Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റില്‍ സാമൂഹ്യമാധ്യമത്തിലൂടെ ആഞ്ഞടിച്ച് സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ്.

സിപിഎമ്മിനെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് കുറെ അതിതീവ്ര സൈബര്‍ വിപ്ലവകാരികള്‍. ഇവരാണ് ആരാധക വൃന്ദങ്ങളായി പരസ്പര സഹായികളാകുന്നത്. ഇവരില്‍ ഒരു നേതാവിന് ഡാമേജ് പറ്റുമ്പോള്‍ മറ്റേ കൂട്ടര്‍ കൂട്ടത്തോടെ ചാടി വീഴുകയായി. അങ്ങനെ പരസ്പര സഹായ സംഘങ്ങളായി വാഴുകയാണ്. ഇത്തരം വെല്ലുവിളി കോപ്രായത്തരങ്ങള്‍ ഭാവിയിലെ ഉയര്‍ന്ന മാര്‍ക്കറ്റിങ്ങിനാണ് ഉപയോഗപ്പെടുക എന്നിവര്‍ക്ക് അറിയാം. ഞാന്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി വേറെയാണ് എന്ന് ഒരു സ്വര്‍ണം പൊട്ടിക്കല്‍ നടത്തുന്ന ക്രിമിനല്‍ വെല്ലുവിളി പോലെ പറയുമ്പോള്‍ ആ പാര്‍ട്ടി ഏതാണ് ആ പാര്‍ട്ടി എന്ത് ഉത്തരം പറയും?

ഇത്തരം വ്യക്തികളെ ഇന്ന് കാണും വിധം മാറ്റിയെടുത്തതില്‍ പ്രധാന ഉത്തരവാദി മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഒരു നേതാവിനാണ്. അദ്ദേഹത്തിന്റെ സ്വാര്‍ത്ഥലാഭത്തിന് വേണ്ടി പാര്‍ട്ടിയില്‍ ആഭിമുഖ്യമുള്ളവരും വിപ്ലവ വചനങ്ങള്‍ പോസ്റ്റ്‌ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ആദ്യകാലത്ത് ഹിറ്റ് ആയവരുമായ ചിലരെ അദ്ദേഹം കൂടെ കൂട്ടി. എല്ലാത്തിന്റെയും ഏക ന്യായികരണം പ്രതിരോധം എന്നത് മാത്രമായിരുന്നു. ഈ ജില്ലാ സെക്രട്ടറിയുടെ കാലത്ത് ഇവരുടെ താവളം സിപിഎം ജില്ലാ കമ്മറ്റി ഓഫീസ് ആയിരുന്നു. സാധാരണ സിപിഎം ജില്ലാ ആസ്ഥാനത്ത് ഓഫീസ് ചുമതലക്കാര്‍ അല്ലാതെ പ്രത്യേക ചുമതല ഇല്ലാത്ത ആരെയും താമസിപ്പിക്കാറില്ല. എന്നാല്‍ ഈ ടീമ്‌സിനെ ജില്ലാ ആസ്ഥാനത്ത് താമസിപ്പിച്ച് ചിലര്‍ക്ക് എസ്‌കോര്‍ട്ട് വിടുക ഇവരുടെ സ്വകാര്യ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതൊക്കെയായിരുന്നു പണി.

ഈ കാലത്ത് ഈ നേതാവിനെ ശാസിക്കാനോ തിരുത്താനോ ആരും പാര്‍ട്ടിയില്‍ ഉണ്ടായില്ല, പിന്നീട് സാക്ഷാല്‍ പിണറായി വാളുമായി ഇറങ്ങിയപ്പോള്‍ ആണ് പല മറ്റ് നേതാക്കള്‍ക്കും തലയ്‌ക്ക് വെളിച്ചം വീണത്. ഈ നേതാവിനും അദ്ദേഹത്തിന്റെ ചുരുക്കം ചില ശിഷ്യമാര്‍ക്കും ഇവരെകൊണ്ട് ഗുണമുണ്ടായിട്ടുണ്ട്. അങ്ങനെ ഒരു ഭാഗത്ത് നേതാവിന്റെ വാഴ്‌ത്തിപാട്ടിന്റെയും പുകഴ്‌ത്തലിന്റെയും സംസ്ഥാന കോഡിനേഷന്‍ ചുമതല ഈ ചെറുപ്പക്കാര്‍ക്കായി. അതിന്റെ മറവില്‍ ജയിലില്‍ കിടക്കുന്നതും അല്ലാത്തതുമായ എല്ലാ ക്വട്ടേഷന്‍ ഗുണ്ടാ ടീമ്‌സ്മായും ബന്ധങ്ങള്‍ വളര്‍ന്നു. സ്വന്തമായി കൊലനടത്താനും കൊല നടത്തി ജയിലില്‍ പോവുക അങ്ങനെ ഗുണ്ടാ മാര്‍ക്കറ്റ് വര്‍ദ്ധിപ്പിക്കുക ആരാധകരെ സന്തോഷിപ്പിക്കുക അങ്ങനെ ഹരമായി വളര്‍ന്നു. ഇവര്‍ ക്രിമിനലുകള്‍ ആയതല്ല, ആക്കിയതാണ്. ഈ വെട്ടുകിളികൂട്ടം ഇപ്പോള്‍ പറയുന്നത് ഈ നേതാവിനെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ എന്നാണ്. സൈബര്‍ ലോകത്തെ ഈ വിലാപമാണ് അദ്ദേഹത്തിനുള്ള ഗുരു ദക്ഷിണ അതയാള്‍ ആസ്വദിക്കുന്നുണ്ടെന്ന് പറഞ്ഞാണ് മനു തോമസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.