Kerala

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന വാചിക പരീക്ഷയില്‍ ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുക്കാതിരുന്നാല്‍ ജോലി ഉറപ്പായും ലഭിക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍. എഴുത്ത് പരീക്ഷ കഴിഞ്ഞ് പ്രസിദ്ധീകരിക്കുന്ന ചുരുക്കപട്ടികയില്‍ മാര്‍ക്ക് അടിസ്ഥാനത്തില്‍ മുന്നിലെത്തിയാലും വാചിക പരീക്ഷ കഴിഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍. കൈയ്യെത്താ ദൂരത്താകും ജോലി. വാചിക പരീക്ഷയിലെ മറിമായമാണ് പിഎസ്‌സിയിലെ എല്ലാ ക്രമക്കേടുകള്‍ക്കും കാരണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി നടത്തുന്ന പരീക്ഷയില്‍ എഴുത്ത് പരീക്ഷ കഴിഞ്ഞ ശേഷം അഭിമുഖ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ട്. ചില തസ്തികകളില്‍ എഴുത്ത് പരീക്ഷയ്‌ക്ക് ശേഷം വാചിക പരീക്ഷയുമുണ്ട്. എഴുത്ത് പരീക്ഷ കഴിഞ്ഞ് പ്രസിദ്ധീകരിക്കുന്ന ചുരുക്കപട്ടികയില്‍ നിന്ന് അഭിമുഖ പരീക്ഷ നടത്തിയതിന് ശേഷം പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികയില്‍ മാര്‍ക്ക് അടിസ്ഥാനത്തില്‍ ഇടം പിടിക്കും. എന്നാല്‍ വാചിക പരീക്ഷയുള്ളതാണെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഭാഗ്യം തുണയ്‌ക്കണം.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് വാചിക പരീക്ഷ നടത്തുന്നത് പിഎസ്‌സി ചെയര്‍മാന്റെയോ ബോര്‍ഡ് മെമ്പര്‍മാരുടെയോ നേതൃത്വത്തിലായിരിക്കും. തസ്തികയുടെ സ്വഭാവം അനുസരിച്ച് പിഎസ്‌സിയില്‍ നിന്ന് സാങ്കേതിക പരിജ്ഞാനം ഉള്ളവരും കൂടെ ഉണ്ടാകും. സാങ്കേതിക പരിജ്ഞാനമുള്ളവര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മാര്‍ക്കിടുന്നത് പിഎസ്‌സി ചെയര്‍മാനോ മെമ്പര്‍മാരോ ആയിരിക്കും. മെമ്പര്‍മാര്‍ ഇട്ട് നല്‍കുന്ന മാര്‍ക്ക് കൂടെയുള്ളവര്‍ ചോദ്യം ചെയ്യാന്‍ പാടില്ല.

20 മാര്‍ക്കിന് നടക്കുന്ന വാചിക പരീക്ഷയില്‍ 13 മുതല്‍ 14 മാര്‍ക്കാണ് പരമാവധി നല്‍കുന്നത്. എന്നാല്‍ മാര്‍ക്ക് കുറവെന്ന് ചെയര്‍മാന് ബോധ്യപ്പെട്ടാല്‍ തിരുത്തി നല്‍കാന്‍ മെമ്പര്‍മാരോട് ആവശ്യപ്പെടാം. ഇതിലൂടെ വേണ്ടപ്പെട്ടവര്‍ക്ക് പട്ടികയില്‍ ഇടം പിടിക്കാനും സാധിക്കും.

വാചിക പരീക്ഷയിലെ മാര്‍ക്ക് തട്ടിപ്പ് മാറിയില്ലെങ്കില്‍ റാങ്ക് ലിസ്റ്റില്‍ മുന്നില്‍ ഇടം പിടിക്കേണ്ടവര്‍ വളരെ പിന്നിലാകും. ഈ മറിമായം മാറ്റിയാലെ അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി ലഭിക്കൂവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഇപ്പോള്‍ പരാതി ഉയര്‍ന്നിട്ടുള്ള എല്ലാ പരീക്ഷകളിലും വാചിക പരീക്ഷ നടത്തിയതായിരുന്നു.

Recent Posts