള്‍ നിസാരരാണെന്ന് മനസിലാക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാൻ പറ്റുമെന്നും അനൂപ് മേനോൻ ചൂണ്ടിക്കാട്ടി.
സുരേഷ് ആണ് സുകുമാരിയുടെ മകൻ. ഡോക്ടറായ ഇദ്ദേഹം അഭിനയ രംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഉമ എന്നാണ് മരുമകളുടെ പേര്. ഫിലിം മേക്കറും ചിത്രസംയോജകനുമായിരുന്നു എ ഭീംസിംഗ് ആയിരുന്നു സുകുമാരിയുടെ ഭർത്താവ്. 1978 ല്‍ ഭർത്താവ് മരിച്ചു. പിന്നീട് മറ്റൊരു വിവാഹത്തെക്കുറിച്ച് പോലും അവർ ചിന്തിച്ചിരുന്നില്ല.
















