ന്യൂദൽഹി: പാക് അധിനിവേശ ജമ്മു കശ്മീരിൽ നടത്തുന്ന തിരഞ്ഞെടുപ്പുകളെ ഇന്ത്യ നിരാകരിച്ചു. അവിടത്തെ ജനങ്ങൾക്കെതിരെ നടക്കുന്ന ക്രൂരമായ അടിച്ചമർത്തലിൽ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പാക് അധീന കശ്മീരിലെ ജനാധിപത്യ അവകാശങ്ങൾ അടിച്ചമർത്തുകയാണെന്നും ഈ തിരഞ്ഞെടുപ്പുകൾക്ക് ന്യായീകരണമോ നിയമസാധുതയോ ഇല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പാക് അധിനിവേശ ജമ്മു കശ്മീരിലെ (പിഒജെകെ) സ്ഥിതിഗതികളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, പാക് ഭരണകൂടം അവിടെ സമാധാനപരമായി കഴിയുന്ന സാധാരണക്കാർക്കെതിരെ ക്രൂരമായ ബലപ്രയോഗം തുടരുകയാണെന്ന് പറഞ്ഞു. ഈ നടപടിയുടെ ഫലമായി 40-ലധികം നിരപരാധികൾ ദാരുണമായി കൊല്ലപ്പെട്ടുവെന്നും നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും അദ്ദേഹം പറഞ്ഞു.
പാക് ഭരണകൂടത്തിന് പാക് ഭരണകൂടത്തിനുള്ള നിരപരാധികളായ ജനങ്ങളോടുള്ള തികഞ്ഞ അവജ്ഞയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ജയ്‌സ്വാൾ പറഞ്ഞു. പ്രതിഷേധിക്കുന്ന സാധാരണക്കാരെ ശത്രുക്കൾ എന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചത് അവിടത്തെ ജനങ്ങളോടുള്ള സർക്കാരിന്റെ മനോഭാവത്തെ തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















