Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റിപ്പോർട്ട് ഇന്ന് മന്ത്രിസഭ ചർച്ച ചെയ്യും

Published by
കെ.പി. അനിജാമോള്‍

തിരുവനന്തപുരം: ലയണല്‍ മെസിയടങ്ങുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുമെന്നു പറഞ്ഞുള്ള തട്ടിപ്പുകളെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്താന്‍ തീരുമാനിച്ച് സര്‍ക്കാര്‍. മെസിയുടെ പേരില്‍ നടന്നത് വ്യാപക തട്ടിപ്പും ഗൂഢാലോചനയുമാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമ്പോഴാണ് സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് ഇന്ന് മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും.  കായിക മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന് റിപ്പോർട്ടിൽ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ സമഗ്രമായ തുടരന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത.

മെസിയുടെ പേരിലുള്ള തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങളാണ് പുറത്തു വരുന്നത്. സ്‌പോണ്‍സര്‍ക്കായി മുന്‍ കായിക മന്ത്രി നേരിട്ട് വാദിക്കുന്ന ഇ മെയില്‍ സന്ദേശമുണ്ട്. 2025 ഒക്ടോബര്‍ 18ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് (എഎഫ്എ) അയച്ച ഇ മെയിലിലാണ് കരാര്‍ റദ്ദാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ചത്. കരാര്‍ വെറും വാണിജ്യ കരാറല്ലെന്നും സര്‍ക്കാര്‍ മുന്‍കൈയിലെ ഉറപ്പാണെന്നും ഇ മെയിലില്‍ അബ്ദുറഹ്‌മാന്‍ പറയുന്നു.

130 കോടി ജനങ്ങള്‍ കേരള സര്‍ക്കാരിനെ വിശ്വസിച്ചാണ് കരാറിലെത്തിയതെന്നും ഒരു രാജ്യത്തിന്റെ മുഴുവന്‍ വിശ്വാസവും കരാറിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരളം നല്കിയ ഉറപ്പുകള്‍ അവഗണിച്ചതില്‍ പ്രതിഷേധിക്കുന്നതായും മെയിലില്‍ വ്യക്തമാക്കുന്നു. ഇ മെയിലില്‍ കായിക സെക്രട്ടറിയെയോ കായിക ഡയറക്ടറെയോ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ പൊന്നാനി എംഇഎസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫ. അമീറ ഐഷ ബീഗത്തിന് കോപ്പിവച്ചിട്ടുണ്ട്. മുന്‍ കായിക മന്ത്രിക്കായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ ഇ മെയിലുകള്‍ തയാറാക്കി നല്കിയത് അമീറയായിരുന്നു. അമീറ മുന്‍ കായിക മന്ത്രിയുടെ സുഹൃത്താണെന്നാണ് സൂചന.
ഔദ്യോഗിക കത്തുകളുടെ കോപ്പികള്‍ അമീറയ്‌ക്ക് അയച്ചുകൊടുത്തതുമായി ബന്ധപ്പെട്ടാണ് ഇവരുടെ പേര് ഈ വിവാദത്തില്‍ ഉയര്‍ന്നുവന്നത്. ഔദ്യോഗിക ഇ മെയില്‍ കമ്മ്യൂണിക്കേഷനുകളില്‍ അമീറ ആയിഷ ബീഗം എന്ന അദ്ധ്യാപികയുടെ പേര് വന്നതും അവര്‍ക്ക് മന്ത്രി കത്തുകളുടെ കോപ്പികള്‍ അയച്ചുകൊടുത്തതും കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഇടനിലക്കാരിയായി അമീറ എത്തിയത് എങ്ങനെയെന്നും മന്ത്രിയുടെ ആശയ വിനിമയത്തില്‍ പങ്കാളിയായത് എന്തിനെന്നും അന്വേഷിക്കും.

അതിനിടെ, പദ്ധതിയുമായി ബന്ധപ്പെട്ട് കായിക വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങളും പുറത്തായി. പദ്ധതിയുടെ ഘടന തന്നെ വിചിത്രമാണെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തരത്തിലായിരുന്നു പദ്ധതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പങ്കാളികളായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്ന ഉത്തരവുകളോ രേഖകളോ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പദ്ധതിയിലൂടെ നടന്നത് വിദേശനാണ്യ വിനിമയം മാത്രമാണെന്നും കായിക വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും ഇതിലുണ്ടായേക്കും. മെസിയെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുടെ സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉപയോഗം, കരാര്‍ നടപടിക്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

Recent Posts