കൊല്ലം: സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6 ല്‍ നിന്നും 15 ശതമാനമായി വര്‍ദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വര്‍ദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുല്‍ നാസര്‍, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി ബി. പ്രേമാനന്ദ് എന്നിവര്‍ പറഞ്ഞു.
നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനില്‍ക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തിട്ടുള്ളത്. 6 ശതമാനം ഇറക്കുമതി ചുങ്കം നിലനിന്നപ്പോള്‍ 800 ടണ്ണില്‍ താഴെയായിരുന്നു ഇറക്കുമതി. ഇത് വ്യക്തമാക്കുന്നത് ഇറക്കുമതി ചുങ്കം കൂട്ടിയാലോ കുറച്ചാലോ ഇറക്കുമതി കുറയുന്നില്ല എന്നതാണ്. ഇറക്കുമതി നിര്‍ത്തുന്നതിന് ബദലായി ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണം ആഭ്യന്തര ഉപയോഗത്തിനായി ഉപയോഗപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. ലോകത്തിന്നുവരെ ഖനനം ചെയ്യപ്പെട്ടിട്ടുള്ള ഏകദേശം 2,10,000 ടണ്ണില്‍ 20 ശതമാനത്തോളം കൈവശം വെച്ചിട്ടുള്ളത് ഇന്ത്യയിലെ ജനങ്ങളാണ്. ഇന്ത്യയിലെ ജനങ്ങളുടെ കൈവശം വെച്ചിട്ടുള്ള സ്വര്‍ണം ആഭ്യന്തര ഉപയോഗത്തിന് വേണ്ടി നയം രൂപീകരിച്ചു ബുള്ളിയന്‍ ബാങ്ക് രൂപീകരിക്കണം എന്നും സംഘടന ആവശ്യപ്പെട്ടു.
ഇറക്കുമതി ചുങ്കം 9 ശതമാനം വര്‍ദ്ധിപ്പിച്ച് 15 ശതമാനം ആകുന്നതോടെ ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവന്നാല്‍ 20 ലക്ഷം രൂപയ്‌ക്ക് മുകളില്‍ ലാഭമാണ് ലഭിക്കുക. കള്ളക്കടത്ത് സ്വര്‍ണം സമാന്തര വിപണിയിലേക്ക് ഇറങ്ങുന്നത് വഴി മൂന്നു ശതമാനം ജിഎസ്ടി കൂടി കൂട്ടിയാല്‍ 24 ലക്ഷം രൂപയുടെ ലാഭമാണ് കള്ളക്കടത്തുകാര്‍ക്ക് ഉണ്ടാവുക. ഇത് പരമ്പരാഗത സ്വര്‍ണ്ണ വ്യാപ ാര മേഖലയ്‌ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇറക്കുമതി വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
















