World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വാഷിങ്ടണ്‍: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ആദ്യ സ്‌പേസ് വാക്കിന് തയാറെടുത്ത് ഇന്ത്യന്‍ വംശജനായ നാസ ബഹിരാകാശ യാത്രികന്‍ അനില്‍ മേനോന്‍. ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും. ബഹിരാകാശ നിലയത്തിന് പുറത്ത് ഏകദേശം ഏഴ് മണിക്കൂറോളം നീളുന്നതാണ് ദൗത്യം.ഓര്‍ബിറ്റിങ് ലബോറട്ടറിയുടെ സൗരോര്‍ജ്ജ സംവിധാനം ആധുനികവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഏഴ് മണിക്കൂര്‍ നിളുന്ന സ്പേസ് വാക്ക്.

പരിചയസമ്പന്നയായ ബഹിരാകാശ യാത്രികയും ബഹിരാകാശ നിലയത്തിന്റെ കമാൻഡറുമായ ജസീക്ക മെയറിനൊപ്പമാണ് ഫ്ലൈറ്റ് എഞ്ചിനീയറായ അനിൽ മേനോൻ പുറത്തിറങ്ങുന്നത്. നിലയത്തിന്റെ ക്വസ്റ്റ് എയർലോക്കിലൂടെ പുറത്തുവരുന്ന ഇരുവരും സ്റ്റാർബോർഡ് 6 ട്രസ്സിൽ പുതിയ ഹാർഡ്‌വെയറുകൾ സ്ഥാപിക്കും. പുതിയ സൗരോര്‍ജ പാനലുകള്‍ക്ക് വലുപ്പവും ഭാരവും കുറവാണെങ്കിലും നിലവിലെ പാനലുകളേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അവയ്‌ക്ക് കഴിയും.

സ്‌പേസ്‌വാക്കിന് മുന്നോടിയായി നിലയത്തിനുള്ളിൽ നിന്ന് നാസ യാത്രികൻ ജാക്ക് ഹാതവേയും യൂറോപ്യൻ സ്‌പേസ് ഏജൻസി യാത്രിക സോഫി അഡെനോട്ടും ഇവരെ സഹായിക്കും. നിലയത്തിലെ ശാസ്ത്രീയ ഗവേഷണങ്ങൾ, ദൈനംദിന പ്രവർത്തനങ്ങൾ, ഭാവിയിലെ സുരക്ഷിതമായ ഡി-ഓർബിറ്റ് ദൗത്യങ്ങൾ എന്നിവയ്‌ക്ക് ആവശ്യമായ ഊർജ്ജം ഉറപ്പാക്കാൻ ഈ സൗരോർജ്ജ നവീകരണം അത്യാവശ്യമാണ്. മുൻ ഫ്ലൈറ്റ് സർജനും ഡോക്ടറുമാണ് അനിൽ മേനോൻ.