Varadyam

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

Published by
ഡോ.അനില്‍കുമാര്‍ വടവാതുര്‍

കൂറകള്‍ പാറിപ്പറന്ന ഇന്ദ്രപ്രസ്ഥ രാവുകളില്‍ നമ്മുടെ മാധ്യമങ്ങളൊക്കെ മതിഭ്രമം ബാധിച്ച അവസ്ഥയിലായിരുന്നു. ജനാധിപത്യത്തെക്കാളും തെരുവാധിപത്യമാണ് കേമമെന്ന് അവരില്‍ പലരും വല്ലാതെ തെറ്റിദ്ധരിച്ചു. ബാലറ്റിനെക്കാളും വലുത് ബിയര്‍ കുപ്പിയും കരിങ്കല്‍ ചീളുമാണെന്ന് കരുതിയ പാവങ്ങള്‍ പെരുംനുണ ചേര്‍ത്ത് മനസിനെ രമിപ്പിക്കുന്ന രസക്കൂട്ടുകള്‍ പണിതു കൂട്ടി. അതിനിടയില്‍ ശാസ്ത്ര-സാങ്കേതിക രംഗത്ത് നമ്മുടെ നാട് മുന്നോട്ട് കുതിക്കുന്നത് അവര്‍ അമ്പേ അവഗണിച്ചു.

ബഹിരാകാശത്ത് ആദ്യമായെത്തിയ മലയാളി മണമുള്ള ആകാശയാത്രികനെ അവര്‍ ആഘോഷിച്ചു. അമേരിക്കന്‍ പൗരത്വവും റഷ്യന്‍ മാതൃത്വവുമുള്ള ഗഗനചാരിക്കായി ടണ്‍കണക്കിന് കടലാസുകളാണ് പത്രങ്ങള്‍ ചെലവിട്ടത്. അതേ കാലത്തുതന്നെ ഭാരതത്തിലെ സ്വകാര്യ റോക്കറ്റ് വിക്ഷേപണരംഗത്തെ കുതിപ്പിന് നാന്ദി അറിയിപ്പ് ‘വിക്രം’ റോക്കറ്റ് ആകാശത്തേക്ക് കുതിച്ചതിന് അവര്‍ പ്രധാന്യം കൊടുത്തില്ല. തെലങ്കാന സ്വദേശി പവന്‍ കുമാര്‍ ചന്ദനയുടെ ‘സ്‌കൈറൂട്ട്’ എന്ന സ്റ്റാര്‍ട്ട്-അപ് കമ്പനിയാണ് വിക്രത്തിനെ ആകാശത്തേക്കയച്ചത്.

ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് വിക്രം എന്ന ഓര്‍ബിറ്റല്‍ റോക്കറ്റ് അതിലെ ഉപഗ്രങ്ങളുമായി 450 കിലോ മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്താന്‍ വേണ്ടി വന്നത് കേവലം 15 മിനിട്ടുമാത്രം. ബഹിരാകാശ മാലിന്യങ്ങള്‍ പിടിച്ചെടുക്കുന്നതിനുള്ള പരീക്ഷണയന്ത്രകൈ അടക്കം അരഡസനോളം ഉപഗ്രങ്ങള്‍ വഹിച്ച വിക്രമില്‍ ഒരു പ്രധാന സന്ദേശം കൂടിയുണ്ടായിരുന്നു. വന്ദേമാതരം എന്ന് സ്വന്തം കയ്യില്‍ എഴുതിയ പ്രധാനമന്ത്രി ഒപ്പുചാര്‍ത്തിയ ഒരു കാര്‍ഡ്!

സാങ്കേതിക മേഖലയിലെ കുതിച്ചു ചാട്ടത്തിന് അനുസൃതമായി ആകാശത്തേക്കയക്കുന്ന ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാവും. ഒരുപാട് ആവശ്യക്കാരും. അപ്പോള്‍ കുറഞ്ഞ ചെലവില്‍ പറയുന്ന സമയത്ത് പവന്‍ റോക്കറ്റുകള്‍ തൊടുക്കും. കുറഞ്ഞ ചെലവില്‍, കൃത്യതയോടെ ‘മെയ്‌ക്ക് ഇന്ത്യ’ പദ്ധതിയില്‍ രൂപപ്പെട്ട ഈ സ്റ്റാര്‍ട്ട്-അപ് കൂടുതല്‍ കരുത്തും വലിപ്പവുമുള്ള റോക്കറ്റുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്.

വിശൃതമായ മോഡേണ്‍ എയര്‍ക്രാഫ്ട് ഡയറക്ടറി ലോകത്തെ ഏറ്റവും കരുത്തേറിയ മൂന്നാമത്തെ വ്യോമസേനയായി ഭാരതത്തെ തെരഞ്ഞെടുത്തതും ഇതേകാലത്തുതന്നെ. ചങ്കിലെ ചൈനയെ നാലാംസ്ഥാനത്തേക്ക് പിന്‍തള്ളി കരസ്ഥമാക്കിയ നേട്ടം.

ലഡാക്കില്‍ നിന്ന് ഒരു അന്തകവിത്ത് ഉദയം ചെയ്ത നാളുകളില്‍ തന്നെയായിരുന്നു ആ നാട്ടില്‍ വലിയൊരു ശാസ്ത്രനേട്ടം ഉദയം ചെയ്തത്. ഭൂമിക്കടിയിലെ ചൂടും നീരാവിയും ഉപയോഗപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജിയോ തെര്‍മല്‍ വൈദ്യുതി നിലയത്തിന്റെ ആരംഭം പരമ്പരാഗത വൈദ്യുത സ്രോതസുകളായ ജലം, കല്‍ക്കരി, ഡീസല്‍, സൂര്യന്‍, ആണവ ശക്തി എന്നിവയുടെ പട്ടികയില്‍ പെടാത്തതാണിത്. ഭൂമിക്കടിയിലെ ചൂടും നീരാവിയും കവര്‍ന്നെടുത്ത് വൈദ്യുതി ഉണ്ടാക്കുകയാണിവിടെ. തുടക്കത്തില്‍ ഒരു മെഗാവാട്ട് ഉത്പാദനം. തരിമ്പും മാലിന്യമില്ല. കാര്‍ബണ്‍ ഉത്സര്‍ജനവുമില്ല. ലഡാക് തലസ്ഥാനമായ ലേയില്‍ നിന്ന് 170 കിലോമീറ്റര്‍ കിഴക്ക് പുഗാതാഴ്‌വരയിലാണ് ജിയോതെര്‍മല്‍ ഊര്‍ജോത്പാദനം. ഹിമാചലിലെ കുളു ജില്ലയിലുള്ള പാര്‍വതി താഴ്‌വര, ഛത്തീസ്ഗഢിലെ ബല്‍റാംപൂര്‍, ഗുജറാത്തിലെ കാംബെ എന്നിവിടങ്ങളിലും ഭൂതാപത്തെ വൈദ്യുതിയാക്കാന്‍ ശ്രമം നടക്കുന്നു. ഒറ്റപ്പെട്ട ഗ്രാമങ്ങളിലും പര്‍വത മേഖലയിലും ദ്വീപുകളിലുമൊക്കെ ഭൂതാപസാന്നിധ്യമുള്ള പക്ഷം 24 മണിക്കൂറും മുടക്കമില്ലാത്ത ഹരിത വൈദ്യുതി നല്‍കാനുള്ള ഈ നീക്കത്തിന് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പിന്‍ബലവുമുണ്ട്.

ഹരിയാനയിലെ ജിന്ദിനും സോനിപത്തിനുമിടയില്‍ ആരംഭിച്ച ഹൈഡ്രജന്‍ തീവണ്ടി തുടങ്ങിയതും ഇക്കാലത്തുതന്നെ. പൂര്‍ണമായും ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകളുടെ സഹാത്തോടെ 2400 കിലോവാട്ട് കരുത്തില്‍ പത്ത് കോച്ചുകളുമായി പായുന്ന ഈ ഹൈഡ്രജന്‍ വണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. കൃത്യമായി പറഞ്ഞാല്‍ 682 പേര്‍ക്ക് അതില്‍ യാത്ര ചെയ്യാം. ഒരു കിലോമീറ്റര്‍ ഓടുന്നതിന് വേണ്ടത് 900 ഗ്രാം ഹൈഡ്രജന്‍ മാത്രം. ചെലവ് കേവലം 136 കോടി രൂപയും. ഈ തീവണ്ടിയില്‍ തീയില്ല, പുകയില്ല, കരിയില്ല, ആകെ പുറത്ത് വരുന്നത് കുറെ നീരാവിമാത്രം. ജലം വിഘടിപ്പിച്ചെടുക്കുന്ന ഹൈഡ്രജന്‍ പ്രാണവായുവായ ഓക്‌സിജനുമായി ചേര്‍ത്താണ് ഊര്‍ജം ഉണ്ടാക്കുക. മാലിന്യവാതകങ്ങളുടെ ഉത്സര്‍ജനത്തെ പൂജ്യത്തിലെത്തിക്കാനുള്ള പ്രധാനമന്ത്രിയുടെ ദര്‍ശനപദ്ധതിയുടെ സാക്ഷാത്കാരമെന്നും ഹൈഡ്രജന്‍ വണ്ടിയെ വിളിക്കാം.

ഫ്രഞ്ച് കമ്പനിയായ ‘അല്‍സ്റ്റോം’ ആണ് ഹൈഡ്രജന്‍ തീവണ്ടികള്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്. 2016ല്‍. അന്നവര്‍ ആ വണ്ടിക്ക് നല്‍കിയപേര് ‘കൊറാഡിയ ലിന്റ്.’

ചാണകം കൊണ്ട് ഓടുന്ന വാഹനങ്ങളാണ് ഇക്കാലത്തെ ശ്രദ്ധേയമായ മറ്റൊരുവര്‍ത്തമാനം പെട്രോള്‍വേണ്ട, ഡീസല്‍ വേണ്ട, എല്‍പിജി വേണ്ട. ഇന്ധനമുണ്ടാക്കാന്‍ നാട്ടില്‍ കിട്ടുന്ന പച്ചചാണകം മതി.

സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഗുജറാത്തിലെ ബനാസ് ഡയറിയുമായി ചേര്‍ന്ന് നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ സഹകരണത്തോടെയാണ് ചാണക ഇന്ധനവാഹനങ്ങള്‍ വികസിപ്പിച്ചെടുത്തത്. ബാനസ്‌കന്തയിലെ സുസുക്കിപ്ലാന്റില്‍ ബയോ- സിഎന്‍ജി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ചാണകം തൊട്ടടുത്തുള്ള 16 ഗ്രാമങ്ങളിലെ കര്‍ഷകരില്‍ നിന്നാണ് ശേഖരിക്കുന്നത്. ഈ പ്ലാന്റിന് പ്രതിദിനം വേണ്ടത് 88 ടണ്‍ പച്ച ചാണകം. ക്ഷീര കര്‍ഷകര്‍ക്ക് കിലോഗ്രാമിന് ഒരു രൂപ വീതം നല്‍കിയാണ് സുസുക്കി ചാണകം വാങ്ങുന്നത്. ഗ്യാസ് ഉല്പാദിപ്പിച്ച ശേഷം വരുന്ന ചണ്ടി ജൈവവളമാക്കി മാറ്റി വില്പനശാലകളിലെത്തിക്കും. മുച്ചക്രവാഹനങ്ങളും നാലുചക്രവാഹനങ്ങളുമടക്കം 600ല്‍ പരം വണ്ടികളാണ് ഇന്ന് ചാണകവാതകത്തിന്റെ കരുത്തില്‍ ഓടുന്നതത്രെ.

ബാനസ്‌കന്ത ജില്ലയിലെ ദുക്കാലയിലും ചാണക ഇന്ധനയൂണിറ്റ് സുസുക്കി ആരംഭിച്ചു കഴിഞ്ഞു. ഒന്നരടണ്‍ ബയോഗ്യാസാണത്രെ അവിടെ ഉല്പാദിപ്പിക്കുന്നത്. കിലോഗ്രാമിന് 80 രൂപ വച്ച് വില്‍ക്കും. ഈ കണ്ടെത്തല്‍ ഇന്ധന ചെലവ് കുറയ്‌ക്കും. ഇറക്കുമതി ഇല്ലാത്തതിനാല്‍ വിദേശനാണ്യം ലാഭിച്ചു തരും. ക്ഷീര കര്‍ഷകരുടെ വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാക്കും. അതിലെല്ലാമുപരി കാര്‍ബണ്‍ ഉത്സര്‍ജനം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. പാറ്റകളുടെ വക്കാലത്തിനു പോയതിനാലാവാം ചാണക വണ്ടികള്‍ക്ക് ഒപ്പം സുസുക്കി കോര്‍പ്പറേഷനെ ട്രാളാന്‍ ആരെയും കണ്ടില്ല. അല്ലെങ്കിലും പ്രബുദ്ധമലയാളിയുടെ ഉത്പാദനക്ഷമത ട്രോള്‍ നിര്‍മ്മാണത്തിലും റീല്‍പറപ്പിക്കലിലും മാത്രമായി ചുരുങ്ങിവരികയാണല്ലോ.

Recent Posts