ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ കൊക്രോച്ച് പാര്‍ട്ടിക്കാര്‍ നടത്തിയ പ്രക്ഷോഭത്തിന്റെ തനിനിറം പുറത്തായിരിക്കുന്നു. പോലീസിന്റെ വേഷത്തില്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ശ്രമിച്ച ഭീകരവാദി ഹമീം മണ്ഡല്‍ പിടിയിലായതോടെയാണിത്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇയാള്‍ ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിന്റെ ഭാഗമാകാന്‍ ശ്രമിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ജയ്ഷെ മുഹമ്മദ് ആവശ്യപ്പെട്ടിരുന്നതായി ഹമീം മണ്ഡല്‍ ബംഗാള്‍ പോലീസിനോട് വെളിപ്പെടുത്തി. സുവേന്ദു അധികാരിയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ കൊല്‍ക്കത്തയില്‍ താമസമാക്കി വിവരങ്ങള്‍ ശേഖരിച്ചതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പുല്‍വാമ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനുമായി ബന്ധമുള്ള ജയ്ഷെ മുഹമ്മദ് ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ അറസ്റ്റിലായ ഹമീമിന്റെ കാമുകിയും ഝാര്‍ഖണ്ഡുകാരിയുമായ അര്‍പിത സര്‍ക്കാരും പിടിയിലായിട്ടുണ്ട്. ഒരു ബംഗാള്‍ മന്ത്രിയുടെ മകനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോകാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരന്മാരുടെ നിര്‍ദേശപ്രകാരമാണ് ഹമീം മണ്ഡല്‍ പ്രവര്‍ത്തിച്ചിരുന്നത്. ദല്‍ഹിയില്‍ പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്ക് പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ധരിച്ച് പ്രവേശിക്കുകയും, അവിടെ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്യണമെന്നായിരുന്നു അവര്‍ മണ്ഡലിന് നല്‍കിയ നിര്‍ദ്ദേശമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ യാത്രകള്‍ നിരീക്ഷിക്കുന്നതിനുള്ള ചുമതലയും നല്‍കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മുഖ്യമന്ത്രി സുരക്ഷയില്ലാതെ സഞ്ചരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് ഹമീമിനോട് ആവശ്യപ്പെട്ടിരുന്നതത്രേ.
പാകിസ്ഥാനില്‍ നിന്നുള്ള നമ്പറുകള്‍ വഴിയാണ് സോഷ്യല്‍ മീഡിയയിലൂടെയും ആപ്പുകളിലൂടെയും ഹമീം നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ശൃംഖലയില്‍പ്പെടുന്നയാളാണ് ഹമീമെന്നും പോലീസ് കരുതുന്നു. ഇയാളുമായി ബന്ധമുള്ളവര്‍ ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ദല്‍ഹിയില്‍ നടന്ന ഷഹീന്‍ ബാഗ് അക്രമ സമരത്തില്‍ പാകിസ്ഥാന് പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ പ്രക്ഷോഭത്തിനിടെ ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ നേതൃത്വത്തില്‍ അങ്കിത് ശര്‍മ എന്ന പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയുണ്ടായി. ഈ കേസില്‍ കഴിഞ്ഞ ദിവസമാണ് ഹുസൈനെ ദല്‍ഹിയിലെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഷഹീന്‍ ബാഗ് സമരത്തിന്റെ മാതൃകയില്‍ ദല്‍ഹിയില്‍ വലിയ കലാപം സൃഷ്ടിക്കുകയും, ആളുകള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാക്കുകയായിരുന്നു പാറ്റപ്പാര്‍ട്ടിക്കാരുടെ സമരത്തിന്റെ ദുഷ്ടലാക്കെന്നാണ് പിടിയിലായ ഹമീം മണ്ഡലിന്റെ മൊഴിയില്‍ നിന്ന് വ്യക്തമാവുന്നത്. കേന്ദ്രസര്‍ക്കാര്‍ ബുദ്ധിപൂര്‍വ്വം ഇടപെട്ടതുകൊണ്ട് മാത്രമാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്.
നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നതിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ സമരമാണ് ദല്‍ഹിയില്‍ നടന്നതെന്ന പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു. സമരത്തില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം ആളുകളും വിദ്യാര്‍ത്ഥികള്‍ പോലും ആയിരുന്നില്ല. മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പേരില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ ചില കേന്ദ്രങ്ങളുടെ നിര്‍ദ്ദേശപ്രകാരം ദല്‍ഹിയില്‍ സംഘടിച്ചെത്തുകയായിരുന്നു. ഇവരില്‍ പലരും പല ക്രിമിനല്‍ കേസുകളിലെയും പ്രതികളാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചുവരികയാണ്. ഇതിനിടെയാണ് പാക് ഭീകര സംഘടനയുമായി ബന്ധമുള്ളയാള്‍ പിടിയിലാവുകയും, ഇയാള്‍ക്ക് സമരവുമായി ബന്ധമുണ്ടെന്ന വിവരം വെളിപ്പെടുകയും ചെയ്തിരിക്കുന്നത്.
വിദ്യാര്‍ത്ഥി സമരത്തിന്റെ പേരില്‍ അക്രമങ്ങള്‍ നടത്തിയവരെ കണ്ടെത്തി കേസെടുക്കുന്നത് പാറ്റപ്പാര്‍ട്ടിക്കാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെയും നീറ്റ് പരീക്ഷയുടെയും പേരില്‍ രാജ്യവിരുദ്ധ ശക്തികളുമായി കൈകോര്‍ത്തത് പുറത്താവുമെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്. ഇത്രയും വലിയ സമരം സംഘടിപ്പിക്കാന്‍ കോക്രോച്ച് പാര്‍ട്ടിക്കാര്‍ക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. ഈ പാര്‍ട്ടിയുടെ, പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാത്ത, ഒരു നേതാവ് ദല്‍ഹിയില്‍ അഞ്ച് ലക്ഷം രൂപ മാസ വാടക കൊടുക്കുന്ന ഫ്‌ലാറ്റില്‍ താമസിക്കുന്നതും അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്, ഈ സമരത്തിനു പിന്നിലെ സാമ്പത്തിക സ്രോതസ്സിന് ഭാരതവിരുദ്ധ ശക്തികളുമായി ബന്ധമുണ്ട്. ഇക്കൂട്ടരുടെ ദല്ലാളുകളും പിണിയാളുകളും ആരൊക്കെയെന്ന് കണ്ടെത്തിയേ മതിയാവൂ.












