Samskriti

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

Published by
ശ്രീലത നമ്പൂതിരി

നുമാന്‍ ഒരു രാമഭക്തന്‍ മാത്രമല്ല സംഗീതജ്ഞനായ നാരദ മഹര്‍ഷിയുടെ ഗര്‍വ്വം പാടേ ഇല്ലാതാക്കിയ ഉത്തമോത്തമനായ സംഗീതജ്ഞന്‍ കൂടിയാണ്.

സംഗീതത്തില്‍ തന്നെ കവച്ചുവെക്കാന്‍ ആളില്ല എന്ന് അഹങ്കരിച്ച നാരദമഹര്‍ഷി, കദളീവനത്തില്‍ കണ്ടുമുട്ടിയ ഹനുമാനെ തന്റെ സംഗീതപാടവം ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചു. നാരദരുടെ ആലാപനത്തില്‍ സന്തുഷ്ടനായ ഹനുമാന്‍ നാരദരുടെ വീണ വാങ്ങി മലഹരി രാഗം ആലപിച്ചു. അപ്പോള്‍ നാരദര്‍ ഇരുന്ന പാറ ഉരുകി വെണ്ണപോലെയായി. ഹനുമാന്‍ ബിലഹരി പാടിയപ്പോള്‍ പാറ വീണ്ടും ഉറച്ച് നാരദര്‍ അതില്‍ കുടുങ്ങിപ്പോയി. നിസ്സഹായനായ നാരദരെ വീണ്ടും മലഹരി പാടി ഹനുമാന്‍ രക്ഷപ്പെടുത്തി എന്നാണ് കഥ.

ഹനുമാനെ സംബന്ധിച്ച കര്‍ണ്ണാടക സംഗീത കൃതികളില്‍ ഏറ്റവും ഗംഭീരം മഹാരാജാ സ്വാതിതിരുനാളിന്റെ സാവേരി രാഗത്തില്‍ ആദിതാളത്തില്‍ വിളംബകാലത്തില്‍ പാടുന്ന ആഞ്ജനേയ രഘുരാമ ദൂത എന്ന കൃതിയാണ്. ത്യാഗരാജസ്വാമികളുടെ രാമഭക്തിയില്‍ ഹനുമാനെ മാറ്റി നിര്‍ത്താന്‍ സാധ്യമല്ല. ധാരാളം കൃതികളില്‍ ഈ കഥാപാത്രം ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ഏറ്റവും പ്രാധാന്യത്തോടെ ഹനുമാനെ സ്തുതിക്കുന്ന കൃതി, വസന്തവരാളി രാഗത്തില്‍, രൂപക താളത്തില്‍ പാഹിരാമ ദൂത ജഗത് പ്രാണ കുമാര എന്നതാണ്.

ദീക്ഷിതരുടെ ശ്രീരാമ സംബന്ധിയായ കുറച്ചുകൃതികളെ നമുക്ക് ലഭിച്ചിട്ടുള്ളൂ. അവയില്‍ വീരഹനുമതേ നമോ നമഃ എന്ന കാംബോജി രാഗത്തില്‍ രൂപക താളത്തിലുള്ള കൃതി പ്രത്യേകം പരാമര്‍ശിക്കണം. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കൃതി, മൈസൂര്‍ വാസുദേവാചാര്യരുടെ പ്രണമാമ്യഹം ശ്രീ പ്രാണനാഥം (രഞ്ജനി), പാപനാശം ശിവന്റെ വായുകുമാരന്‍ (കല്യാണി), പുരന്ദരദാസന്റെ പദങ്ങള്‍ (ദേവര്‍ നാമകള്‍), അരുണാചല കവിരായര്‍, അന്നമാചാര്യര്‍ തുടങ്ങി നിരവധി വാഗ്ഗേയകാരന്മാര്‍ ഹനുമാനെ പ്രകീര്‍ത്തിച്ചു ധാരാളം രചനകള്‍ സമ്മാനിച്ചിട്ടുണ്ട്.

ശ്രീ സ്വാതി തിരുനാളിന്റെ കൃതിയിലേക്ക് വരുമ്പോള്‍:
പല്ലവി:
ആഞ്ജനേയ രഘുരാമ ദൂത മഹിതാനു ഭാവ പാഹി
അനുപല്ലവി:
കുഞ്ജര വരേണ്യയുത സത്യ സുരഞ്ജിതാമര മുനീശ്വര സന്തതം
ചരണം:
ദിനകര ഭീകര ശൈശവ ലീലാ
ദിവി വിനിര്‍ജ്ജിത കാഞ്ചന ശൈല
ചലന ദശകന്ധര സോദര ശൂല
ബന്ധന ബഹു വ്യസന ശുഭ ലീലാ
ജനക സുതാതി വിമോചന ലോല
ജംബുമാലി ഖല നിശികര കാല
വനധിതരണ ചരണാംബുജ പാം
സുല
വഹ്നിദഗ്‌ദ്ധ ലങ്കാ നഗര
ഇതുകൂടാതെ പരമ ഭയാനക, വിമലാ മഹാമധു എന്നിങ്ങനെ വരികള്‍ തുടങ്ങുന്ന രണ്ടു ചരണങ്ങള്‍ കൂടിയുണ്ട്. സാധാരണ കച്ചേരികളില്‍ മേല്‍ക്കാണുന്ന ഒരു ചരണം മാത്രമാണ് പാടി വരുന്നത്.

അയ്യോ ആഞ്ജനേയ, ശ്രീരാമന്റെ ദൂതനും മഹാത്മാക്കളുടെ സാമീപ്യവുമുള്ള വനചര ആഞ്ജനേയ, രക്ഷിക്കേണമേ.
അഞ്ജന (ആഞ്ജനേയന്റെ മാതാവ്) അഞ്ജനയുടെ പിതാവ് കുഞ്ജരന്‍ എന്ന വാനരശ്രേഷ്ഠനല്ലേ? അതുകൊണ്ട്) കുഞ്ജര പരമ്പരയില്‍ ഏറ്റവും ശ്രേഷ്ഠനും ശക്തിമാനുമായിട്ടുള്ള വനചരനേ, അമരന്മാരും മഹാത്മാക്കളുമായുള്ള മുനിമാരെ എല്ലായ്‌പ്പോഴും പ്രീതിപ്പെടുത്തുന്നവനേ, ശൈശവത്തില്‍ സാക്ഷാല്‍ സൂര്യഭഗവാനെപ്പോലും ഭയപ്പെടുത്തിയവനേ,
നിന്റെ രൂപത്തിന്റെ തേജസ്സാല്‍ മേരു പര്‍വ്വതത്തിനെ പോലും മികടന്നു, രാക്ഷസനായ രാവണന്റെ സഹോദരനും ഭീകരനുമായ കുംഭകര്‍ണ്ണന്‍ എറിഞ്ഞ ഭീമാകാരമായ ശൂലം (തന്റെ കൈകള്‍ കൊണ്ട്) ഒടിച്ചു തകര്‍ത്തവനേ, ജനക സുതയായ സീതയെ വിമോചിപ്പിക്കുവാനുള്ള പ്രയത്നം ചെയ്തവനേ,

(തന്നെ വധിക്കാന്‍ രാവണന്‍ നിയോഗിച്ച) ജംബുമാലി തുടങ്ങിയ രാക്ഷസ വീരന്മാരെ വധിച്ചവനേ, സമുദ്രം മുറിച്ചുകടന്ന് ലങ്കയിലെ (അശോക വനത്തിലെത്തി സീതാദേവിയെ ദര്‍ശിച്ച ശേഷം) നിന്റെ ദൃഢമായ ലാംഗൂലം (വാല്‍) കൊണ്ട് ലങ്കാനഗരം മുഴുവനും അഗ്നിക്കൊളുത്തിയവനേ,
ഇങ്ങനെയെല്ലാമുള്ള ശ്രീരാമദൂതനായ ആഞ്ജനേയ, രക്ഷിക്കേണമേ.
ഇതാണ് കൃതിയുടെ സാരം.

ഹനുമാന്റെ പരമ്പര, ശൈശവം മുതലുള്ള പലവിധ പരാക്രമങ്ങള്‍, വീര സ്വഭാവം, അതിഗംഭീര രൂപം ഇങ്ങനെ അത്യധികം കൗതുകമുണ്ടാക്കുന്ന ഹനുമദ് വര്‍ണ്ണനകളെല്ലാം ഒരു കൃതിയുടെ സാഹിത്യമായി സന്നിവേശിപ്പിച്ചിരിക്കുകയാണ്, സ്വാതിതിരുനാള്‍.

Recent Posts