
അംബാല: ഇന്റർനാഷണൽ ആന്റി-ഖൈലിസ്ഥാനി ടെററിസ്റ്റ് ഫ്രണ്ട് (ഐഎകെടിഎഫ്) തലവൻ ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് ആർ എസ് എസിനും, പ്രധാനമന്ത്രിയ്‌ക്കുമെതിരെ മുദ്രാവാക്യം ഉയർത്താൻ ആവശ്യപ്പെട്ട് . ഇന്നലെ അംബാല സിറ്റിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ ഗുരുദ്വാര ശ്രീ പഞ്ചോഖ്ര സാഹിബിന് പുറത്ത് വച്ചാണ് മന്ദിനെ ജനക്കൂട്ടം ആക്രമിച്ചത്.
അദ്ദേഹത്തിന്റെ കാറിന്റെ ചില്ലുകളും തകർത്തു. സുരക്ഷാ ജീവനക്കാരും പോലീസും ചേർന്നാണ് അക്രമാസക്തരായ ജനക്കൂട്ടത്തിൽ നിന്ന് മന്ദിനെ രക്ഷിച്ചത്. “ഞാനും എന്റെ മകനും കാറിൽ ഇരിക്കുകയായിരുന്നു, അക്രമികൾ കാറിന് ചുറ്റും തടിച്ചുകൂടി വടികൾ, വാളുകൾ, മറ്റ് മൂർച്ചയുള്ള ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് ഞങ്ങളെ ആക്രമിച്ചു. എന്റെ മകനും എനിക്കും പരിക്കേറ്റു. എന്നെ രക്ഷിക്കാൻ ശ്രമിച്ച മൂന്ന് പോലീസുകാരെയും ആക്രമിച്ചു. “ മന്ദ് പറഞ്ഞു.
“പ്രധാനമന്ത്രിയെ അനുകൂലിച്ചും ഖാലിസ്ഥാനെതിരെയും സംസാരിക്കുന്നതിനാലാണ് അവർ എന്നെ ആക്രമിച്ചത്. പ്രധാനമന്ത്രിക്കും ആർഎസ്‌എസിനുമെതിരെ മുദ്രാവാക്യം വിളിക്കാനും അമൃത്പാൽ സിങ്ങിനെയും മറ്റുള്ളവരെയും ജയിലിൽ നിന്ന് മോചിപ്പിക്കാൻ ആവശ്യപ്പെടാനും അവർ എന്നോട് പറഞ്ഞു.
അവർ എന്നെ ഗുരുദ്വാരയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. ഞാൻ കാറിനുള്ളിൽ ഇരിക്കുകയായിരുന്നു. അവർ ആക്രമണം ആസൂത്രണം ചെയ്ത് വന്നതാണ്. ആദ്യം പത്ത് പേരോളം പേർ ഒത്തുകൂടി, പിന്നീട് ഇരുപത് പേർ, താമസിയാതെ അമ്പതോളം പേർ എന്റെ അടുത്തെത്തി . അവർ നിഹാങ് സിഖുകാരെ വിളിച്ചു, നിരവധി നാട്ടുകാരും അവിടെ ഉണ്ടായിരുന്നു. എന്റെ കൈയിലും തലയിലും പരിക്കേറ്റു, പല്ലുകളും ഒടിഞ്ഞു. അവർ എന്റെ മകനെയും ഗുരുതരമായി ആക്രമിച്ചു, അവന്റെ തലയ്‌ക്ക് പരിക്കേറ്റു.
ഹരിയാന പോലീസ് ഉദ്യോഗസ്ഥർ എന്നെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. അക്രമികൾ എന്നെ ‘മോദി മുർദാബാദ്’, ‘ആർഎസ്‌എസ് മുർദാബാദ്’, ‘ഖലിസ്ഥാൻ സിന്ദാബാദ്’, ‘ജർണൈൽ സിംഗ് ഭിന്ദ്രൻവാലെ സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർബന്ധിച്ചു. ദിബ്രുഗഡ് ജയിലിൽ കഴിയുന്ന അമൃത്പാൽ സിങ്ങിന്റെ മോചനം ഉറപ്പാക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു“ മന്ദ് പറയുന്നു.