World

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടെഹ്‌റാന്‍: ഇറാഖിലെ എര്‍ബിലില്‍ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം. ഇറാനിയന്‍ ഡ്രോണുകള്‍ മേഖലയിലുടനീളം ആക്രമണം നടത്തിയതായാണ് വിവരം. വടക്കന്‍ ഇറാഖിലെ എര്‍ബിലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഖലീഫാന്‍, സോറന്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ട് നാല് ഡ്രോണുകള്‍ എത്തിയതായാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തെ തുടര്‍ന്ന് തീപിടുത്തമുണ്ടായതായും വിവരമുണ്ട്.

എര്‍ബിലിന് സമീപമുള്ള ഖോര്‍ മൊര്‍ വാതകപ്പാടവും ആക്രമണത്തിന് ഇരയായതായി വിവരമുണ്ട്. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഡ്രോണുകള്‍ തടയാന്‍ വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതായും ചില ഡ്രോണുകള്‍ വെടിവെച്ചിട്ടതായും ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ ലക്ഷ്യമിട്ട മേഖലകളില്‍ വന്‍ തീപിടുത്തമുണ്ടായി. ഇവിടങ്ങളില്‍ രണ്ട് ഡ്രോണുകള്‍ തകര്‍ന്നുവീണതായി പോലീസ് പറയുന്നു.

യുഎസ് കോണ്‍സുലേറ്റിന് സമീപമുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഏഴ് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാഖി പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തിന് മറുപടി നല്‍കുന്നതിനായി പത്തിലധികം യുദ്ധ വിമാനങ്ങളും ഡ്രോണുകളും എര്‍ബിലിന് മുകളില്‍ യുഎസ് വിന്യസിച്ചു.

അല്‍ അന്‍ബാര്‍ പ്രവിശ്യയില്‍ ഒരു അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ നശിപ്പിച്ചതായി ഇറാഖി മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ഹദീത അണക്കെട്ടിന് സമീപം യുഎസ് ഡ്രോണ്‍ തകര്‍ന്നതിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തില്‍ ആളപായമില്ലെന്നാണ് ഇതുവരെ പുറത്തുവന്ന വിവരം. നാശനഷ്ടത്തിന്റെ വ്യാപ്തിയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Recent Posts