
PARLIAMENT
ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങിയിട്ട് ദിവസം 13 കഴിഞ്ഞെങ്കിലും ഒരു ദിവസം പോലും സഭ കൃത്യമായി നടന്നിട്ടില്ല. പ്രതിപക്ഷത്തിന്റെ നിരന്തര ബഹളം തന്നെ കാരണം. സുപ്രധാന ബില്ലുകള്‍ പലതും അവതരിപ്പിക്കാനായിട്ടില്ല. അവതരിപ്പിച്ചവയില്‍ കൃത്യമായ ചര്‍ച്ചകള്‍ നടന്നുമില്ല. സഭ നടക്കാതിരിക്കാനായിരുന്നു പ്രതിപക്ഷ ശ്രമം.
ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കേണ്ട പാര്‍ലമെന്റില്‍ അതിനുള്ള അവസരം പോലും പ്രതിപക്ഷം ബഹളം വച്ച് ഇല്ലാതാക്കി. ചോദ്യോത്തരവേള മുതല്‍ ബില്‍ അവതരണം വരെ ശബ്ദമുഖരിതമാണ്. ബഹളം കാരണം സുപ്രധാനമായ അഞ്ച് ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസ്സാക്കി. 2026ലെ പൊതുപരീക്ഷാ അന്യായമാര്‍ഗങ്ങള്‍ തടയല്‍ ഭേദഗതി ബില്ലിനെക്കുറിച്ച് മാത്രമാണ് എന്തെങ്കിലും ചര്‍ച്ച നടന്നത്.
സഭയ്‌ക്കകത്ത് ബാനറുകളും പ്ലക്കാര്‍ഡുകളും കൊണ്ടുവരുന്നത് ചട്ടങ്ങള്‍ക്ക് എതിരാണെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണനും വ്യക്തമാക്കിയിട്ടും പ്രതിപക്ഷം അങ്ങനെ തന്നെ ചെയ്തു. പ്രതിപക്ഷ നേതാവ് മുതല്‍ അംഗങ്ങള്‍ വരെ സഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നുമില്ല. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പലസമയങ്ങളിലും ചട്ടങ്ങള്‍ പാലിക്കുന്നില്ല.
സഭ ആരംഭിച്ചിട്ട് ഇതുവരെ ഒരുദിവസം പോലും ചോദ്യത്തോരവേള പൂര്‍ത്തിയാക്കാനായിട്ടില്ല. സഭ നടത്തിക്കൊണ്ടു പോകേണ്ടത് ഭരണപക്ഷത്തിന്റെ മാത്രം ഉത്തരവാദിത്വം എന്നാണ് പ്രതിപക്ഷനിലപാട്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രവിദ്യാഭ്യാസമന്ത്രിയുടെ രാജി ഉന്നയിച്ചാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. എന്നാല്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യമാണ് ഇപ്പോള്‍.
സഭ തുടര്‍ച്ചയായി തടസപ്പെടുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. പ്രിയങ്കയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രതിപക്ഷ ബഹളത്തിനിടയില്‍ ബാങ്കേഴ്സ് ബുക്ക് എവിഡന്‍സ് ബില്‍ ഇന്നലെ ലോക്സഭ പാസാക്കി. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബില്‍ അവതരിപ്പിച്ചത്. സുപ്രീംകോടതി ജഡ്ജി മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച ബില്‍ ഭേദഗതി രാജ്യസഭയും പാസാക്കി.