India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിന് സമീപം കോഴിഫാമിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം പോലീസ് കണ്ടെത്തി തകർത്തു. നെറ്റ്ഫ്ലിക്സിലെ പ്രശസ്ത സീരീസായ ബ്രേക്കിംഗ് ബാഡ് ഓർമ്മിപ്പിക്കുന്ന തരത്തിൽ അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന ലാബിൽ നിന്ന് നാലുപേരെ അറസ്റ്റ് ചെയ്തു. മഹബൂബ് നഗറിലെ അണ്ണാസാഗർ ഗ്രാമത്തിന് പുറത്തുള്ള കോഴിഫാമിനുള്ളിലായിരുന്നു ലാബ് സജ്ജീകരിച്ചിരുന്നത്. ആളുകളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനായിരുന്നു കോഴിഫാമിനെ മറയാക്കിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. അൽപ്രാസോളം നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 പ്ലാറ്റ്ഫോമുകളും റൗണ്ട്-ബോട്ടം ഫ്ലാസ്‌കുകളും ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളാണ് ഇവിടെ കണ്ടെത്തിയത്.

ഉത്കണ്ഠയും പാനിക് ഡിസോർഡറും ഉൾപ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയ്‌ക്കായി ഡോക്ടർമാർ നിർദേശിക്കുന്ന നിയന്ത്രിത മരുന്നാണ് അൽപ്രാസോളം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്ന് വിൽക്കാനോ വാങ്ങാനോ ഉപയോഗിക്കാനോ നിയമം അനുവദിക്കുന്നില്ല. ദീർഘകാല ഉപയോഗം ലഹരിയിലേക്കും ആശ്രിതത്വത്തിലേക്കും നയിക്കാൻ സാധ്യതയുള്ളതിനാൽ ഇതിന്റെ വിതരണം കർശന നിയന്ത്രണത്തിലാണ്.

മയക്കുമരുന്ന് നിർമ്മാണ ശൃംഖലയുടെ മുഖ്യസൂത്രധാരനെന്ന് കണ്ടെത്തിയ 39-കാരനായ മാലേല ജയപ്രകാശ് ഗൗഡാണ് കേസിലെ പ്രധാന പ്രതി. മയക്കുമരുന്ന് നിർമ്മാണവുമായി ബന്ധപ്പെട്ട കേസുകളിൽ ഇയാൾക്ക് മുൻപരിചയമുണ്ട്. 2025 സെപ്റ്റംബറിൽ ഒരു സ്കൂൾ കെട്ടിടത്തിനുള്ളിൽ ലാബ് നടത്തിയ കേസിൽ അറസ്റ്റിലായിരുന്ന ഇയാൾ, 2026 മാർച്ച് 16-ന് ഉപാധികളോടെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. എന്നാൽ രണ്ട് മാസത്തിനുള്ളിൽ തന്നെ കൂടുതൽ വലിയ തോതിൽ അനധികൃത നിർമ്മാണം പുനരാരംഭിച്ചതായി പോലീസ് കണ്ടെത്തി.

തെലങ്കാന പോലീസിന്റെ പ്രത്യേക മയക്കുമരുന്ന് വിരുദ്ധ സേനയായ ഈ​ഗിൾ ഫോഴ്സ് നടത്തിയ റെയ്ഡിലാണ് ഏകദേശം 20.30 ലക്ഷം രൂപ വിലമതിക്കുന്ന 1.15 കിലോ അൽപ്രാസോളവും നിർമ്മാണത്തിനുപയോഗിച്ച രാസവസ്തുക്കളും പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് രാസവസ്തുക്കൾ വിതരണം ചെയ്തതായി കണ്ടെത്തിയ തിലക് റോഡിലെ പ്രിൻസ് സയന്റിഫിക് ഫാർമ ഉടമ മിർസയെയും ജൂലൈ 29-ന് പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, സ്ഥിരം കുറ്റവാളിയെന്ന് വിലയിരുത്തുന്ന ജയപ്രകാശ് ഗൗഡിനെതിരെ വിചാരണ കൂടാതെ ഒരു വർഷം വരെ തടങ്കലിൽ പാർപ്പിക്കാൻ അനുവദിക്കുന്ന PIT-NDPS നിയമപ്രകാരം നടപടിയെടുക്കുന്നത് പോലീസ് പരിഗണിക്കുകയാണ്. ആവശ്യമായ രേഖകളില്ലാതെ നിയന്ത്രിത രാസവസ്തുക്കൾ വിൽക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടി തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.