വാനരന്മാര് അത്ഭുതപ്പെട്ട് നോക്കുമ്പോള്‍, മുന്നില്‍ സ്വയംപ്രഭ എന്ന ഒരു യോഗിനിയെ കണ്ടു, അവള്‍ അചഞ്ചലമായ ഒരു തീജ്വാലയെപ്പോലെ നിശ്ചലമായി ധ്യാനിച്ചിരിക്കുന്നു. വാനരന്മാര്‍ അവള്‍ക്ക് ആദരവ് അര്‍പ്പിച്ചു, അവള്‍ കണ്ണുകള്‍ തുറന്ന് ചോദിച്ചു,”നിങ്ങള്‍ ആരാണ്, എന്തിനാണ് ഇവിടെ വന്നത്?” ഹനുമാന്‍ അവരുടെ ദൗത്യം വിവരിച്ചു.
”ഞങ്ങള്‍ ഒരു ലക്ഷം വാനരന്മാരാണ് സീതാദേവിയെ തിരഞ്ഞു നടക്കുന്നത്. ഞങ്ങള്‍ ക്ഷീണിതരാണ്. ദാഹിച്ചു തളര്‍ന്നിരിക്കുന്നു.” അവന്‍ വിശദീകരിച്ചു. ”ദാഹജലം തേടിയാണ് ഞങ്ങള്‍ ഈ ഗുഹയില്‍ പ്രവേശിച്ചത്. അനുവാദമില്ലാതെ കടന്നു വന്നത് തെറ്റാണെങ്കിലും, ഭവതിയെ കണ്ടത് ഒരു അനുഗ്രഹം പോലെ ഞങ്ങള്‍ക്ക് തോന്നുന്നു.”
”വിശ്വകര്‍മ്മാവിന്റെ മകള്‍ ഹേമയ്‌ക്ക് അവളുടെ ദിവ്യനൃത്തങ്ങള്‍ ചെയ്യാനുള്ള വേദിയായി മഹേശ്വരന്‍ ഈ സ്ഥലം നല്‍കി. ഞാന്‍ അവളുടെ സുഹൃത്താണ്, സ്വയംപ്രഭ. നിങ്ങളെ കണ്ടുമുട്ടിയതോടെ ജനനമരണ ചക്രത്തില്‍ നിന്ന് എനിക്കു മോചനമായി.” സ്വയംപ്രഭ ഗുഹ വിട്ട് രാമന്റെ അടുക്കലേക്ക് വേഗത്തില്‍ പോയി. ഭക്തിയില്‍ മുഴുകി, അവളുടെ ശബ്ദം വിറച്ചു, രാമന്‍, അവളുടെ ഭക്തിയില്‍ സന്തുഷ്ടനായി, അവളുടെ ആഗ്രഹങ്ങള്‍ എന്തൊക്കെയാണെന്നു ചോദിച്ചു. ”അങ്ങയെ കണ്ടതോടെ എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറിക്കഴിഞ്ഞു,” ബദരിയില്‍പ്പോയി ആത്മീയ സാധന തുടരാന്‍ രാമന്‍ അവളെ അനുഗ്രഹിച്ചു. ഒടുവില്‍ സ്വയംപ്രഭ വിഷ്ണുലോകം പ്രാപിച്ചു.

വാനരന്മാരുടെ നിരാശ
വാനരന്മാര്‍, പാതാളം ഉള്‍പ്പെടെ എല്ലാ മൂലകളിലും തിരഞ്ഞെങ്കിലും, സീതയുടെ ഒരടയാളവും കണ്ടെത്താനായില്ല. ബലിയുടെ മകനും യുവരാജാവുമായ അംഗദന്‍, വാനര സംഘത്തോട് തന്റെ നിരാശ പ്രകടിപ്പിച്ചു. ”എല്ലായിടത്തും തിരഞ്ഞെങ്കിലും സീതാദേവിയെ കണ്ടെത്താനായില്ല. സീതാന്വേഷണത്തിന് അനുവദിച്ച സമയം ഏതാണ്ട് തീര്‍ന്നുകഴിഞ്ഞു.”
ജ്ഞാനിയും ദൃഢനിശ്ചയനുമായ ഹനുമാന്‍, അവരുടെ പരാജയ മനോഭാവത്തെ ശാസിച്ചു പറഞ്ഞു. ”ഇത്തരം ഭീരുത്വം നമുക്ക് ചേര്‍ന്നതല്ല,” എന്നിട്ട് അംഗദനോട് പറഞ്ഞു. ”രാമന് നിന്നെ ഏറെ പ്രിയമാണ്, എപ്പോഴും ‘എന്റെ താരയുടെ മകന്‍’ എന്ന് നിന്നെപ്പറ്റി പറയുന്നുവല്ലോ. ലക്ഷ്മണനോടുള്ളതിനേക്കാള്‍ കൂടുതല്‍ സ്‌നേഹം രാമന് നിന്നോടുണ്ട്. സുഗ്രീവന്‍ രാമന്റെ വിശ്വസ്തനാണ്. നീ ഗുഹയില്‍ ഒളിക്കുന്നത് വൃഥാവിലാണ്. രാമന്റെ ബാണം മൂന്ന് ലോകങ്ങളില്‍ എവിടെയും എത്തും. രാമന്റെ ദിവ്യതയില്‍ വിശ്വസിക്കൂ.
അവിടെ, വിശാലവും അഗാധവുമായ സമുദ്രം അവരുടെ മുന്നില്‍ നീണ്ടു പരന്നു കിടന്നു. സുഗ്രീവന്റെ സമയപരിധി അടുത്തതോടെ അവരുടെ ഭയം വര്‍ദ്ധിച്ചു. ”സീതയേയോ രാവണനെയോ കണ്ടെത്താന്‍ നമുക്ക് ഇതുവരെ കഴിഞ്ഞില്ല,” അവര്‍ വിലപിച്ചു. ”മരണം നമ്മെ കാത്തിരിക്കുന്നു, ഒരുപക്ഷേ അത് മോക്ഷത്തിലേക്കുള്ള പാതയാണ്.” നിരാശരായി, അവര്‍ ദര്‍ഭപ്പുല്ല് നിലത്തുവിരിച്ച് മരണം വരെ ഉപവസിക്കാന്‍ തയ്യാറായിക്കിടന്നു.
















