
ന്യൂദൽഹി: വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ, 2026 (എഫ്‌സിആർഎ) വിശദമായ പരിശോധനയ്‌ക്കായി സർക്കാർ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) അയച്ചു. എഫ്‌സിആർഎ ഭേദഗതി ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾക്കിടയിലാണ് ഈ നടപടി.
വിദേശ ഫണ്ട് സ്വീകരിച്ച് ദുർവിനിയോഗം ചെയ്യുന്നതും സർക്കാരിനെ കബളിപ്പിച്ച് സാമ്പത്തിക വിനിയോഗം നടത്തുന്നതും അവയിൽ ചിലത് രാജ്യ വിരുദ്ധ പ്രവർത്തനം ആയെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ നിയമനടപടിക്രമം കർശനമാക്കാൻ നിയമഭേദഗതിക്ക് മോദി സർക്കാർ നിശ്ചയിച്ചത്. എന്നാൽ, നിയമഭേദഗതിക്ക് ഇരുസഭകളിലും കടുത്ത എതിർപ്പുകൾ പ്രതിപക്ഷത്തുനിന്നുണ്ടായി. ഈ സാഹചര്യത്തിലും വിവിധ വേദികളിൽനിന്ന് കൂടുതൽ ചർച്ചകൾ വേണമെന്ന ആവശ്യം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ബിൽ ജെപിസിയുടെ പരിഗണനക്ക് വിട്ടത്.
ഈ തീരുമാനത്തിനുള്ള പ്രമേയം സഭ പാസാക്കേണ്ടതുണ്ട്. അതിനും പ്രതിപക്ഷം തയാറായില്ല. തുടർന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടിൽ പാസായതായി സ്പീക്കർ അറിയിക്കുകയായിരുന്നു.