
ന്യൂഡൽഹി: പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ അപ്രതീക്ഷിത ലാഭത്തിന്മേലുള്ള നികുതി (വിൻഡ്ഫാൾ ടാക്സ്) കേന്ദ്ര സർക്കാർ കുറച്ചു. പുതുക്കിയ നിരക്കുകൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഡീസൽ കയറ്റുമതിക്കുള്ള തീരുവ ലിറ്ററിന് 25.50 രൂപയിൽനിന്ന് 24 രൂപയായാണ് കുറച്ചത്. പെട്രോൾ കയറ്റുമതിക്കുള്ള തീരുവ ലിറ്ററിന് 3.50 രൂപയിൽനിന്ന് പൂർണമായും ഒഴിവാക്കി.
എടിഎഫ് കയറ്റുമതിക്കുള്ള തീരുവ ലിറ്ററിന് 22 രൂപയിൽനിന്ന് 19.50 രൂപയായും കുറച്ചിട്ടുണ്ട്.ആഗോളതലത്തിൽ അസംസ്കൃത എണ്ണവില കുത്തനെ ഉയർന്നതിനെ തുടർന്ന് എണ്ണ ഉൽപ്പാദകർക്കും റിഫൈനറികൾക്കും ലഭിച്ച അസാധാരണ ലാഭം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ 2022 ജൂലൈയിൽ ആദ്യമായി വിൻഡ്‌ഫാൾ ടാക്സ് ഏർപ്പെടുത്തിയത്.
2024ൽ നികുതി പിൻവലിച്ചെങ്കിലും, യുഎസ്, ഇസ്രായേൽ, ഇറാൻ എന്നിവയ്‌ക്കിടയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് രാജ്യാന്തര എണ്ണവില ഉയർന്ന സാഹചര്യത്തിൽ 2026 മാർച്ചിൽ നികുതി പുനഃസ്ഥാപിച്ചു.കേന്ദ്ര സർക്കാർ രണ്ടാഴ്ചയിലൊരിക്കൽ കയറ്റുമതി തീരുവ നിരക്കുകൾ പുനഃപരിശോധിക്കുന്നുണ്ട്. ആഭ്യന്തര ഉപഭോഗത്തിനായി രാജ്യത്തിനകത്ത് വിൽക്കുന്ന പെട്രോളിനും ഡീസലിനും ഈ കയറ്റുമതി തീരുവ ബാധകമല്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.