Kerala

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

Published by
ജെയ്‌സന്‍

ബത്തേരി: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രധാന വിധി വരുന്നത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം. ഭൂരഹിതരായ ഗോത്രവിഭാഗക്കാര്‍ക്ക് ഭൂമി നല്‍കണം എന്നാവശ്യപ്പെട്ട് എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത് 2003 ജനുവരി 5നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തകരപ്പാടിയില്‍ ആദിവാസി ഗോത്രമഹാസഭാ നേതാക്കളായ എം. ഗീതാനന്ദന്‍, സി.കെ. ജാനു എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ഗോത്രവര്‍ഗ കുടുംബങ്ങള്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്. വനം കൈയേറിയുള്ള ഈ സമരത്തെ തുരത്തി പ്രദേശം ഒഴിപ്പിക്കാന്‍ പോലീസ് വലിയ സന്നാഹങ്ങളോടെ എത്തുകയായിരുന്നു. 2003 ഫെബ്രുവരി 19ന് പോലീസ് നടപടിക്കിടെയുണ്ടായ ഏറ്റുമുട്ടലിലാണ് പോലീസ് കോണ്‍സ്റ്റബിള്‍ കെ.വി. വിനോദ് ദാരുണമായി കൊല്ലപ്പെട്ടത്.

സമരക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ആക്രമണത്തില്‍ പ്രതികള്‍ വിനോദിനെ ബന്ദിയാക്കുകയും മര്‍ദനത്തിനിരയാക്കുകയും ചെയ്തു. വെട്ടേറ്റ് ചോരവാര്‍ന്നാണ് വിനോദിന് ജീവന്‍ നഷ്ടമായത്. ഇതിനിടെ പോലീസ് നടത്തിയ വെടിവയ്‌പ്പില്‍ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു. അന്ന് നിരവധി പേരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ കേസ് പിന്നിട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

2016ല്‍ സിബിഐ കോടതിയില്‍ ആരംഭിച്ച വിചാരണ നടപടികള്‍ പിന്നീട് കല്‍പ്പറ്റ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. 103 രേഖകളും 13 തൊണ്ടി മുതലുകളും കോടതി പരിശോധിച്ചു. 47 സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. വിചാരണ കാലയളവില്‍ 13 പ്രതികള്‍ മരിക്കുകയും ചെയ്തു.

കേരള ചരിത്രത്തിലെ തന്നെ പ്രധാന സംഭവങ്ങളില്‍ ഒന്നായാണ് മുത്തങ്ങ സമരത്തെ വിലയിരുത്തുന്നത്. ഇനി മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് അവശേഷിക്കുന്നത് രണ്ട് കേസുകളാണ്. മുത്തങ്ങയില്‍ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടതും, 27 പേരെ തടഞ്ഞുവച്ചതുമാണ് ഈ കേസുകള്‍. ഈ കേസുകളില്‍ സി.കെ. ജാനുവാണ് ഒന്നാം പ്രതി. വനംവകുപ്പുമായി ബന്ധപ്പെട്ട് ബത്തേരി കോടതിയിലുണ്ടായിരുന്ന മറ്റു കേസുകളെല്ലാം ഇതിനോടകം തള്ളിപ്പോയിരുന്നു.

മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കണ്ണൂര്‍ കെഎപി നാലാം ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസില്‍ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. രണ്ടാം പ്രതി അശോകന്റെ വെട്ടേറ്റാണ് വിനോദിന്റെ മരണമെന്ന് കോടതി കണ്ടെത്തി. എന്നാല്‍ ഈ പ്രതി മരിച്ചതിനാല്‍ ശിക്ഷ വിധിച്ചില്ല. കേസില്‍ ബാക്കിയുള്ള 53 പ്രതികളെയാണ് വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്.

മുത്തങ്ങ സമരക്കേസിലെ 21-ാം സാക്ഷിയും പോലീസ് കോണ്‍സ്റ്റബിളുമായ അബ്ദുല്‍ സലാം, മുപ്പതാം സാക്ഷി ഫോറസ്റ്റര്‍ ശശിധരന്‍ എന്നിവരെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി എം. ഗീതാനന്ദന്‍, മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശന്‍ കോയാലിപ്പുരം, 11-ാം പ്രതി അനില്‍കുമാര്‍ എന്നിവര്‍ക്ക് 19 വര്‍ഷം തടവും പിഴയും വിധിച്ചു. വധശ്രമം, ഗൂഢാലോചന, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ 16 കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളില്‍ വിധിച്ച തടവുശിക്ഷകള്‍ പ്രതികള്‍ ഒന്നിച്ച് അഞ്ച് വര്‍ഷം അനുഭവിച്ചാല്‍ മതി. പ്രതികളുടെ സാമൂഹിക പശ്ചാത്തലം പരിഗണിച്ച് പിഴ ഒഴിവാക്കി.

Recent Posts