
ഭോപ്പാൽ : മധ്യപ്രദേശിലെ മൊറീന ഖരിയഹാർ മദ്രസ രജിസ്റ്റർ ചെയ്തിരിക്കുന്നതിൽ 90 ശതമാനവും ഹിന്ദു വിദ്യാർത്ഥികളുടെ പേരുകൾ. മധ്യപ്രദേശ് ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. നിവേദിത ശർമ്മയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മദ്രസ ആയിഷ ഇസ്ലാമിയയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയത്.
മദ്രസയുടെ രണ്ട് മുറികളിലായി 35 വിദ്യാർത്ഥികൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ രജിസ്റ്ററിൽ 448 വിദ്യാർത്ഥികളുടെ പേരുകൾ രേഖപ്പെടുത്തിയിരുന്നു. ഇതിൽ ഏകദേശം 90 ശതമാനവും ഹിന്ദുക്കളായിരുന്നു . പരിശോധനയെത്തുടർന്ന്, മദ്രസ സീൽ ചെയ്യുകയും അഫിലിയേഷൻ റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
മദ്രസയുടെ രേഖകളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി എത്ര സർക്കാർ ആനുകൂല്യങ്ങൾ, ഗ്രാന്റുകൾ ഇവർ വെട്ടിച്ചുവെന്നതിനെ കുറിച്ചും അന്വേഷിക്കും. കമ്മീഷന്റെ കണക്കനുസരിച്ച്, രേഖകളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന കുട്ടികളിൽ ഏകദേശം 90 ശതമാനവും ഹിന്ദുക്കളായിരുന്നു. ഈ കുട്ടികളുടെ വിശദാംശങ്ങളും മദ്രസ രേഖകളിൽ അവരുടെ പേരുകൾ രേഖപ്പെടുത്തിയതിന്റെ കാരണവും അന്വേഷിക്കും.
എല്ലാ കുട്ടികളുടെയും യഥാർത്ഥ സ്ഥിതി പരിശോധിച്ച ശേഷം അടുത്തുള്ള പ്രൈമറി സ്‌കൂളുകളിൽ പ്രവേശനം നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു . “മദ്രസകൾ പ്രവർത്തിക്കുകയും മതപരമായ വിദ്യാഭ്യാസം നൽകുകയും വേണം, എന്നാൽ സ്ഥാപിത നിയമങ്ങൾക്കുള്ളിലും കുട്ടികളുടെ താൽപ്പര്യങ്ങൾ മുൻനിർത്തിയും ആയിരിക്കണം. കുട്ടികൾക്ക് സുരക്ഷിതവും ആരോഗ്യകരവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശമുണ്ട്. അന്വേഷണത്തിൽ, രജിസ്റ്റർ ചെയ്ത 448 കുട്ടികളിൽ (135 ഹിന്ദുക്കൾ) 35 പേർ മാത്രമേ ഹാജരായിട്ടുള്ളൂവെന്ന് കമ്മീഷൻ കണ്ടെത്തി. മദ്രസ ഡയറക്ടർ, പ്രിൻസിപ്പൽ തുടങ്ങിയവർ ഹാജരായിരുന്നില്ല. അധ്യാപകർ ആരും മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവരല്ലായിരുന്നു” ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. നിവേദിത ശർമ്മ പറഞ്ഞു.
“മദ്രസ ഓഫീസിൽ ഗോതമ്പ് ചാക്കുകൾ സൂക്ഷിച്ചിരുന്നു, ദേശീയ പതാക മാന്യമായ രീതിയിൽ പ്രദർശിപ്പിച്ചിരുന്നില്ല. മദ്രസയുമായി ബന്ധപ്പെട്ട ഒരു രേഖകളും ലഭ്യമായിരുന്നില്ല. വിദ്യാർത്ഥി സ്കോളർ രജിസ്റ്ററുകൾ, ഹാജർ രജിസ്റ്ററുകൾ, അധ്യാപക രേഖകൾ, പോലീസ് വെരിഫിക്കേഷൻ, അക്രഡിറ്റേഷൻ രേഖകൾ, ഉച്ചഭക്ഷണ രേഖകൾ മുതലായവ കണ്ടെത്തിയില്ല. മദ്രസ രണ്ട് മുറികളിലാണ് പ്രവർത്തിക്കുന്നത്, ടോയ്‌ലറ്റുകളോ കുടിവെള്ളമോ ഇല്ല. 1 മുതൽ 5 വരെ ക്ലാസുകളിലെ കുട്ടികൾ ഒരുമിച്ച് ഇരുന്നു, 6 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികൾ ഒരുമിച്ച് ഇരുന്നു. സമാനമായ മറ്റ് പോരായ്‌മകളും കണ്ടെത്തി” എന്ന് കമ്മീഷൻ ചെയർമാൻ പറഞ്ഞു.