Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആശുപത്രി മാലിന്യ നിര്‍മാര്‍ജനത്തില്‍ പുതിയ പെരുമാറ്റശാസ്ത്ര സമീപനം അവതരിപ്പിച്ച് അമൃതയിലെ ഗവേഷകന്‍ രഞ്ജിത്ത് ശീലഭദ്രന്‍.

Published by
ശശി കളരിയേല്‍

ശുപത്രി മാലിന്യ നിര്‍മാര്‍ജനത്തെ വെറും സാങ്കേതിക നടപടിയായി മാത്രമല്ല, മനുഷ്യരുടെ തീരുമാനങ്ങളും പ്രവര്‍ത്തന കൃത്യതയും ചേര്‍ന്ന ഒരു ശാസ്ത്രമായി കാണേണ്ടതുണ്ടെന്ന പുതിയ ആശയം മുന്നോട്ടുവച്ചിരിക്കുകയാണ് കൊച്ചി അമൃത സ്‌കൂള്‍ ഓഫ് മെഡിസിനിലെ പബ്ലിക് ഹെല്‍ത്ത് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ രഞ്ജിത്ത് ശീലഭദ്രന്‍. ‘പ്രിസിഷന്‍ ബിഹേവിയര്‍ സയന്‍സ്’ എന്നാണ് രഞ്ജിത്ത് ഈ ശാസ്ത്ര ശാഖയെ വിശേഷിപ്പിക്കുന്നത്. വികസിച്ചുവരുന്ന ഇതിന്റെ കേന്ദ്രബിന്ദുവായി മുന്നോട്ടുവച്ചിട്ടുള്ളത് Point of Generation Segregation Theory എന്ന സിദ്ധാന്തമാണ്. ‘ഭദ്രന്‍സ് പിജിഎസ്ടി’ എന്നതാണ് ചുരുക്കപ്പേര്.

ആശുപത്രിയിലെ ഓരോ സിറിഞ്ച് നിക്ഷേപവും, ഓരോ ലാബ് നടപടിയും, ഓരോ വേര്‍തിരിവും മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല. മനുഷ്യരുടെ തീരുമാനങ്ങള്‍, അതിലെ വ്യതിയാനങ്ങള്‍, അതിലൂടെ സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങള്‍, പരിസ്ഥിതി സുരക്ഷ, ആരോഗ്യ സംരക്ഷണം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന തുടര്‍പ്രവര്‍ത്തനങ്ങളാണെന്ന ആശയമാണ് ഈ സിദ്ധാന്തത്തിലൂടെ രഞ്ജിത്ത് അവതരിപ്പിക്കുന്നത്.

ചികിത്സയുടെ ഭാഗമായി ഉണ്ടാകുന്ന ഓരോ മാലിന്യ ഉത്പാദന നിമിഷത്തിന്റെയും പിന്നില്‍ ചെറിയതെങ്കിലും നിര്‍ണായകമായ തീരുമാനങ്ങളുടെ ഒരു ശൃംഖലയുണ്ടെന്ന സമീപനമാണ് പുതിയൊരു സിദ്ധാന്തമായി വികസിപ്പിച്ചിരിക്കുന്നത്.

ഒരു സിറിഞ്ച് എവിടെ നിക്ഷേപിക്കുന്നു? ഒരു നഴ്സ് ഉപയോഗിച്ച ഗ്ലൗസ് എങ്ങനെ കൈകാര്യം ചെയ്യുന്നു? ഒരു ലാബ് ടെക്നീഷ്യന്‍ സാമ്പിള്‍ വേര്‍തിരിച്ച ശേഷം മാലിന്യം എവിടെ നിക്ഷേപിക്കുന്നു?

ഈ ചോദ്യങ്ങള്‍ സാധാരണമാണെന്ന് തോന്നാമെങ്കിലും, ആശുപത്രി സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തന കൃത്യതയുടെ ഭാഗമായാണ് ഇവയെ ഈ പഠനം കാണുന്നത്.

എന്താണ് PGST മുന്നോട്ടുവയ്‌ക്കുന്നത്?

സാധാരണയായി മാലിന്യം ശരിയായ രീതിയില്‍ വേര്‍തിരിച്ചോയെന്ന് വിലയിരുത്തുന്നത് അത് വേസ്റ്റ് ബിന്നില്‍ നിക്ഷേപിച്ചതിന് ശേഷമാണല്ലോ. എന്നാല്‍ ജഏടഠയുടെ ശ്രദ്ധ ആ പ്രവര്‍ത്തനം നടന്ന നിമിഷത്തിലെ തീരുമാനങ്ങളിലേക്കാണ്.
ഒരു നഴ്സ് ഗ്ലൗസ് മാറ്റുന്ന നിമിഷം, ഒരു ഡോക്ടര്‍ സിറിഞ്ച് നിക്ഷേപിക്കുന്ന സമയം, ഒരു ലാബ് ടെക്നീഷ്യന്‍ സാമ്പിള്‍ വേര്‍തിരിക്കുന്ന ഘട്ടം… ഇവിടെയെല്ലാം മനുഷ്യര്‍ എടുക്കുന്ന സൂക്ഷ്മമായ തീരുമാനങ്ങളെയാണ് ഈ വളര്‍ന്നു വരുന്ന പെരുമാറ്റ ശാസ്ത്രം പഠനവിധേയമാക്കുന്നത്.

ഇവിടെ ചോദ്യം മാറുന്നു: ”മാലിന്യം എവിടേക്ക് പോയി?” എന്നതില്‍ നിന്ന് ”ആ നിമിഷത്തില്‍ എന്ത് തീരുമാനമാണ് എടുത്തത്?” എന്നതിലേക്ക് ശ്രദ്ധ മാറുന്നു.

പ്രിസിഷന്‍ ബിഹേവിയര്‍ സ്‌കോര്‍

ഈ സിദ്ധാന്തത്തിന്റെ കേന്ദ്രത്തിലാണ് പ്രിസിഷന്‍ ബിഹേവിയര്‍ സ്‌കോര്‍ (PBS) എന്ന സവിശേഷമായ ഗണിത ശാസ്ത്ര സംബന്ധിയായ ഫ്രെയിംവര്‍ക്ക് രൂപപ്പെടുത്തിയിട്ടുള്ളത്.
ഇത് വ്യക്തികളെ തരംതിരിച്ച് കാണാനോ വ്യക്തിഗത വിലയിരുത്തലിനോ ഉള്ള ഉപകരണം അല്ല. പ്രവര്‍ത്തന സമയത്തെ തീരുമാന കൃത്യത, ശ്രദ്ധ, തിരഞ്ഞെടുപ്പ്, സമയബോധം എന്നിവ മനസ്സിലാക്കുവാനും കണക്കുകളാല്‍ തിട്ടപ്പെടുത്തുവാനും ഉപയോഗിക്കുന്ന ഒരു വിദഗ്ധമായ അളവുകോലാണ്. ഇതിലൂടെ കണക്കാക്കാനാകുന്ന കൃത്യത കേരളത്തിന്റെ പൗരാണിക ഗണിത ശാസ്ത്രത്തില്‍ സംഗമഗ്രാമ മാധവന്‍ പറഞ്ഞിട്ടുള്ള സങ്കീര്‍ണ്ണ തലങ്ങളിലെ സൂക്ഷമായ കൃത്യതകളെ അനുസ്മരിപ്പിക്കുന്നു. ഈ ശാസ്ത്രകാരന്‍ അത് തന്റെ കണ്ടെത്തലുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.

ആരോഗ്യ വിദഗ്ധരുടെ ഒരുദിവസത്തെ പ്രവര്‍ത്തന മേഖലകളില്‍ അവര്‍ ഏര്‍പ്പെടുന്ന സിറിഞ്ച് നിക്ഷേപിക്കല്‍, ഡ്രസിങ് മെറ്റീരിയല്‍ വേര്‍തിരിക്കല്‍, ലാബ് സാമ്പിള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെ സൂക്ഷ്മമായ പെരുമാറ്റ ഘടകങ്ങളാണ് സാധാരണ നിലയില്‍ ഈ സ്‌കോറിന് വേണ്ടി തെരെഞ്ഞെടുക്കുന്നത്.

പിശകുകള്‍ സംഭവിച്ചതിനു ശേഷം അവ കണ്ടെത്തുന്നതിനെക്കാള്‍ കൃത്യമായ പ്രവര്‍ത്തങ്ങള്‍ മുന്‍കൂട്ടി നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന ഒരു രീതിയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. പ്രവര്‍ത്തന നിലവാരം മെച്ചപ്പെടുത്താനുള്ള പഠനാവസരങ്ങള്‍ക്ക് ഈ സമീപനം കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഇതിലൂടെ ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ ഒരു ശാസ്ത്ര വികസന പദ്ധതിയുടെ നിരന്തരമായ അറിവുകള്‍ പകരുന്ന കലവറകളായി മാറാമെന്ന് ഇത് സൂചിപ്പിക്കുന്നു.

ഗ്ലോബല്‍ സെഗ്രഗേഷന്‍ സേഫ്റ്റി സ്‌കെയില്‍

മാലിന്യ നിര്‍മാര്‍ജനത്തില്‍ ആശുപത്രികളുടെ മൊത്തമായ നിലവാരം വിലയിരുത്തുന്നതിനായി ഗ്ലോബല്‍ സെഗ്രഗേഷന്‍ സേഫ്റ്റി സ്‌കെയില്‍ (GSSS) എന്ന സൂചികയും ഈ ഗവേഷകന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ആശുപത്രികളെ അവയുടെ മൊത്തം നിലവാരത്തിനനുസരിച്ച് അഞ്ചു വിഭാഗങ്ങളിലായി വിലയിരുത്തുന്നു: ഇക്കോ പ്ലാറ്റിനം, ഇക്കോ ഗോള്‍ഡ്, ഇക്കോ ആംബര്‍, ഇക്കോ റെഡ്, ഇക്കോ ബ്ലാക്ക്.

ഇതൊരു റാങ്കിങ് സംവിധാനം മാത്രമല്ല. ആശുപത്രിയിലെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലെ പെരുമാറ്റ കൃത്യതയെ ദൃശ്യരൂപത്തില്‍ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യ കാഴ്ചപ്പാടാണ്.

ഒരു പുതിയ ആശയം
ഈ പഠനം മുന്നോട്ടുവയ്‌ക്കുന്ന പ്രധാന ആശയം ഇതാണ്: ഇത് മാലിന്യത്തെ മാത്രം പഠിക്കുന്ന ശാസ്ത്രമല്ല. മനുഷ്യരുടെ തീരുമാനങ്ങളിലെ സൂക്ഷ്മമായ പ്രവര്‍ത്തന ശാസ്ത്രത്തെ മനസ്സിലാക്കാനുള്ള ശ്രമമാണ്. എന്തെന്നാല്‍ അപകടകരമായ മാലിന്യങ്ങളെക്കാളും ഭീഷണിയാണ് അവ കൈകാര്യം ചെയ്യുന്നവരുടെ തെറ്റായ തീരുമാനങ്ങളും അതിലെ തെറ്റായ വ്യതിയാനങ്ങളും.

വര്‍ഷങ്ങളായി സാങ്കേതികവും പ്രവര്‍ത്തനപരവുമായ മേഖലയായി മാത്രം കണക്കാക്കപ്പെട്ടിരുന്ന ആശുപത്രി മാലിന്യ നിര്‍മാര്‍ജന രംഗത്തെ മനുഷ്യരുടെ തീരുമാനങ്ങള്‍, ശ്രദ്ധ, പ്രവര്‍ത്തന കൃത്യത, പരിസ്ഥിതി സുരക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വീണ്ടും വായിക്കാന്‍ ശ്രമിക്കുന്ന ഒരു പുതിയ സമീപനം സ്വീകരിച്ചാണ് ‘ഭദ്രന്‍സ് പിജിഎസ്ടി’ എന്ന സിദ്ധാന്തം വികസിപ്പിച്ചെടുത്തിട്ടുള്ളത്.

Recent Posts