ഭാരതീയ ആത്മീയധാരയിൽ ഗുരുപൂർണ്ണിമ കേവലം ഒരു ആചാരമോ സ്മരണാദിനമോ മാത്രമല്ല; മറിച്ച്, സാധകന്റെ അന്തരംഗത്തിൽ അറിവിന്റെ അപൂർണ്ണതകൾ മാറി പൂർണ്ണതയുടെ ആനന്ദം ഉദയം ചെയ്യുന്ന മുഹൂർത്തമാണ്. സാമാന്യ അർത്ഥത്തിൽ വേദവ്യാസഭഗവാന്റെ ജന്മദിനമായും ബ്രഹ്മസൂത്രരചനയുടെ വാർഷികമായും (വ്യാസപൂർണ്ണിമ) ഇതിനെ കൊണ്ടാടുമ്പോൾ, തന്ത്രശാസ്ത്രത്തിന്റെയും ശ്രീവിദ്യാ സമ്പ്രദായത്തിന്റെയും ഉയർന്ന തലങ്ങളിൽ ഈ ദിനത്തിന് അതീവ ഗൂഢവും ആന്തരികവുമായ ഒരു തലമുണ്ട്. തന്ത്രത്തിൽ പ്രപഞ്ചവും ജീവാത്മാവും ശിവശക്തി തത്ത്വങ്ങളുടെ ലീലയാണ്. ഇതിൽ സാക്ഷാൽ പരമശിവൻ ‘പ്രകാശ’ രൂപനാണ് പരാശക്തിയാകട്ടെ ആ പ്രകാശത്തിന്റെ പ്രതിഫലനവും അനുഭൂതിയുമായ ‘വിമർശ’ ശ്വരൂപിയുമാണ് . തന്ത്രത്തിൽ സൂര്യൻ ഗുരുവിന്റെ സങ്കല്പമാണ്. അത് സ്വയം പ്രകാശിക്കുന്ന ജ്ഞാനാഗ്നിയാണ്. അഹങ്കാരത്തെയും അജ്ഞാനത്തെയും ദഹിപ്പിക്കുന്ന ‘തത്ത്വമസി’ എന്ന മഹാവാക്യത്തിന്റെ സാക്ഷാത്കാര പ്രതീകം. ഉപനിഷത്തുകൾ പറയുന്നത് “ചന്ദ്രമാ മനസോ ജാതഃ” എന്നാണ്. മനസ്സും ജീവബോധവും ചന്ദ്രന്റെ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചന്ദ്രന് സ്വന്തമായി പ്രകാശമില്ല; അത് സൂര്യന്റെ രശ്മികളെ സ്വീകരിച്ച് വിളങ്ങുന്നു.
സാധാരണ ദിനങ്ങളിൽ ശിഷ്യന്റെ മനസ്സിലാകുന്ന ചന്ദ്രനിൽ വിക്ഷേപങ്ങളുടെയും (അജ്ഞാനം/അഹങ്കാരം) വികാരങ്ങളുടെയും നിഴലുകൾ പതറിക്കിടക്കുന്നു. എന്നാൽ ആഷാഢ പൗർണ്ണമിയിൽ, ചന്ദ്രൻ സൂര്യന് തികച്ചും അഭിമുഖമായി നിൽക്കുന്നു. സൂര്യന്റെ ഒരു തുള്ളി വെളിച്ചം പോലും തടസ്സമില്ലാതെ ചന്ദ്രനിൽ പൂർണ്ണമായി പതിയുന്നതുപോലെ, ഗുരുവിന്റെ പൂർണ്ണാനുഗ്രഹം ശിഷ്യന്റെ അവിദ്യാകലുഷിതമായ മനസ്സിലേക്ക് തടസ്സമില്ലാതെ പ്രവഹിക്കുന്ന അപൂർവ്വ മുഹൂർത്തമാണ് ഗുരുപൂർണ്ണിമ. ഇവിടെ ശിഷ്യൻ സ്വന്തം അഹങ്കാരം ഉപേക്ഷിച്ച് പൂർണ്ണമായി ഗുരുസ്വരൂപത്തിലേക്ക് അലിയുന്നു (ശിവോഹം).
തന്ത്രശാസ്ത്രവും യോഗമാർഗ്ഗവും ശരീരത്തിലെ 72,000 നാഡികളിലും ചക്രങ്ങളിലും അധിഷ്ഠിതമാണ്. ഇതിൽ പ്രധാനപ്പെട്ട മൂന്ന് നാഡികളാണ് ഇഡ (ചന്ദ്രനാഡി/തണുപ്പ്/മനസ്സ്), പിംഗള (സൂര്യനാഡി/ചൂട്/പ്രാണൻ), സുഷുമ്ന (ജ്ഞാനനാഡി/ബോധം). ആഷാഢ മാസത്തിലെ പൗർണ്ണമി നാളിൽ പ്രപഞ്ചത്തിൽ ചന്ദ്രന്റെ കർഷണശക്തിയും അമൃതകലാ പ്രവാഹവും ഏറ്റവും ഉയർന്ന തലത്തിലായിരിക്കും. തന്ത്രിക സാധനയിൽ ഇത് ഇഡാ-പിംഗള നാഡികളിലെ ഊർജ്ജത്തെ സമതുലിതാവസ്ഥയിൽ കൊണ്ടുവരാൻ സഹായിക്കുന്നു. രണ്ടു നാഡികളും സമമാകുമ്പോൾ പ്രാണൻ മധ്യനാഡിയായ സുഷുമ്നയിലേക്ക് പ്രവേശിക്കുന്നു. ബ്രഹ്മരന്ധ്രത്തിൽ (സഹസ്രാര പത്മത്തിൽ) സ്ഥിതിചെയ്യുന്ന ഗുരുപാദത്തിൽ നിന്ന് ശ്രവിക്കുന്ന സദ്ഗുരു കാരുണ്യത്തിന്റെ അമൃതധാര (ചന്ദ്രകലാ സംഗമം) സാധകന്റെ മൂലാധാരം വരെയുള്ള ചക്രങ്ങളെ ഉണർത്തുന്നു. തന്മൂലം, യോഗാഭ്യാസങ്ങൾക്കും മന്ത്രസാധനകൾക്കും ഈ സമയം ലഭിക്കുന്ന ആത്മീയ സിദ്ധി അനേകമടങ്ങ് കൂടുതലാണ്.
ശ്രീ വിദ്യാ തന്ത്രത്തിൽ ഗുരു വ്യക്തിഗതമായ ഒരു ശരീരമല്ല; മറിച്ച് പ്രപഞ്ചത്തിന്റെ അനാദിയായ ജ്ഞാനപ്രവാഹമായ ഗുരുമണ്ഡലമാണ്. ഈ ഗുരുമണ്ഡലത്തെ ഉപാസിക്കുന്ന മന്ത്രമാണ്:
“ശ്രീനാഥാദി ഗുരുത്രയം ഗണപതിം പീഠത്രയം ഭൈരവം…”
ഗുരുപൂർണ്ണിമ നാളിൽ ദിവ്യൗഘം (ദിവ്യഗുരുക്കന്മാർ), സിദ്ധൗഘം (സിദ്ധരായ ഗുരുക്കന്മാർ), മാനവൗഘം (മനുഷ്യരൂപത്തിലെ ഗുരുക്കന്മാർ) എന്നീ മൂന്ന് ഗുരുപരമ്പരകളുടെയും സൂക്ഷ്മസാന്നിദ്ധ്യം ഭൂമിയിൽ ഏറ്റവും പ്രകടമായിരിക്കും എന്നാണ് തന്ത്രിക വിചാരം. ഗുരുപൂർണ്ണിമാ ദിനത്തിൽ നടത്തുന്ന ഗുരുപാദുകാപൂജയിലൂടെ ശിഷ്യന് ഗുരുവിന്റെ ‘ശാംഭവീ ദീക്ഷ’ സ്വീകരിക്കാനുള്ള അർഹതയും പാത്രതയും ലഭിക്കുന്നു. ഗുരുവിന്റെ പാദകമലങ്ങളിലെ രക്ത-ശുക്ല വർണ്ണങ്ങളായ പ്രകാശ-വിമർശ സങ്കല്പങ്ങളിൽ ശരണം പ്രാപിക്കുമ്പോൾ സാധകന് തന്റെ കുണ്ഡലിനിയുടെ നിർവൃതി അനുഭവിച്ചറിയാനാകുന്നു.
തന്ത്രം സംസാരത്തെ (പ്രപഞ്ചത്തെ) തള്ളിക്കളയുന്നില്ല, മറിച്ച് അതിനെ ദിവ്യമായി കാണുന്നു. സാധാരണ മനുഷ്യൻ അജ്ഞാനം കൊണ്ട് ഈ ലോകത്തിൽ ബന്ധിതനാകുന്നു. എന്നാൽ ഗുരുവിന്റെ അനുഗ്രഹപ്രകാശം തട്ടുന്നതോടെ, ‘ഞാൻ വേറെ പ്രപഞ്ചം വേറെ’ എന്ന ഭേദചിന്ത ഇല്ലാതാകുന്നു.
സൂര്യപ്രകാശം ഏറ്റുവാങ്ങി തിളങ്ങുന്ന പൂർണ്ണചന്ദ്രൻ രാത്രിയുടെ അന്ധകാരത്തെ മാറ്റുന്നതുപോലെ, ഗുരു ഉപദേശിച്ച മന്ത്രവും തത്ത്വവും നെഞ്ചിലേറ്റുന്ന ശിഷ്യൻ അപൂർണ്ണതയുടെ ബന്ധനങ്ങളിൽ നിന്ന് മുക്തനായി ജീവൻമുക്തൻ (ജീവിച്ചിരിക്കുമ്പോൾത്തന്നെ മുക്തി പ്രാപിച്ചവൻ) ആയി മാറുന്നു.
ഗുരുപൂർണ്ണിമ എന്നത് പുറമെയുള്ള ഒരു പൂജാവിധിക്കപ്പുറം, സാധകന്റെ ആന്തരിക ചക്രവാളത്തിൽ പ്രകാശത്തിന്റെ സൂര്യനും ബോധത്തിന്റെ ചന്ദ്രനും ഒരേ ബിന്ദുവിൽ സമ്മേളിക്കുന്ന അതിപവിത്രമായ തന്ത്രിക മുഹൂർത്തമാണ്. ഗുരുപാദുകയിൽ നിന്ന് പ്രസരിക്കുന്ന ചിത്‌ശക്തിയെ സ്വന്തം ഹൃദയപത്മത്തിൽ ആവാഹിച്ച്, ആത്മാവിലെ ഇരുളകറ്റി, താൻ സാക്ഷാത് ശിവസ്വരൂപമാണെന്ന് തിരിച്ചറിയുന്നതാണ് തന്ത്രിക വീക്ഷണത്തിലെ യഥാർത്ഥ ഗുരുപൂർണ്ണിമാ ആചരണം.
✍️ ജി എം മഹേഷ
















