Kerala

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: പമ്പയിലെ പ്രളയത്തിന് പ്രധാന കാരണം പ്രധാന പോഷകനദിയായ കക്കാട്ടാറിലെ ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍. കേവലം 35 കിലോമീറ്ററിനുള്ളില്‍ അഞ്ച് ഡാമുകളാണ് ഈ നദിയിലുള്ളത്. കക്കാട്ടാറില്‍ പതിക്കുന്ന വേലൂത്തോട്ടിലും മറ്റൊരു ചെറിയ ഡാമുണ്ട്. മൂഴിയാര്‍ ശബരിഗി പദ്ധതിയില്‍ (360 മെഗാവാട്ട്) നിന്ന് വൈദ്യുതി ഉത്പാദനത്തിന് ശേഷം പുറന്തള്ളുന്ന ജലം (ടെയില്‍ റേസ് വെള്ളം) അണകള്‍ കെട്ടി തടഞ്ഞു നിര്‍ത്തിയാണ് അഞ്ച് ജലവൈദ്യുത പദ്ധതികളും പ്രവര്‍ത്തിപ്പിക്കുന്നത്. കേരളത്തിലെ വിവിധ വന്‍കിട ജലവൈദ്യുത പദ്ധതികളില്‍, ഉത്പാദനശേഷം പുറന്തള്ളുന്ന ജലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ വേറെയുമുണ്ട്. ഇവ പ്രളയം രൂക്ഷമാക്കുന്നു എന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്.

പത്തനംതിട്ട ജില്ലയിലെ പ്രധാന ജലവൈദ്യുത പദ്ധതിയായ മൂഴിയാര്‍ ശബരിഗിരി പവ്വര്‍ ഹൗസില്‍ നിന്ന് പുറന്തള്ളുന്ന ജലവും വര്‍ഷകാലത്ത് കക്കാട്ടാറിലൂടെ വരുന്ന ജലവും മൂഴിയാര്‍ കക്കാട് ഡാമില്‍ എത്തുന്നതോടെ ജലസംഭരണി അതിവേഗം നിറയുന്നു. 12 മണിക്കൂര്‍ ശക്തമായി മഴ പെയ്താല്‍ ഡാം തുറന്നുവിടേണ്ട സാഹചര്യമാകും. ഇതുമൂലം ചിറ്റാറിലുള്ള അള്ളുങ്കല്‍ മിനി ഡാമും താഴെയുള്ള കാരിക്കയം, മണിയാര്‍, പെരുനാട് ഡാമുകളും തുറക്കേണ്ടതായി വരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ചു ഡാമുകളില്‍ സംഭരിച്ച ജലമാണ് ഒന്നിച്ച് കക്കാട്ടാറിലൂടെ ഒഴുകി പമ്പയില്‍ പതിക്കുന്നത്. പമ്പാ നദിയിലൂടെ ഒഴുകിയെത്തുന്ന പ്രളയജലവുമായി ഇതു സംഗമിക്കുന്നതോടെ മിന്നല്‍പ്രളയത്തിന് വഴിയൊരുങ്ങും എന്നതാണ് വസ്തുത.

മാറിയ കാലാവസ്ഥയില്‍ കൂമ്പാരമേഘങ്ങള്‍ പേമാരിയായി പെട്ടെന്നു പെയ്യുന്നതാണ് ചെറുഡാമുകള്‍ അതിവേഗം നിറയാന്‍ കാരണം. മുന്നറിയിപ്പു പോലുമില്ലാതെ ഡാം തുറക്കാനും ഇത് ഇടവരുത്തും. കാലാവസ്ഥയിലെ ഈ മാറ്റവും പ്രളയം രൂക്ഷമാകാന്‍ കാരണമാണ്.