
ചെന്നൈ: ധനുഷും രാഷ്‌ട്രീയത്തിലേക്കോ. കഴിഞ്ഞ ദിവസം തന്റെ ആരാധകക്കൂട്ടായ്‌മയോട് നടത്തിയ പ്രസംഗമാണ് ഇപ്പോൾ തമിഴ്‌നാട് രാഷ്‌ട്രീയത്തിലും ചലച്ചിത്ര മേഖലയിലും വൻ ചർച്ചയായിരിക്കുന്നത്. ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ സംസാരിക്കവെയാണ്, കേവലം സിനിമകളുടെ ഓഡിയോ ലോഞ്ചുകളിലും ഫാൻസ് മീറ്റുകളിലും മാത്രം ഒതുങ്ങിനിൽക്കാതെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ക്ഷേമപ്രവർത്തനങ്ങളിൽ സജീവമാകാൻ താരം ആഹ്വാനം ചെയ്തത്.
തമിഴക വെട്രി കഴകം രൂപീകരിച്ച് വിജയ് സജീവ രാഷ്‌ട്രീയത്തിൽ കാൽവെച്ച മാതൃക ധനുഷും പിന്തുടരുകയാണെന്ന നിരീക്ഷണത്തിലാണ് രാഷ്‌ട്രീയ നിരീക്ഷകർ. വിജയ് തന്റെ രാഷ്‌ട്രീയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപായി ‘വിജയ് മക്കൾ ഇയക്കം’ എന്ന സംഘടന വഴി വർഷങ്ങളോളം ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. സമാനമായ രീതിയിൽ ധനുഷിന്റെ ആരാധക സംഘടനയും അടുത്തിടെ പ്രത്യേക പതാക പുറത്തിറക്കിയതും, ജനസേവന രംഗത്തേക്ക് ഇറങ്ങാനുള്ള താരത്തിന്റെ നിര്‍ദേശവും ചേർത്തുവായിക്കുമ്പോൾ ധനുഷിന്റെ രാഷ്‌ട്രീയ അരങ്ങേറ്റത്തിന് സമയം കുറിക്കപ്പെട്ടു കഴിഞ്ഞുവെന്നാണ് കോളിവുഡിലെ പ്രചരണം.
”നമ്മുടെ ആളുകളുടെയും അയൽപക്കങ്ങളിലെ കുടുംബങ്ങളുടെയും ആവശ്യങ്ങൾ തൊട്ടറിഞ്ഞ് സഹായിക്കുകയാണ് പ്രധാനം. നിങ്ങളുടെ ഈ ഐക്യത്തിന് വലിയൊരു ശക്തിയുണ്ട്, അതിനൊരു വ്യക്തമായ ലക്ഷ്യമുണ്ടാകണം, ” എന്നാണ് ധനുഷ് തന്റെ ആരാധകരോടായി വ്യക്തമാക്കിയത്.
ഇതോടൊപ്പം തന്നെ, താൻ സംവിധാനം ചെയ്ത് അഭിനയിച്ച ‘റായൻ’ എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ധനുഷ് വേദിയിൽ മറുപടി നൽകി. ‘റായൻ’ പുറത്തിറങ്ങിയ വർഷം അതിനേക്കാൾ മികച്ച സിനിമകൾ തമിഴിൽ ഉണ്ടായിരുന്നതായി താൻ സമ്മതിക്കുന്നുവെന്ന് താരം തുറന്നു പറഞ്ഞു. ‘വട ചെന്നൈ’, ‘കർണ്ണൻ’, ‘പുതുപ്പേട്ടൈ’, ‘3’, ‘മരിയൻ’ തുടങ്ങിയ മികച്ച ചിത്രങ്ങൾ ചെയ്തപ്പോൾ തനിക്ക് അവാർഡുകൾ ലഭിച്ചില്ലെന്നും, എങ്കിലും തമിഴ് സിനിമക്ക് ലഭിക്കുന്ന അംഗീകാരങ്ങളെ എല്ലാവരും ഒരുപോലെ ആഘോഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും, വിജയ്‌ക്ക് ശേഷം മറ്റൊരു സൂപ്പർ താരം കൂടി തമിഴ്‌നാടിന്റെ രാഷ്‌ട്രീയ ഭൂപടത്തിലേക്ക് എത്തുന്നതിന്റെ സൂചനകളാണ് ഈ പുതിയ നീക്കങ്ങളെന്നാണ് ആരാധകരുടെയും പൊതുസമൂഹത്തിന്റെയും വിലയിരുത്തൽ.